വാലന്റൈൻസ് ദിനത്തിൽ ഭാര്യയെ കൊലപ്പെടുത്തി; 15 വർഷങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
ബെംഗളൂരു: വാലന്റൈൻസ് ദിനത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ. 2003 ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന സജിനി ജിനരാജ് എന്ന ഇരുപത്തിയാറുകാരി കൊല്ലപ്പെടുന്നത്. ഭോപ്പാലിനെ വസതിയിൽ സജിനിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സജിനിയുടെ മരണശേഷം ഒളിവിലായിരുന്ന ഭർത്താവ് തരുൺ ജിനരാജ് 15 വർഷങ്ങൾക്ക് ശേഷമാണ് ബെംഗളൂരുവിൽവെച്ച് പിടിയിലാകുന്നത്. ഇതിനിടയിൽ തരുൺ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. വിശദാംശങ്ങൾ ഇങ്ങനെ:
കൊലപാതകം
ബാസ്കറ്റ് ബോൾ പരിശീലകനായിരുന്നു തരുൺ. സജിനിയുമായുള്ള വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴായിരുന്നു തരുൺ കൃത്യം നടത്തുന്നത്. കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച നിലയിലായിരുന്നു സജിനിയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് ഇയാൾ ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. രണ്ട് ദിവസത്തിന് ശേഷം സജിനിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 11,000 രൂപയുമായി ഇയാൾ കടന്നു കളഞ്ഞു.
ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സജിനിയുടെ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. 15 വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ മകളുടെ ഘാതകൻ പിടിയിലാവുകയായിരുന്നു. കാമുകിക്കൊപ്പം ഒരുമിച്ച് താമസിക്കാനായാണ് തരുൺ സജിനിയെ കൊലപ്പെടുത്തിയത്.
വീണ്ടും വിവാഹിതനായി
പൂനെയിൽ വച്ച് നിഷ എന്ന സ്ത്രീയെ തരുൺ വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. ഇവർക്ക് രണ്ട് ആൺകുട്ടികളുമുണ്ട്. ബെംഗളൂരുവിലേക്ക് താമസം മാറിയ തരുൺ വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് പ്രമുഖ ഐടി സ്ഥാപനത്തിൽ ജോലി നേടി. പ്രവീൺ ഭട്ടാലിയ എന്ന പേരിലായിരുന്നു ഇയാൾ ഇവിടെ അറിയപ്പെട്ടത്.
കുരുക്കിയത് ഫോൺ വിളി
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഓഫീസിൽ ഫോണിൽ നിന്നും തന്റെ അമ്മയെ ബന്ധപ്പെട്ടതോടെയാണ് തരുണിന് കുരുക്ക് വീഴുന്നത്. തരുണുമായി ബന്ധപ്പെട്ടവരുടെ ഫോൺ കോളുകൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇത് ബെംഗളൂരുവിലെ പ്രമുഖ ഐടി സ്ഥാപനത്തിലെ നമ്പറാണെന്ന് ബോധ്യപ്പെട്ടു. കമ്പനിയിൽ അന്വേഷിച്ചപ്പോൾ തരുൺ എന്ന പേരിൽ ആരും അവിടെയില്ല എന്ന മറുപടിയാണ് ലഭിച്ചത്.
പ്രവീൺ ഭട്ടാലിയ
നിഷയുടെ ഫോൺ നമ്പർ തരുണിന്റെ അമ്മയുടെ ഫോണിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു. ഇതിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോൾ പ്രവീൺ ഭട്ടാലിയ എന്നയാളുടെ ഭാര്യയാണ് നിഷ എന്ന് പോലീസിന് ബോധ്യമായി. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനാൽ ആ വഴിക്കുള്ള അന്വേഷണം മുന്നോട്ട് പോയില്ല. പിന്നീട് വീണ്ടും ഐടി സ്ഥാപനത്തിൽ അന്വേഷണം നടത്തിയതോടെ പ്രവീൺ ഭട്ടാലിയ തരുൺ ജിനാരാജ് തന്നെയാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു.
മാതാപിതാക്കൾ മരിച്ചെന്ന്
തരുണിന്റെ ഭൂതകാലത്തെക്കുറിച്ച് ഭാര്യ നിഷയ്ക്കും അറിവുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് ഒരു അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടുവെന്നാണ് തരുൺ നിഷയെ വിശ്വസിപ്പിച്ചിരുന്നത്. മാതാപിതാക്കൾ ബെംഗളൂരുവിലെ വീട്ടിലെത്തുമ്പോൾ ബന്ധുക്കളാണെന്നാണ് തരുൺ മറ്റുള്ളവരെ പരിചയപ്പെടുത്തിയിരുന്നത്. രണ്ടാം വിവാഹത്തിൽ രണ്ട് ആൺകുട്ടികളാണ് തരുണിനുള്ളത്.
കരഞ്ഞുകൊണ്ടിറങ്ങിപ്പോകുന്ന ആ സന്യാസിനി നമ്മുടെ അഹങ്കാരങ്ങളുടെ മുഖത്തേറ്റ പ്രഹരം; ശാരദക്കുട്ടി
ഞാനും അച്ഛനും ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല; അത് വ്യാജ വാർത്തയാണെന്ന് വിനീത് ശ്രീനിവാസൻ