ഹരിദാസിനെ ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി; ചികിത്സാ സഹായം ഏറ്റെടുത്തു, യാത്ര ചിലവകളും വഹിക്കും
ആലപ്പുഴ: മലേഷ്യയില്‍ തൊഴിലുടമയുടെ ക്രൂര പീഡനത്തിന് ഇരയായി ദേഹമാസകലം പൊള്ളലേറ്റ് കിടക്കുന്ന ആലപ്പുഴ സ്വദേശി എസ് ഹരിദാസിന്റെ ചിത്രം ഏവരുടേയും ഉള്ളുലയ്ക്കുന്നതായിരുന്നു. ശമ്പള കുടിശ്ശിക ചോദിച്ചതിനായിരുന്നു തൊഴിലുടമായ സത്യ ഹരിദാസിന്റെ ശരീരത്തില്‍ ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ചത്.
മറ്റ് രീതിയിലുള്ള മര്‍ദ്ദനങ്ങളും പീഡനങ്ങളും തമിഴ്നാട്ടുകാരനായ സത്യയില്‍ നിന്ന് പതിവായിരുന്നു. ഒടുവില്‍ ഇന്ത്യന്‍ എംബസിയടക്കം ഇടപെട്ടായിരുന്നു ഹരിദാസിനെ നാട്ടില്‍ തിരിച്ചെത്തിച്ചത്. നാട്ടില്‍ തിരിച്ചെത്തിയെങ്കിലും പൊള്ളലിനുള്ള തുടര്‍ ചികിത്സ മാസങ്ങളായി ശബളം ലഭിക്കാത്ത ഹരിദാസിന് മുന്നില്‍ വലിയ വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹരിദാസിന് നേരെ സഹായ ഹസ്തം നീട്ടി നടന് മമ്മൂട്ടി രംഗത്ത് എത്തിയിരിക്കുന്നത്. കുടൂതല്‍ വിശദാംശങ്ങള്‍ അറിയാം..
ചികിത്സ തേടി
മലേഷ്യയില്‍ നിന്ന് തിരിച്ചെത്തിയ ഉടന്‍ തന്നെ ഹരിദാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. ദേഹം മുഴുവന്‍ പൊള്ളലേറ്റതിന്റെ പരിക്കാണ്. അവ നന്നായി ഉണങ്ങിയിട്ടില്ല. ശക്തമായ അടിയേറ്റതിനാല്‍ ചെവിക്ക് കേള്‍വിക്കുറവുണ്ട്. അണുബാധയുണ്ടാകാതിരക്കാന് വീട്ടില്‍ തന്നെ ഇരിപ്പാണ്.
മമ്മൂട്ടി
ഈ സാഹചര്യത്തിലാണ് ഹരിദാസിന് ചികിത്സാ വാഗ്ദാനവുമായി മമ്മൂട്ടി രംഗത്തെത്തുന്നത്. മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുര്‍വേദ ചികിത്സാലയമാണ് ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കുന്നത്. പൊള്ളൽ സംബന്ധിച്ച എല്ലാ ചികിത്സയും യാത്രച്ചെലവും മറ്റും സ്ഥാപനം നൽകുമെന്നും ഡയറക്ടർ ഡോ. കെ ജ്യോതിഷ് കുമാര്‍ അറിയിച്ചു.
വാര്‍ത്ത കണ്ട്
ഹരിദാസ് നേരിട്ട ക്രൂരതകളെ കുറിച്ച് പത്രങ്ങളിലും ചാനലുകളിലും വന്ന വാര്‍ത്ത കണ്ടാണ് മമ്മൂട്ടിയും ഡോ. ജ്യോതിഷ് കുമാറും ചര്‍ച്ച ചെയ്ത് ഹരിദാസിനെ സഹായിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇക്കാര്യം ജ്യോതിഷ് കുമാര്‍ ഹരിദാസിന്റെ ബന്ധുക്കളുമായി സംസാരിക്കുകയായിരുന്നു.
