ബാങ്ക് വായ്പ ലഭിക്കാന്‍ 'വ്യാജ മക്കള്‍': നാഗരാജപ്പയോട് കീഴടങ്ങാന്‍ കോടതി, ഒളിച്ചുകളിച്ച് പ്രതി
ബെംഗളൂരു: പാരമ്പര്യ സ്വത്ത് ഈടായി ലോണ്‍ കിട്ടാന്‍ 'രണ്ട് വ്യാജ പുത്രിമാരെ' ബാങ്കിനു മുന്നില്‍ ഹാജരാക്കിയ ആളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കര്‍ണാടകയിലെ ദേവനഗര ജില്ലയിലെ രാമഗൊണ്ടനഹള്ളി സ്വദേശിയായ എആര്‍ നാഗരാജപ്പയാണ് തട്ടിപ്പിന് ശ്രമിച്ചത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് നിയമത്തിന് കീഴടങ്ങുകയാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് ചൂണ്ടിക്കാണിക്കുകയും ചെയ്തുു. ആദ്യം പോലീസിന് മുമ്പാകെ കീഴടങ്ങിയ ശേഷം ജാമ്യത്തിന് ശ്രമിക്കുകയാണ് നല്ലതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നാഗരാജപ്പ ഏകദേശം 9 ഏക്കറോളം വരുന്ന ഭൂമി പണയം വെച്ച് ബാങ്കില്‍ നിന്ന് പണം നേടാന്‍ ശ്രമിച്ചു. എന്നാല്‍, ഭാര്യയും മക്കളായ ലളിതയും രഞ്ജനിയും ഇതിനെ എതിര്‍ത്തു. പാരമ്പര്യ സ്വത്ത് പണയം വയ്ക്കുന്നതിന് മക്കളുടെ ഒപ്പ് നിര്‍ബന്ധമായിരുന്നതിനാല്‍ കാര്യങ്ങള്‍ നടന്നിരുന്നില്ല. ഇതോടെയാണ് പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി മറികടക്കാന്‍ ആക്‌സിസ് ബാങ്കില്‍ മറ്റ് രണ്ട് സ്ത്രീകളെ ഹാജരാക്കിയത്.
ഇരുവരും മക്കളാണെന്ന് ബോധ്യപ്പെടുത്തിയ ശേഷം ബാങ്കില്‍ നിന്ന് വായ്പ എടുക്കുകയായിരുന്നു. 2017 സെപ്തംബര്‍ അഞ്ചിന് സബ് രജിസ്ട്രാര്‍ ഓഫിസിലെത്തിയ ഇവര്‍ രേഖകളില്‍ ഒപ്പുവച്ച് 11 ലക്ഷം ലോണ്‍ സ്വന്തമാക്കുകയും ചെയ്തുു. പിന്നീട് ഈ വിവരം അറിഞ്ഞ മക്കള്‍ പരാതിയുമായി പോലിസിനെ സമീപിക്കുകയായിരുന്നു. വിവിധ സര്‍വേ നമ്പറുകളിലായി സ്ഥിതി ചെയ്തിരുന്ന ഒമ്പത് ഏക്കര്‍ വരുന്ന ഭൂമിയാണ് ഇത്തരത്തില്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. ജാമ്യത്തിനായി ജില്ലാ, സെഷന്‍സ് കോടതികളെ സമീപിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. ഒടുവില്‍ ഹൈക്കോടതിയും നിയമത്തിനു മുന്നില്‍ കീഴടങ്ങാനാണ് ഇയാളോട് ആവശ്യപ്പെട്ടത്.
എന്നാല്‍ വ്യാജ ഒപ്പ് ഉപയോഗിച്ചാണ് ബാങ്ക് ലോണ്‍ അനുവദിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ മക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പരാതി സ്വീകരിച്ച ഗാന്ധിനഗര പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 419, 465, 468, 472 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. എന്നാല്‍ സംഭവത്തോടെ നാഗരാജപ്പയെ കാണാതായിരുന്നു. സെഷന്‍സ് കോടതിയെ സമീപിച്ച് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും 2018 ഫെബ്രുവരി ഒന്നിന് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കളയുകയായിരുന്നു.