വസുന്ധര രാജെയും കളമൊഴിഞ്ഞതോടെ ആ റെക്കോർഡ് ഇനി മമതയ്ക്ക് സ്വന്തം; 2016ൽ നാലു പേർ
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ സെമിഫൈനൽ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ കണ്ടത് കോൺഗ്രസ് തേരോട്ടമാണ്. മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയം സ്വന്തമാക്കി. 15 വർഷം നീണ്ടുനിന്ന ബിജെപി ഭരണത്തിനാണ് ഛത്തീസ്ഗഡിലും മധ്യപ്രദേശിലും അന്ത്യം കുറിച്ചത്. രാജസ്ഥാനിലാകട്ടെ 2013ൽ 21 സീറ്റുകളിൽ ഒതുങ്ങിയ കോൺഗ്രസ് ഗംഭീര തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.
രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യകൂടി അധികാരത്തിൽ നിന്നും പുറത്തായതോടെ ഇന്ത്യയിലെ ഏക വനിതാ മുഖ്യമന്ത്രിയായി മമതാ ബാനർജി മാറി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായകമാകുന്നത് മമതയുടെ നിലപാടായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
മൂന്ന് വനിതകൾ
2018ൽ രണ്ട് വനിതാ മുഖ്യമന്ത്രിമാരാണ് പദവിയൊഴിഞ്ഞത്. ജമ്മു കശ്മീരിൽ മെഹ്ബൂഹ മുഫ്തിയാണ് ആദ്യം മുഖ്യമന്ത്രി പദം ഒഴിഞ്ഞത്. പിഡിപിക്കുള്ള പിന്തുണ ബിജെപി പിൻവലിച്ചതോടെ ഇക്കഴിഞ്ഞ ജൂണിൽ മെഹ്ബൂബ മുഫ്തി രാജി സമർപ്പിക്കുകയായിരുന്നു. രാജസ്ഥാനിലാകട്ടെ ശക്തമായ ഭരണവിരുദ്ധ വികാരം നേരിട്ട വസുന്ധര രാജെ സർക്കാരിനും അധികാരം നഷ്ടമാവുകയായിരുന്നു.
2016ലെ കണക്ക്
2016ൽ നാലു വനിതാ മുഖ്യമന്ത്രിമാരായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. 2016 ഓഗസ്റ്റിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദി ബെൻ പട്ടേൽ സ്ഥാനമൊഴിഞ്ഞു. നിലവിൽ മധ്യപ്രദേശ് ഗവർണറാണ് ആനന്ദി ബെൻ പട്ടേൽ. 2016 ഡിസംബറിൽ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിക്കുകയും ചെയ്തു.
ഷീലാ ദീക്ഷിതിന്റെ വാക്കുകൾ
ഏറ്റവും കൂടുതൽ കാലം ദില്ലി മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ഷീല ദീക്ഷിത്. 1998 മുതൽ 2013 വരെ ദില്ലി മുഖ്യമന്ത്രിയായിരുന്നു ക്ഷീല ദീക്ഷിത്. ഞാനുൾപ്പെടെയുള്ള മുഖ്യമന്ത്രിമാർക്ക് തിരഞ്ഞെടുപ്പിൽ ജയവും പരാജയവും സംഭവിച്ചിട്ടുണ്ട്. എല്ലാവരുടെയയും പ്രതിനിധിയായി മമതാ ബാനർജി നിൽക്കുമ്പോൾ സന്തോഷം തോന്നുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മമതയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടാകുമെന്നും ക്ഷീല ദീക്ഷിത് അഭിപ്രായപ്പെടുന്നു.
ബാംഗാൾ മുഖ്യമന്ത്രി
പശ്ചിമ ബംഗാളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് മമതാ ബാനർജി. മൂർച്ഛയേറിയ വാക്കുകളും ഉറച്ച നിലപാടുകളും കൊണ്ടാണ് മമതാ ബാനർജി എപ്പോഴും വാർത്തകളിൽ നിറയുന്നത്. പതിറ്റാണ്ടുകളായി പശ്ചിമ ബംഗാൾ കണ്ട പോരാട്ടങ്ങളുടെ മുൻ നിരയിൽ മമത ഉണ്ടായിരുന്നു. മുഖ്യമന്ത്രി പദത്തിൽ ഇത് രണ്ടാം തവണയാണ്. 7 തവണ എംപിയും മൂന്ന് തവണ കേന്ദ്രമന്ത്രിയും ആയിട്ടുണ്ട് മമതാ ബാനർജി. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ മമത 1998ലാണ് തൃണമൂൽ കോൺഗ്രസ് സ്ഥാപിക്കുന്നത്.
നിർണായകം നിലപാടുകൾ
ബിജെപിയെ നേരിടാൻ സജ്ജമാക്കുന്ന പ്രതിപക്ഷ ഐക്യനിരയുടെ ആദ്യയോഗത്തിൽ മമതാ ബാനർജിയും പങ്കെടുത്തിരുന്നു. എന്നാൽ മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷം എല്ലാ നേതാക്കളും രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചപ്പോൾ മമതാ ബാനർജി വിജയത്തെ അവഗണിക്കുകയാണ് ചെയ്തത്. കോൺഗ്രസ് നേതാക്കൾ തന്നെ ഇത് ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിനാകട്ടെ നേരിട്ട് പങ്കെടുക്കാതെ പ്രതിനിധികളെ അയയ്ക്കുകയായിരുന്നു.
അടുത്ത പ്രധാനമന്ത്രി
പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഡിഎംകെ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേര് നിർദ്ദേശിച്ചപ്പോൾ മമതാ ബാനർജി എതിർത്തിരുന്നു. പ്രാദേശിക നേതാവ് മുഖ്യമന്ത്രിയാകണമെന്ന് മമതാ ബാനർജി ആവർത്തിക്കുന്നുണ്ട്. ബംഗാളിൽ 40 സീറ്റുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് മമതയുടെ നീക്കം. മമതാ ബാനർജി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
പുതിയ സഖ്യം
കോൺഗ്രസിനെയും ബിജെപിയേയും ഒഴിവാക്കിയുള്ള സഖ്യമാണ് മമതാ ബാനർജിക്ക് താൽപര്യം. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ ഉപയോഗിച്ചുള്ള സഖ്യമാണിത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ യോഗത്തിൽ നിന്നും വിട്ടു നിന്ന എസ്പിയും ബിഎസ്പിയും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
വീർ-സാറാ പ്രണയകഥയുടെ തനിയാവർത്തനം; 6 വർഷങ്ങൾക്ക് ശേഷം ഇന്ത്യക്കാരന് പാക് ജയിലിൽ നിന്നും മോചനം