786 എന്ന് പച്ചകുത്തിയതിന് കൈവെട്ടി മാറ്റിയെന്ന് ആരോപണം; 7 വയസുകാരനെ പീഡിപ്പിച്ച പ്രതിയെന്ന് പൊലീസ്
പാനിപത്ത്: '786' എന്ന പച്ചകുത്തിയതിന് യുവാവിന്റെ കൈ വെട്ടിമാറ്റിയെന്ന ആരോപണവുമായി കുടുംബം. ഇഖ്ലാഖ് സുലൈമാനി എന്ന യുവാവിന്റെ കൈ ആണ് വെട്ടിമാറ്റപ്പെട്ടത് ജോലി തേടി ഹരിയാനയിലെ പാനിപത്തിലെത്തിയ ഇഖ്ലാഖിന്റെ കൈ ഒരു സംഘം വെട്ടിമാറ്റുകയായിരുന്നെന്നാണ് സഹോദരന് ഇക്രം സുലൈമാനി പറയുന്നത്. മുസ്ലിം ആയതിനാലാണ് തന്റെ സഹോദരന് ആക്രമിക്കപ്പെടതെന്നും ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഇഖ്ലാഖ് ആക്രമിക്കപ്പെട്ടതിന് പിന്നില്‍ സാമൂദായിക വശങ്ങള് ഇല്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
പാനിപത്തിലേക്ക് പോവുന്നത്
ബാര്‍ബറായിരുന്ന ഇഖ്ലാക്ക് ജോലി തേടിയാണ് സഹാറന്‍പൂരിലെ വീട്ടില്‍ നിന്നും 33 കിലേമീറ്റര്‍ അകലേയുള്ള പാനിപത്തിലേക്ക് പോവുന്നത്. രാത്രിയോടെയാണ് ഇഖ്ലാക്ക് പാനിപത്തിലെ കിഷന്‍പുരയില്‍ എത്തുന്നത്. താമസിക്കാന്‍ വാടകയ്ക്ക് മുറിയെടുക്കാന്‍ പണം ഇല്ലാത്തതിനാല്‍ ടൗണിലെ ഒരു പാര്‍ക്കില്‍ രാത്രി ചിലവഴിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ അവിടെയെത്തിയ രണ്ടുപേര്‍ ഇഖ്ലാക്കിന്റെ പേര് ചോദിച്ചറിഞ്ഞതിന് ശേഷം മര്‍ദിക്കുകയായിരുന്നെന്നുമാണ് സഹോദരന് പറയുന്നത്.
മര്‍ദ്ദനം
മര്‍ദ്ദനത്തെ തുടര്‍ന്ന് പാര്‍ക്കില്‍ വീണുപോയ ഇഖ്ലാക്ക് അല്പസമയത്തിന് ശേഷം കുടിവെള്ളത്തിനായി സമീപത്തെ വീട്ടിലെത്തുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ പാര്‍ക്കില്‍ വെച്ച് സഹോദരനെ അക്രമിച്ച ആ രണ്ടുപേരും താമസിക്കുന്ന വീടായിരുന്നു അതെന്നുമാണെന്ന് ഇക്രം സുലൈമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേണപേക്ഷിച്ചിട്ടും
ഉടന്‍ തന്നെ അഖ്ലാക്കിന്റെ വീടിനകത്തേക്ക് വലിച്ചു കൊണ്ടുപോയി ഇരുവരും വീണ്ടും മര്‍ദ്ദനം തുടര്‍ന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറുപേര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. വടികള്‍ ഉപയോഗിച്ച് അടിക്കുകയും കല്ലുകൊണ്ട് തലയില്‍ ഇടിക്കുകയും ചെയ്തു. ചോരവാര്‍ന്ന് അവശനിലയിലായ തന്നെ വെറുതെ വിടണമെന്ന് ഇഖ്ലാക്ക് കേണപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്നും സഹോദരന് പറയുന്നു.
'786'
ഇതിനിടെയാണ് അവന്റെ വലതു കയ്യില്‍ '786' ('ബിസ്മില്ല'യുടെ പ്രാതിനിധ്യം) എന്ന് പച്ച കുത്തിയതായി ആക്രമികള്‍ കാണുന്നത്. ഈ ടാറ്റു അവന്റെ ശരീരത്തില്‍ ഇനി വേണ്ടായെന്ന് പറഞ്ഞ് ആക്രമികള്‍ ഇഖ്ലാക്കിന്റെ കൈ വെട്ടിമാറ്റുകയായിരുന്നെന്നും സഹോദരന് പറയുന്നു. തുടര്‍ന്ന് സംഘം ഇഖ്ലാക്കിനെ കിഷന് പുരയിലെ റെയില്‍ വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു. പിറ്റേന്ന് രാവിലെ ബോധം തിരിച്ചു കിട്ടിയ ഇഖ്ലാക്ക് വഴിയാത്രക്കാരില്‍ ചിലരുടെ സഹായത്തോടെയാണ് വീട്ടില്‍ വിവരം അറിയിച്ചതെന്നും ഇക്രം സുലൈമാനി അവകശാപ്പെടുന്നു.
