മമത ബാനര്‍ജിയെന്ന വന്മരം വീഴുന്നു? ബംഗാളില്‍ ഇനി ബിജെപിയോ, 2021ല്‍ ഭരണം പിടിക്കാനുറച്ച് ബിജെപി
കൊല്‍ക്കത്ത: പശ്ചിംബംഗാളിലെ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഇടതുമേധാവിത്വത്തിന് അവസാനം കുറിച്ചുകൊണ്ടായിരുന്നു 2011 ല്‍ മമത ബാനര്‍ജി സംസ്ഥാന ഭരണം പിടിച്ചത്. 2016 ലും വിജയം ആവര്‍ത്തിക്കാന്‍ മമത ബാനര്‍ജിക്കു കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് തെറ്റി 1997 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത് മുതല്‍ ഇന്നുവരെ പാര്‍ട്ടിയില്‍ മമത ബാനര്‍ജിയുടെ അപ്രമാധിത്വമാണ്. എതിര് സ്വരങ്ങള്‍ ഉയര്‍ത്തുന്നവര്‍ പാര്‍ട്ടിക്ക് പുറത്ത് എന്നതാണ് മമതയുടെ നയം.
ഇടതുപക്ഷവും കോണ്‍ഗ്രസും ദുര്‍ബലപ്പെട്ടതോടെ ബംഗാളില്‍ ആ വിടവിലേക്ക് കയറിവരാനുള്ള തീവ്രശ്രമാണ് ബിജെപി നടത്തുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലായിരുന്നു പോരാട്ടം നടന്നത്. ഇരുപാര്‍ട്ടികളുടേയും ആശയങ്ങളേക്കാള്‍ ആയുധങ്ങളായിരുന്നു ബംഗാലില്‍ പ്രധാനമായും ഏറ്റമുട്ടിയത്. എല്ലാത്തിനുമൊടുവില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തൃണമൂലിന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് ബംഗാളില്‍ നിന്നും ഒലിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് വ്യക്താമാകുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..
42 സീറ്റിലും
തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റിലും വിജയിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് വരെ മമത ബാനര്‍ജി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിടേണ്ടി വന്നത്. 42 ല്‍ 22 സീറ്റിലാണ് തൃണമൂലിന് സംസ്ഥാനത്ത് വിജയിക്കാന്‍ കഴിഞ്ഞത്.
ഏറ്റവും മികച്ച വിജയം
അതേസമയം, മറുവശത്ത് ബിജെപിക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം ബംഗാളില്‍ ബിജെപിക്ക് നേടാന്‍ സാധിച്ചു. എക്സിറ്റ് പോള്‍ പ്രവചനങ്ങളെപ്പോലും തള്ളി 18 സീറ്റുകളായിരുന്നു ബിജെപി സ്വന്തമാക്കിയത്. 2014 ലെ 2 സീറ്റില്‍ നിന്ന് ഒറ്റയടിക്ക് ബിജെപി ഉയര്‍ത്തിയത് 16 സീറ്റുകളാണ്. ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഈ ലോക്സഭ തിരഞ്ഞെടുപ്പോടെ തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകള്‍ വിലിയിരുത്തുന്നത്.
പിന്നോട്ടടിച്ചത്
കേരളത്തിലെന്ന പോലെ പതിറ്റാണ്ടുകളായി ബിജെപിയെ പടിക്ക് പുറത്തു നിര്‍ത്തിയവരായിരുന്നു ബംഗാളിലെ ജനത. ബിജെപിക്ക് വളക്കൂറുള്ള മണ്ണായിരുന്നെങ്കിലും നയതന്ത്രജ്ഞരായ മികച്ച കോണ്‍ഗ്രസ്, സിപിഎം മുഖ്യമന്ത്രിമാരുടെ സാന്നിധ്യം ജനസംഘത്തേയും പിന്നീട് ബിജെപിയേയും ബംഗാളില്‍ വേരുറപ്പിക്കുന്നതില്‍ നിന്നും പിന്നോട്ടടിക്കുകയായിരുന്നു.
ഫലപ്രദമായ ശ്രമങ്ങള്‍
ബംഗാള്‍ വിഭജനത്തില്‍ മുറിവുകളില്‍ ഇന്നും നീറുന്ന ജനതയാണെങ്കിലും ഹിന്ദുത്വ രാഷ്ട്രീയ കക്ഷികള്‍ക്കോ മുസ്ലിംലീഗ് പോലുള്ള മുസ്ലിം പാര്‍ട്ടികള്‍ക്കോ ബംഗാളില്‍ വളരാന്‍ കഴിയാതിരുന്നത് ഞങ്ങളുടെ ഫലപ്രദമായ ശ്രമങ്ങള്‍ കൊണ്ടാണെന്ന സിപിഎം മുന്‍ കേന്ദ്രകമ്മറ്റി അംഗമായ നേതാവിന്റെ അഭിപ്രായത്തെ തള്ളിക്കളയാനാവില്ല.
