ഇന്ത്യക്കാരനല്ലെന്ന് അധികൃതർ പ്രഖ്യാപിച്ചയാൾ മരിച്ചു; മൃതദേഹം സ്വീകരിക്കില്ലെന്ന് ബന്ധുക്കൾ
ദിസ്പൂർ: അസമിൽ ഇന്ത്യക്കാരനല്ലെന്ന് പ്രഖ്യാപിച്ച വയോധികന്റെ മൃതദേഹം സ്വീകരിക്കാൻ തയ്യാറാകാതെ ബന്ധുക്കൾ. തടങ്കലിൽ പാർപ്പിച്ചിരുന്ന ദുലാൽ ചന്ദ്ര പോളാണ് (65) മരിച്ചത്. ഞായറാഴ്ച ഗുവാഹത്തി മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ദുലാൽ ഇന്ത്യക്കാരനാണെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കിയാൽ മാത്രമെ മൃതദേഹം സ്വീകരിക്കൂ എന്ന നിലപാടിലാണ് ബന്ധുക്കൾ.
എന്തുകൊണ്ടാണ് ആ കഴിവുകെട്ടവന് വരാതിരുന്നത്... മിലിന്ദ് ദേവ്റയെ പരിഹസിച്ച് നിരുപം
അസമിലെ സോനിത്പൂർ ജില്ലയിലെ അലിസിൻഗ ഗ്രാമത്തിലാണ് ദുലാൽ ചന്ദ്ര പോൾ താമസിച്ചിരുന്നത്. ദുലാൽ ചന്ദ്ര പോൾ വിദേശിയാണെന്ന് മുദ്രകുത്തിയിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ മൃതദേഹം ബംഗ്ലാദേശിന് കൈമാറണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. ദുലാൽ ഇന്ത്യക്കാരനാണെന്ന് സമ്മതിച്ച് അധികൃതർ ഉത്തരവിറക്കിയാൽ മാത്രമെ മൃതദേഹം സ്വീകരിക്കുകയുള്ളുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
തേസ്പൂർ ജയിലിലെ പ്രത്യേക കേന്ദ്രത്തിലായിരുന്നു ദുലാൽ ചന്ദ്രയെ താമസിപ്പിച്ചിരുന്നത്. ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ ഗുവാഹത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മാനസികാസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയായിട്ടും 2017ൽ ദുലാൽ ചന്ദ്ര പോളിനെ സർക്കാർ വിദേശിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. കുടുംബത്തെ അനുനയിപ്പിച്ച് മൃതദേഹം ഏറ്റുവാങ്ങാൻ സമ്മതിപ്പിക്കാനായി സർക്കാർ ഒരു പ്രതിനിധി സംഘത്തെ ഇവരുടെ ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ട്.
1960ലെ ഭൂരേഖകൾ തങ്ങളുടെ കൈവശം ഉണ്ടെന്നും കുടുംബത്തിലെ മറ്റ് അംഗങ്ങൾ ദേശീയ പൗരത്വ ബില്ലിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ദുലാൽ ചന്ദ്രയുടെ മകൻ ആശിഷ് വ്യക്തമാക്കി. 1985 മുതൽ ഇത്തരം തടങ്കൽ കേന്ദ്രങ്ങളിൽ ഇതുവരെ 25 പേർ മരിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. ഇതിൽ 85കാരനും 45 ദിവസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടും. അസമിൽ തയ്യാറാക്കിയ ദേശീയ പൗരത്വ പട്ടിക പ്രകാരം 19 ലക്ഷം അനധികൃത കുടിയേറ്റക്കാരാണ് സംസ്ഥാനത്തുള്ളത്.