എഫ്ഐആര്‍
സംഭവത്തില്‍ പാനിപ്പത്തിലെ ചാന്ദ്നി ബാഗ് പൊലീസ് സ്റ്റേഷന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിലെ പൊലീസ് കണ്ടെത്തെലുകളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഇക്രം സുലൈമാനി നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ സമ്മർദത്തെത്തുടർന്ന് പോലീസ് ഇക്കാര്യം ശരിയായി അന്വേഷിക്കുന്നില്ല. സംഭവം റെയില്‍വേ ട്രാക്കിനടുത്തെ അപകടമാക്കി എഴുതിത്തള്ളാന്‍ പൊലീസ് ശ്രമിച്ചെന്നും ഇഖ്ലാക്കിന്റെ സഹോദരന് ആരോപിക്കുന്നു.
നീതി വേണം
തന്റെ സഹോദരന് നീതി വേണം. സഹോദരന്റെ ജീവിതം അവര്‍ നശിപ്പിച്ചു. അവർ അവന്റെ കൈ മാത്രമല്ല, സ്വപ്നങ്ങള്‍ കൂടിയാണ് അറുത്തുമാറ്റിയത്. സത്യാവസ്ഥ അറിയാൻ ഞാൻ സംഭവ സ്ഥലത്തേക്ക് പോയി. ഓഗസ്റ്റ് 23 രാത്രി ചില ആളുകൾ ചേര്‍ന്ന് മറ്റൊരാളെ മര്‍ദ്ദിച്ചെന്ന കാര്യം ആ കോളനിയിൽ താമസിക്കുന്ന കുറച്ചുപേർ വ്യക്തമാക്കിയിട്ടുണ്ടെന്നും സഹോദരന് അവകാശപ്പെടുന്നു.
7 വയസുകാരനെ പീഡിപ്പിച്ചു
അതേസമയം, കൈവെട്ടി മാറ്റിയെന്ന് ആരോപിക്കപ്പെടുന്നയാള്‍ സംഭവം നിഷേധിക്കുകയാണ്. ഇഖ്ലാക്ക് കുട്ടികളെ കടത്തുന്ന സംഘത്തില്‍ പെട്ടയാളാണെന്നും തന്റെ അനന്തരവനെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു അനന്തരവനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇഖ്ലാക്ക് അവനെ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. ഇരുവരും വിവസ്ത്രമായ നിലയിലായിരുന്നെന്നും കുറ്റം ആരോപിക്കപ്പെടുന്നയാള്‍ പറയുന്നു.
ആരോപണം ശരിയല്ല
ഇഖ്ലാക്കിനെ ഞങ്ങള്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇയാള്‍ പറഞ്ഞു. എന്നാല്‍ മര്‍ദനത്തിന് ഇടയില്‍ ഇയാള്‍ രക്ഷപ്പെട്ട് പോവുകയും ചെയ്തിരുന്നു. അവന്റെ കൈ ഞങ്ങള്‍ അറുത്തുമാറ്റിയെന്ന ആരോപണം ശരിയല്ലെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഇഖ്ലാക്കിന്റെ ആക്രമണത്തില്‍ പരിക്കേറ്റ 7 വയസുകാരനെ പാനിപത്തില ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
14 ദിവസത്തിന് ശേഷം
മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടപ്പോള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് തന്റെ കൈവശം ഇല്ലെന്നും അടുത്ത ദിവസം അത് നിങ്ങള്‍ക്ക് അയച്ചു തരാമെന്നുമായിരുന്നു ഇയാളുടെ മറുപടിയെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം ഇദ്ദേഹം ചോദ്യങ്ങളോട് പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ 14 ദിവസത്തിന് ശേഷമാണ് ചാന്ദ്നി ബാഗ് പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം ഇഖ്ലാക്കിനെതിരെ എഫ്ഐആര്‍ ചെയ്തത്.
Recommended Video
പ്രഥമദൃഷ്ട്യാ തെളിവുണ്ട്
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതതില്‍ ഇയാൾക്ക് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. കുട്ടികൾ ദൈവത്തിന്റെ മനുഷ്യ പ്രാതിനിധ്യമാണ്, അവർ നുണ പറയാറില്ല. എങ്കലും സാധ്യമായ എല്ലാ വശങ്ങളും ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, കുറ്റവാളിയെന്ന് കണ്ടെത്തിയാൽ ആരായാലും നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണിക്ക് കിട്ടിയത് അപ്രതീക്ഷിത അടി; ജോസഫിന് ചിരി, യുഡിഎഫിന് ആശ്വാസം, അയോഗ്യതയും നടക്കില്ല