രാഷ്ട്രീയ നിലപാടുകള്‍
എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ-ജാതി-മത സമവാക്യങ്ങളില്‍ സമൂലമായ ഉടച്ചുവാര്‍ക്കല്‍ നടത്തിയായിരുന്നു 2011 ല്‍ മമത അധികാരം പിടിച്ചത്. മമതയുടെ രാഷ്ട്രീയ നിലപാടുകള്‍ ബംഗാളില്‍ വലിയ വര്‍ഗീയ ധ്രുവീകരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രീണന രാഷ്ട്രീയം കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ മമതയക്ക് നേട്ടമുണ്ടാക്കിയെങ്കില്‍ ഇനിയുള്ള കാലം അതിന്റെ ഫലം അനുഭവിക്കാന്‍ പോവുന്നത് ബിജെപിയാണെന്ന സൂചനയാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
1500 ലേറെ ശാഖകള്‍
ബംഗാല്‍ പിടിക്കുകയെന്നത് ബിജെപിയുടെ പ്രഖ്യാപിത നിലപാടാണ്. 1500 ലേറെ ശാഖകളുമായി ആര്‍എസ്എസും സംസ്ഥാനത്ത് ശക്തമായ അടിത്തറ പാകികഴിഞ്ഞു. മമതയുടെ പ്രീണന രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവരും, അവരോട് എതിര്‍പ്പുള്ളവരും ബിജെപിയെ ആണ് ഇന്ന് ബദല്‍ ശക്തിയായികാണുന്നത്.
അനുകൂലമായ പ്രതികരണം
ബിജെപിയുടേയും ആര്‍എസ്എസിന്റെയും വിളിയോട് അനുകൂലമായ പ്രതികരണമാണ് ഇന്ന് ബംഗാളികള്‍ നടത്തുന്നത്. തൃണമൂലിന്റെയും കോണ്ഗ്രസിലന്റെയും സിപിഎമ്മിന്റെയും സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ എംഎല്എമാര്മരെയാണ് ബിജെപിയില്‍ ചേക്കേറുന്നത്. സംസ്ഥാനത്തെ മാറുന്ന രാഷ്ട്രീയക്കാറ്റ് മനസ്സിലാക്കികൊണ്ടുള്ള നിലപാടാണ് ഉദ്യോഗസ്ഥ സംവിധാനവും ഇപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
നേരിട്ട് ആവശ്യപ്പെട്ടിട്ടും
തനിക്കെതിരെ ജയ്ശ്രീറാം വിളിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാന്‍ മമത നേരിട്ട് ആവശ്യപ്പെട്ടിട്ടും അത് അനുസരിക്കാന്‍ പോലീസ് തയ്യറായിരുന്നില്ല. സുപ്രീംകോടതി വിധിപ്രകാരം ഇത്തരം അറസ്റ്റുകള്‍ തന്നെ നിയമവിരുദ്ധമാണെന്ന് പോലീസ് മേധാവ് തന്നെ മമതയോട് പറഞ്ഞുവെന്നാണ് വിവരം. തങ്ങൾ പറഞ്ഞിട്ടും ബിജെപിക്കാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്ന പരാതി സംസ്ഥാന മന്ത്രിമാര്‍ക്കുമുണ്ട്.
അനാവശ്യ പിടിവാശി
ഡോക്ടര്‍മാരുടെ സമരത്തിലടക്കം മമതയുടെ അനാവശ്യ പിടിവാശിയാണ് പ്രശ്നങ്ങള്‍ ഇത്രയധികം വഷളാക്കിയത്. സംസ്ഥാനത്തെ ആരോഗ്യമന്ത്രികൂടിയായ മമത ആശുപത്രികള്‍ക്ക് പെയിന്റടിച്ച് പുറംമോടി നല്‍കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒന്നും ചെയിതില്ലെന്ന പരാതി ശക്തമാണ്.
അധികാരം നിലനിര്‍ത്തുമോ
രണ്ട് വര്‍ഷത്തിനപ്പുറം നടക്കുന്ന സംസഥാന തിരഞ്ഞെടുപ്പാണ് ഇനി ബിജെപിയുടെ ലക്ഷ്യം. പഴയ മേധാവിത്വം നിലനിര്‍ത്താന്‍ മമതയക്ക് സാധ്യമാവില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ആ സാധ്യതകള്‍ ഉപയോഗിച്ച് സംസ്ഥാനത്ത് ബിജെപിക്ക് അധികാരം പിടിക്കാന്‍ കഴിയുമോയെന്നാണ് രാജ്യംതന്നെ ഉറ്റുന്നോക്കുന്നത്.