ഉദ്ദവ് താക്കറെയെ വിമര്‍ശിച്ചയാളുടെ ദേഹത്ത് മഷിയൊഴിച്ച് ശിവസേന പ്രവര്‍ത്തകയുടെ പ്രതിഷേധം
ബീഡ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ വിമര്‍ശിച്ചയാളുടെ തലയില്‍ മഷി ഒഴിച്ച് പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ താക്കറെയെ വിമര്‍ശിച്ച് കുറിപ്പ് പങ്കുവെച്ചതിനാണ് ശിവസേന പ്രവര്‍ത്തക മഷി ഒഴിച്ചത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഡിസംബറിലാണ് സംഭവം.
അലനെയും താഹയേയും ചായ കുടിക്കാൻ പോയപ്പോൾ പിടികൂടിയതല്ല, യുഎപിഎ കേസിൽ മുഖ്യമന്ത്രി!
ഫേസ്ബുക്കിലെ കുറിപ്പില്‍ ഉദ്ദവ് താക്കറെയെക്കുറിച്ച് യോഗ്യതയില്ലാത്തവന്, നാശമുണ്ടാക്കുന്നവന്‍ എന്നീ വാക്കുകള്‍ ഉപയോഗിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രതിഷേധമാണ് ഇത്തരത്തിലൊരു സംഭവത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഒരാള്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കെ ഒരു സ്ത്രീ വന്ന് തലയിലൂടെ മഷി ഒഴിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.
കഴിഞ്ഞയാഴ്ച മുംബൈയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. താക്കറെയ്ക്കെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട മുംബൈ നിവാസിയെ ശിവസേന പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. ജാമിയ മില്ലിയ സംഭവത്തെ ജാലിയന്‍ വാലാബാഗുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ താരതമ്യം ചെയ്തത് തെറ്റാണെന്ന് ഇയാള്‍ ഡിസംബര്‍ 19ന് പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മുപ്പതോളം പേര് ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതെന്ന് തല മൊട്ടയടിച്ച ഹേമന്ത് തിവാരി പറയുന്നു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ആദിത്യ താക്കറെ, പ്രവര്‍ത്തകര്‍ ശാന്തരാകണമെന്ന് അഭ്യര്‍ഥിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ മോശമാണെന്നും ക്രമസമാധാനം പൊലീസിന്റെ വിഷയമാണെന്നും അത് ആരും കൈയ്യില്‍ എടുക്കരുതെന്നും ആവശ്യപ്പെട്ടു. ശിവസേന പ്രസിഡന്റായിരുന്ന ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് ബിജെപിയുമായുള്ള വര്‍ഷങ്ങളായുള്ള സഖ്യം അവസാനിപ്പിക്കുന്നത്. പിന്നീട് കോണ്‍ഗ്രസും എന്‍സിപിയുമായി കൈകോര്‍ത്ത താക്കറെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. നവംബര്‍ 28നാണ് ഉദ്ദവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.