പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; അക്രമികളുടെ പട്ടികയില്‍ 6 കൊല്ലം മുന്‍പ് മരിച്ചയാളും
ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തില്‍ പങ്കെടുത്തവരുടെ പട്ടികയില്‍ 6 കൊല്ലം മുന്‍പ് മരിച്ച 93കാരനായ വൃദ്ധനും. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ച 200 പേരുടെ പട്ടികയിലാണ് ഇദ്ദേഹത്തിന്റെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടിക പുറത്ത് വന്നതോടെ ഫിറോസാബാദ് പൊലീസിന് ഇത് വലിയ നാണക്കേടായിരിക്കുകയാണ്.
വെള്ളാപ്പള്ളിയുടെ കുടുംബം രക്തം കുടിക്കുന്ന ഡ്രാക്കുള; തുഷാറിന് അനധികൃത സ്വത്തുണ്ടെന്ന് സുഭാഷ് വാസു!
പുതിയ നിയമത്തിനെതിരെ ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തില്‍ 2500ഓളം പേര്‍ക്കെതിരെ ഫിറോസാബാദ് പൊലീസ് കേസെടുത്തിരുന്നു. ഇതോടൊപ്പമാണ് ആറ് വര്‍ഷം മുമ്പ് മരിച്ച ബാനെ ഖാനിനാണ് പൊലീസ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഐപിസിയിലെ 107/16 വകുപ്പ് പ്രകാരമാണ് നോട്ടീസ്.
ഇതിനുപുറമെ 90 വയസ്സിനും 93 വയസ്സിനും ഇടയില്‍ പ്രായമുള്ള രണ്ടുപേരോട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാനും 10 ലക്ഷം രൂപ ബോണ്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് വര്‍ഷം മുന്‍പ് മരിച്ച തന്റെ പിതാവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് വലിയ ഞെട്ടലുണ്ടാക്കിയതായി ബാനെ ഖാനിന്റെ മകന്‍ മുഹമ്മദ് സര്‍ഫറാസ് പറഞ്ഞു. നോട്ടീസിന്റെ പകര്‍പ്പ് ലഭിച്ചില്ലെങ്കിലും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. പിതാവിന്റെ പേര് ഉള്‍പ്പെടുത്തുന്നതിന് മുന്‍പായി പൊലീസ് ശരിയായ അന്വേഷണം നടത്തണമായിരുന്നു. പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 58 വര്‍ഷമായി ജുമാ മസ്ജിദില്‍ ജോലി ചെയ്യുന്ന 90കാരനായ സൂഫി അബ്രാര്‍ ഹുസൈനാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍. 93കാരനായ ഫസാഹത് മീര്‍ ഖാന്‍ എന്നയാള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകനായ ഖാന്‍ വര്‍ഷങ്ങളായി കിടപ്പിലാണ്. തന്റെ പിതാവ് മുന്‍ പ്രസിഡന്റ് എ പി ജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതി ഭവനില്‍ പോയി കണ്ട ആളാണെന്ന് ഖാന്റെ മകന്‍ പറയുന്നു. അദ്ദേഹത്തെ പോലെ ഒരാള്‍ക്ക് എന്തുകൊണ്ടാണ് പോലീസ് നോട്ടീസ് നല്‍കുന്നതെന്ന് മനസ്സിലാകുന്നുവെന്നും മകന്‍ കൂട്ടിച്ചേര്‍ക്കുന്നു.
Recommended Video
അതേസമയം, പട്ടികയില്‍ ഉള്‍പ്പെട്ട കിടപ്പിലായ-പ്രായമായവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് നല്‍കുന്നതായി സിറ്റി മജിസ്ട്രേറ്റ് കുന്‍വര്‍ പങ്കജ് സിംഗ് പറഞ്ഞു. പ്രതിഷേധത്തിനിടെ അക്രമമുണ്ടായ ദിവസം ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. നിരവധി പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.