ചികിത്സ തേടാം
പതഞ്ജലിക്കു കൊച്ചി പനമ്പള്ളി നഗറിലും കുറ്റിപ്പുറത്തും ആശുപത്രിയുണ്ട്. ഇതില്‍ എവിടേയും ഹരിദാസിന് ചികിത്സ തേടാം. പൊള്ളൽ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളുടെയും ചികിത്സ ഹരിദാസിനു പൂർണമായും സൗജന്യമായിരിക്കുമെന്നും ജ്യോതിഷ് കുമാർ പറഞ്ഞു. ഹരിദാസിന്റെ മൂത്ത മകൾ ഹരിലക്ഷ്മി 10ാം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. പരീക്ഷകൾ കഴിഞ്ഞാലുടൻ ചികിത്സയ്ക്ക് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
ശമ്പളം ലഭിച്ചില്ല
7 മാസമായി ഹരിദാസിന് സ്ഥാപനത്തില്‍ നിന്ന് ശമ്പളം ലഭിച്ചിരുന്നില്ല. വല്ലപ്പോഴും മാത്രമെ കുടുംബവുമായി സംസാരിക്കാന്‍ പോലും ഹരിദാസിനെ തൊഴിലുടമ അനുവദിച്ചിരുന്നുള്ളു. തൊഴിലുടമയുടെ പേര് സത്യ എന്നാണെന്നെങ്കിലും ഇത് യഥാര്‍ത്ഥമാണോ എന്ന് അറിയില്ല. ഹരിദാസിന്റെ പ്രശ്നത്തില്‍ ഇടപെട്ട പ്രവാസി മലയാളി അസോസിയേഷന് ഭാരവാഹികളോട് തമിഴരശ്, രാധാകൃഷ്ണൻ എന്നൊക്കെയുള്ള പേരുകളാണ് അയാള്‍ പറഞ്ഞത്.
മര്‍ദ്ദനങ്ങള്‍
മോഷണം നടത്തി, സ്ഥാപനത്തില്‍ നിന്നും ഒളിച്ചോടി മറ്റൊരിടത്ത് ജോലി ചെയ്തു തുടങ്ങിയ ആരോപണങ്ങല്‍ ഉന്നയിച്ചായിരുന്നു ഹരിദാസിന് നേരേയുള്ള മര്‍ദ്ദനങ്ങള്‍. വലിയ കത്തി കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തിയതായും ഹരിദാസ് പറയുന്നു. സത്യയുടെ ജ്വല്ലറിക്ക് മുകളിലെ മുറിയില്‍ വെച്ച് സ്വര്‍ണ്ണപ്പണിക്ക് ഉപയോഗിക്കുന്ന കൊടിലുകള്‍ വെച്ചായിരുന്നു പീഡനം.
ഫോണ്‍ വിളിച്ചത്
കൊടിലുകള്‍ പഴുപ്പിച്ച് ഹരിദാസിന്റെ ദേഹത്ത് വെക്കുകയായിരുന്നു. തടികൊണ്ട് തുടരെ അടിക്കുകയും ചെയ്തു. തുടര്‍ന്ന് തീരെ അവശനായ ഹരിദാസ് സ്ഥാപനത്തിന് സമീപത്തുള്ള ഒരു തമിഴ്നാട് സ്വദേശിയുടെ ഫോണില്‍ നിന്നായിരുന്നു ഭാര്യയെ വിളിച്ചത്. രക്ഷിക്കണം എന്ന് മാത്രം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ശേഷം ക്രൂരമായ പീഡനത്തിന് ഇരയായ ഫോട്ടോയും നാട്ടിലേക്ക് അയച്ചു.
നന്ദിയുണ്ട്
ആരാണ് ഈ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതെന്നും ആരായാലും അവരോട് നന്ദിയുണ്ടെന്നും ഹരിദാസ് പറയുന്നു. ഈ ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രവാസി സംഘടനകളും ഇന്ത്യന്‍ എംബസിയും ഇടപെട്ട് ഹരിദാസിനെ രക്ഷിക്കുന്നത്. എത്ര ശമ്പളം തരാമെന്ന് പറഞ്ഞാലും ഇനി മലേഷ്യയിലേക്ക് ഇല്ലെന്നാണ് ഹരിദാസ് വ്യക്തമാക്കുന്നത്.
നാടക വണ്ടി വിവാദത്തില്‍ ട്വിസ്റ്റ്; 24000 പിഴയല്ല അളവാണ്, കണക്കുകള്‍ വ്യക്തമാക്കി അധികൃതര്‍
പാകിസ്താനെ ഞെട്ടിച്ച് ഇന്ത്യന്‍ പട്ടാളം; ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ച് തിരിച്ചടി,ദൃശ്യങ്ങള്‍ പുറത്ത്