ഭർത്താവിനെ ഉപേക്ഷിക്കാത്തതിന് 24കാരിയെ കാമുകൻ അതിക്രൂരമായി കൊലപ്പെടുത്തി; സ്വയം കഴുത്ത് മുറിച്ചു
ദില്ലി: 24കാരിയായ യുവതിയെ കാമുകൻ കൊലപ്പെടുത്തി. സൗത്ത് ദില്ലിയിലെ മാൽവിയ നഗറിലാണ് സംഭവം. പിങ്കി എന്ന യുവതിയേയാണ് കാമുകൻ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഭർത്താവുമായുള്ള ബന്ധം വേർപെടുത്താൻ തയാറാകാത്തതിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു. പിങ്കിയെ കൊലപ്പെടുത്തിയ ശേഷം സ്വന്തം കഴുത്തും മുറിച്ചു. സംഭവം ഇങ്ങനെ:
രാഹുൽ ഗാന്ധിയുടെ ഒറ്റ വാചകം; 2 ദിവസത്തിനിടെ കോൺഗ്രസിൽ രാജി സമർപ്പിച്ചത് 140 നേതാക്കൾ
19ാം വയസിലാണ് പിങ്കി വിവാഹിതയാവുന്നത്. ഒരു വർഷത്തിനുള്ളിൽ ആദ്യ മകൻ ജനിച്ചു. ഇതിന് പിന്നാലെ പിങ്കിലും ഭർത്താവും തമ്മിൽ ചില അസ്വാരസ്യങ്ങൾ തുടങ്ങി. ഭർത്താവിന്റെ ജോലിത്തിരക്കുകളായിരുന്നു വഴക്കിന് പ്രധാന കാരണം. ഇതിനിടെ പിങ്കി സ്വന്തമായി ഒരു ബ്യൂട്ടി പാർലറും ആരംഭിച്ചു.
വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളിൽ ദുഖിതയായിരുന്ന പിങ്കിയുടെ ജീവിതത്തിലേക്ക് കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് സണ്ണി എന്ന 26കാരൻ കടന്നു വരുന്നത്. സൗഹൃദം പ്രണയത്തിന് വഴിമാറി. ഇരുവരും ഒരുമിച്ച് പുറത്ത് പോകുന്നതും സമയം ചെലവഴിക്കുന്നതും പതിവായി. ഇതിനിടെ രഹസ്യബന്ധത്തിൽ കുറ്റബോധം തോന്നിതുടങ്ങിയ പിങ്കി സണ്ണിയെ ഒഴിവാക്കാൻ ശ്രമിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ സണ്ണി തയാറായില്ല.
തുടർന്ന് സണ്ണി പിങ്കിയെ ശല്യപ്പെടുത്താൻ തുടങ്ങി. ഭർത്താവിനെയും മക്കളേയും ഉപേക്ഷിച്ച് തന്റെയൊപ്പം വരണമെന്ന സണ്ണിയുടെ ആവശ്യം പിങ്കി നിരസിച്ചു. എന്നാൽ സണ്ണി നിരന്തരം പിങ്കിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും വിവാഹമോചനം നേടാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഇനിയും ശല്യപ്പെടുത്തിയാൽ പോലീസിൽ പരാതി നൽകുമെന്ന് പിങ്കി ഭീഷണി മുഴക്കി.
ഇതോടെ വെള്ളിയാഴ്ച രാവിലെ സണ്ണി പിങ്കിയുടെ വീട്ടിലെത്തി ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടു. പിങ്കി നിരസിച്ചതോടെ ഇയാൾ യുവതിയെ കൈയ്യിൽ കരുതിയ കത്തികൊണ്ട് വയറിലും നെഞ്ചിലും ആഞ്ഞ് കുത്തുകയായിരുന്നു. പിങ്കി മരിച്ചുവെന്ന് ഉറപ്പ് വരുത്തിയതിന് പിന്നാലെ സ്വന്തം കഴുത്ത് മുറിച്ച ശേഷം പിങ്കിയുടെ അരികിൽ കിടന്നു. വീട്ടുടമസ്ഥന്റെ ഭാര്യയാണ് ആദ്യം ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പിങ്കി മരിച്ചിരുന്നു. സണ്ണിയുടെ നില ഗുരുതരമായി തുടരുകയാണ്. പിങ്കിയും ഞാനും പ്രണയത്തിലാണ്, ഞങ്ങൾ ജീവനൊടുക്കുന്നു എന്നെഴുതിയ ഒരു ആത്മഹത്യാ കുറിപ്പും സണ്ണിയുടെ പോക്കറ്റിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.