വിവാഹ മോചനം വേണം, ഭാര്യയുടേത് പുരുഷ ജനനേന്ദ്രിയം; സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: ഭാര്യ സ്‌ത്രീയല്ലെന്നും അതിനാൽ വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഭാര്യയുടേത് പുരുഷ ജനനേന്ദ്രിയം ആണെന്നും തന്നോട് വിശ്വാസ വഞ്ചന കാണിച്ചെന്നുമാണ് ഹർജിയിൽ പരാതിക്കാരൻ ആരോപിക്കുന്നത്. യുവതിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും യുവാവ് കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ യുവതിയെ പ്രോസിക്യൂട്ട് ചെയ്യാൻ വിസമ്മതിച്ച കോടതി ആറാഴ്‌ചക്കുള്ളിൽ മറുപടി നൽകാൻ യുവതിയോട് ആവശ്യപ്പെട്ടു.
സുപ്രീം കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് യുവതിയിൽ നിന്നും പ്രതികരണം തേടിയത്. ഇതു സംബന്ധിക്കുന്ന മെഡിക്കൽ റിപ്പോർട്ടും യുവാവ് സുപ്രീം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. യുവതിക്ക് പുരുഷ ജനനേന്ദ്രിയത്തോടൊപ്പം ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ (കന്യാചര്‍മത്തില്‍ ദ്വാരം ഉണ്ടാകാത്ത വൈകല്യം) എന്ന അവസ്ഥയുമുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഹർജിയിൽ മധ്യപ്രദേശ് പൊലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
അതേ സമയം യുവാവിന്‍റെ വാദങ്ങളെയും കോടതി ചോദ്യം ചെയ്‌തിട്ടുണ്ട്. ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ എന്ന അവസ്ഥയുള്ളതുകൊണ്ട് ഒരു യുവതി സ്‌ത്രീയല്ല എന്ന് പറയാനാകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. യുവതിയുടെ അണ്ഡാശയങ്ങൾ സാധാരണ നിലയിലാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ പുരുഷ ജനനേന്ദ്രിയമുള്ള യുവതി എങ്ങനെ സ്ത്രീയാകുമെന്നായിരുന്നു യുവാവിന്‍റെ അഭിഭാഷകന്‍റെ മറു ചോദ്യം. യുവതിക്ക് പുരുഷ ജനനേന്ദ്രിയമുണ്ടെന്നും യുവാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ കെ മോഡി ചൂണ്ടിക്കാട്ടി.
യുവതിയും പിതാവും ചേർന്ന് യുവാവിനെ വഞ്ചിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ വാദിച്ചു. 2021 ജൂണിലെ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്. വഞ്ചനാക്കുറ്റത്തിന് യുവതിക്ക് സമൻസ് അയച്ച ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 2016ലാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. ഭാര്യക്ക് പുരുഷലിംഗമുണ്ടെന്ന് അറിഞ്ഞ യുവാവ് മെഡിക്കൽ ചെക്ക് അപ്പിന് യുവതിയെ വിധേയമാക്കി.
കൃത്രിമമായി വജയ്‌ന സർജറിയിലൂടെ വെക്കാൻ സാധിക്കുമെന്നും എന്നാൽ ഗർഭധാരണത്തിന് ഇതിലൂടെ സാധ്യമല്ലെന്നും മെഡിക്കൽ റിപ്പോർട്ട് പറയുന്നു. ഇതു കൂടാതെ ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ എന്ന അവസ്ഥ യുവതിക്കുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഈ സാഹ്യചര്യത്തിലാണ് താൻ ചതിക്കപ്പെട്ടുവെന്ന് യുവാവിന് തോന്നലുണ്ടാകുന്നത്. തുടർന്ന് ഭാര്യക്കും ഭാര്യ പിതാവിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി 2017 ഓഗസ്റ്റിൽ മജിസ്‌ട്രേറ്റിനെ സമീപിച്ചു. കോടതി നടപടികൾ ആരംഭിച്ചതോടെ ഭർത്താവ് പീഡിപ്പിച്ചെന്ന് യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
യുവതി സർജറിക്ക് വിധേയമാകുകയും പിന്നീട് ഭാര്യയുടെ പിതാവ് യുവതിയെ നിർബന്ധമായി യുവാവിന്‍റെ വീട്ടിൽ കൊണ്ടുവന്ന് ആക്കുകയായിരുന്നു. തുടർന്നാണ് യുവാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
അഭിഭാഷകനായ പ്രവീൺ സ്വരൂപിലൂടെയാണ് പരാതിക്കാരൻ കോടതിയിൽ ഹർജി ഫയൽ ചെയ്‌തത്. വിവാഹശേഷം മെസ്‌ട്രേഷൻ ആണെന്ന കാരണത്താൽ യുവതി ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെന്നും എന്നാൽ ആഴ്‌ചകൾക്ക് ശേഷമാണ് നിജസ്ഥിതി മനസിലായതെന്നും ഹർജിക്കാരൻ പരാതിയിൽ പറയുന്നു.
പഞ്ചാബിൽ വീഴ്ച പറ്റിയെന്ന് സോണിയ ഗാന്ധി; സിദ്ദുവിനെ രൂക്ഷവിമർശനവുമായി നേതാക്കൾ