നടുറോഡിൽ പതിനാറുകാരിയെ ബന്ധു കുത്തിക്കൊലപ്പെടുത്തി; കാരണം കേട്ട് ഞെട്ടി പോലീസ്
ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് പട്ടാപ്പകൽ നടുറോഡിൽവെച്ച് കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം . സ്കൂളിലേക്ക് പോകും വഴി പെൺകുട്ടിയെ പിന്തുടർന്ന് ബന്ധുവായ യുവാവ് അപ്രതീക്ഷിതമായി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പതിനാറുകാരിയായ കീർത്തന എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നവീൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ:
മൂന്ന് വർഷങ്ങൾക്ക് മുമ്പ്
മൂന്ന് വർഷങ്ങൾക്ക് മുമ്പ് കീർത്തനയുടെ സഹോദരിയെ നവീന്റെ സഹോദരൻ വിവാഹം ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിൽ പരിചയമാകുന്നത്. കീർത്തനയ്ക്ക് പതിനെട്ട് വയസ് തികയുമ്പോൾ തനിക്ക് വിവാഹം ചെയ്തു തരണമെന്നാവശ്യപ്പെട്ട് നവീൻ പെൺകുട്ടിയുടെ വീട്ടുകാരെ ശല്യചെയ്തിരുന്നതായി ദൊദ്ദബല്ലാപ്പുര ടൗൺ പോലീസ് വ്യക്തമാക്കി.
കീർത്തനയ്ക്ക് എതിർപ്പ്
നവീനെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും പഠനം തുടരാനാണ് താൽപര്യമെന്നും കീർത്തന തുടക്കം മുതൽ വീട്ടുകാരെ അറിയിച്ചിരുന്നു. നവീന്റെ ശല്യം സഹിക്കാതെ വന്നപ്പോൾ നിരവധി തവണ ഇവർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്. കീർത്തന ചെറിയ പെൺകുട്ടിയാണെന്നും അൽപ്പം കൂടി മുതിരുമ്പോൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാമെന്നും വീട്ടുകാർ നവീനെ അറിയിച്ചു. പതിനെട്ട് തികയുമ്പോൾ കീർത്തനയുടെയും നവീന്റെയും വിവാഹം നടത്താനായിരുന്നു വീട്ടുകാരുടെ പദ്ധതി.
ഉപദ്രവം
കീർത്തന വാശി തുടർന്നതോടെ നവീൻ പെൺകുട്ടിയെ പിന്തുടർന്ന് വിവാഹാഭ്യർത്ഥന നടത്താൻ തുടങ്ങി. സ്കൂളിലേക്കുള്ള വഴിയിലും നടുറോഡിലും വരെ പെൺകുട്ടിയെ ശല്യം ചെയ്തു. നവീന് പ്രായം കൂടുതലാണെന്നും അയാളുടെ പെരുമാറ്റം തനിക്ക് ഇഷ്ടമല്ലെന്നും കീർത്തന തുറന്നടിച്ചു, ഒരിക്കലും താൻ ഈ കല്യാണത്തിന് സമ്മതിക്കില്ലെന്ന് നവീനോട് വ്യക്തമാക്കി.
പോലീസിൽ പരാതി
നവീന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ കീർത്തന പരാതിയുമായി ദൊദ്ദബല്ലൂർ സ്റ്റേഷനിലെത്തി. തന്നെ ശല്യം ചെയ്യുന്നതിൽ നിന്നും നവീനെ വിലക്കണമെന്നും, ഭയപ്പെടുത്തി നിർത്തണമെന്നും പോലീസുകാരോട് അഭ്യർത്ഥിച്ചു. ഇതിന് ശേഷം നവീന് കീർത്തനയെ ശല്യം ചെയ്തിരുന്നില്ല. എന്നാൽ പരാതികൊടുത്തതോടെ കീർത്തനയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് നവീൻ സംശയിച്ച് തുടങ്ങി.
നടുറോഡിൽ
ബുധനാഴ്ച രാവിലെ കീർത്തനയുടെ സ്കൂൾ ഗേറ്റിന് മുമ്പിൽ നവീൻ കാത്തുനിൽപ്പുണ്ടായിരുന്നു. മറ്റൊരു യുവാവുമായുള്ള ബന്ധത്തെപ്പറ്റി നവീൻ കീർത്തനയോട് ചോദിച്ചു. ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇത് വലിയ ബഹളത്തിൽ കലാശിച്ചു. നവീനെ വിവാഹം ചെയ്യുന്നതിലും ഭേദം മരിക്കുന്നതാണെന്ന് എല്ലാവരുടെയും മുമ്പിൽവെച്ച് കീർത്തന പറഞ്ഞു.
ഒടുവിൽ കൊലപാതകം
വാക്കേറ്റം മുറുകിയതോടെ നവീൻ കൈയ്യിൽ കരുതിയ അരിവാളെടുത്ത് കീർത്തനയുടെ കഴുത്ത് മുറിച്ചു. സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയും ചെയ്തു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കീർത്തനയുടെ ജീവൻ രക്ഷിക്കാനായില്ല. ദൃക്സാക്ഷികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് നവീന്റെ വീട്ടിലെത്തിയെങ്കിലും ഇയാൾ വിഷം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നവീന്റെ ആരോഗ്യനില ഭേദപ്പെട്ടു വരികയാണെന്ന് പോലീസ് അറിയിച്ചു.
ഭര്‍ത്താവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചതറിയാതെ ഭാര്യയുടെ യാത്ര , അപകടം വിവാഹവാര്‍ഷിക ദിനത്തില്‍
സഹപ്രവർത്തകയെ കൊലപ്പെടുത്തി മൃതദേഹം സിമന്റിട്ട് മൂടി; മകളെ പുഴയിലെറിഞ്ഞു, ദമ്പതികൾ അറസ്റ്റിൽ