ഭോപ്പാലിൽ ടേക്ക് ഓഫിന് മുന്‍പ് വിമാനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവാവ്; നാടകീയ രംഗങ്ങൾ
ഭോപ്പാല്‍: മധ്യപ്രദേശിലെ രാജാ ഭോജ് വിമാനത്താവളത്തില്‍ ഞായറാഴ്ച വൈകുന്നേരം അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. വിമാനത്താവളത്തിലെ പാര്‍ക്കിംഗ് മേഖലയില്‍ പ്രവേശിച്ച ഇരുപതുകാരനാണ് ടേക്ക് ഓഫിനൊരുങ്ങിയ സ്‌പൈസ് ജെറ്റ് വിമാനത്തിന് മുന്‍പില്‍ കുത്തിയിരിക്കുകയും കുറച്ചകലെയായി നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ഹെലികോപ്റ്ററിന് നേരെ കല്ലെറിയുകയും ചെയ്തത്.
മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യസമരം 'നാടകം'; വിവാദ പരാമര്‍ശവുമായി ബിജെപിയുടെ അനന്ത്കുമാര്‍ ഹെഗ്‌ഡെ
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹെലികോപ്റ്ററിന്റെ മുന്‍പിലത്തെ ഗ്ലാസ് കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. 46 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ഒരു മണിക്കൂര്‍ വൈകി രാത്രി എട്ടുമണിയോടെയാണ് യാത്ര തിരിച്ചതെന്ന് സിഐഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് വീരേന്ദ്ര സിംഗ് പറഞ്ഞു. ഭോപ്പാല്‍ നിവാസിയായ യോഗേഷ് ത്രിപാഠിയാണ് വിമാനത്താവളത്തില്‍ നുഴഞ്ഞു കയറിയതെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തെ കുറിച്ച് അധികൃതര്‍ പറയുന്നത് ഇപ്രകാരമാണ്: ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് വിമാനത്താവളത്തിലെ പാര്‍ക്കിംഗ് മേഖലയില്‍ അജ്ഞാതനായ യുവാവിനെ ശ്രദ്ധയില്‍പ്പെട്ടത്. ഇയാള്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന ഹെലികോപ്റ്ററിന് നേരെ കല്ലെറിഞ്ഞു. ഇതോടെ ഹെലികോപ്റ്ററിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാധ സോമി സത്സംഗ് ബിയാസ് എന്നയാളുടേതാണ് ഹെലികോപ്റ്റര്‍. തുടര്‍ന്ന് യുവാവ് ടേക്ക് ഓഫിനൊരുങ്ങിയ സ്‌പൈസ് ജെറ്റ് വിമാനത്തിന് മുന്നില്‍ കുത്തിയിരുന്നു.
ജയ്പൂരിലേക്കുള്ള വിമാനമായിരുന്നു ഇത്. ഇതോടെ പരിഭ്രാന്തരായ യാത്രക്കാരെ വിമാനത്തില്‍ നിന്നും തിരിച്ചിറക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ നിശ്ചയിച്ച സമയത്തിന് ശേഷം വളരെ വൈകിയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയിട്ടുണ്ട്. വിമാനത്തിന് കേടുപാടുകള്‍ വരുത്തുന്നതിന് മുന്‍പ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പ്രതിയെ കീഴടക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.