ത്രിപുര മുഖ്യമന്ത്രിയുടെ വ്യാജ വിവാഹമോചന വാർത്ത; ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ അറസ്റ്റിൽ
അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റ് ഇട്ടയാളെ അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഏപ്രില്‍ 26 മുതല്‍ ഒളിവിലായിരുന്ന അനുപം പോളിനെ കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ നിന്നാണ് ത്രിപുര ക്രൈബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍
വ്യാജരേഖ കെട്ടിച്ചമയ്ക്കല്‍, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് അനുപമിനെതിരെ ചുമത്തിയിരിക്കുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശര്‍മിസ്ത മുഖര്‍ജിയുടെ മുന്പില് ഇന്നലെയാണ് പൊലീസ് അനുപം പോളിനെ ഹാജരാക്കിയത്. ചൊവ്വാഴ്ച ഇയാളെ വീണ്ടും കോടതിക്ക് മുന്പില് ഹാജരാക്കും.
അനുപം പോളിന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഫ്രീലാന്‍സ് ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് സൈകാത് തലാപത്രയെയും മറ്റൊരു പോലീസ് കോണ്‍സ്റ്റബിളിനെയും ത്രിപുര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയും ഭാര്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടുവെന്നും ആരോപിച്ചായിരുന്നു അനുപമിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍. പോസ്റ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ബിപ്ലബിന്റെ ഭാര്യ തന്നെ രംഗത്തെത്തി. വില കുറഞ്ഞ പ്രചരണ തന്ത്രമാണ് ഇതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ബിജെപി നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഇതെന്നും തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ഇറക്കിയ പത്രക്കുറിപ്പില്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. ത്രിപുര ബിജെപി ഘടകം വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.