ഭാര്യ എപ്പോഴും ഫേസ്ബുക്കിൽ; വിവാഹമോചനം തേടി ഭർത്താവ് കോടതിയിൽ
ദില്ലി: ഭാര്യയ്ക്ക് സാമൂഹ്യമാധ്യമങ്ങളിലുള്ള അമിതാസക്തിയെ തുടർന്ന് ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടു. ദിവസത്തിന്റെ മുക്കാൽ പങ്കും ഇൻർനെറ്റിൽ സമയം പാഴാക്കുന്ന ഭാര്യയുമായിഇനി യോജിച്ച് പോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഐടി ഉദ്യോഗസ്ഥനായ നരേന്ദ്രസിംഗാണ് വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. വിവാഹത്തിന്റെ ആദ്യദിനം മുതൽ യുവതി സൈബർ ലോകത്തായിരുന്നുവെന്നാണ് ഭർത്താവ് ആരോപിക്കുന്നത്.

ആദ്യ ദിവസം മുതൽ
വിവാഹജീവിതത്തിന്റെ ആദ്യദിവസം മുതൽ ഭാര്യ തന്നോട് യാതൊരു അടുപ്പവും കാണിച്ചിട്ടില്ല. അന്ന് മുതൽ അവർ സൈബർ ലോകത്തായിരുന്നു. വിവാഹ ജീവിതം ആസ്വദിക്കാൻ ഇതുവരെ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നരേന്ദ്രസിംഗ് പറയുന്നത്.

രാത്രിയിലും
താൻ ഓഫീസിൽ പോകുന്നതോ വരുന്നതോ ഭാര്യ അറിയാറില്ല. രാത്രി ഏറെ വൈകിയും ഭാര്യ ആൺ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാറുണ്ട്. താൻ പലവട്ടം ഇത് ചോദ്യം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഭാര്യ തന്നോട് ദേഷ്യപ്പെടുകയാണ് പതിവെന്ന് നരേന്ദ്ര സിംഗ് പറയുന്നു.

ബന്ധമില്ല
തന്റെ വീട്ടുകാരോട് യാതൊരു ബന്ധവും സ്ഥാപിക്കാൻ ഇതുവരെ ഭാര്യയ്ക്ക് കഴിഞ്ഞിട്ടില്ല. അവരോട് സംസാരിക്കുകയോ ഇടപെടുകയോ ചെയ്യാറില്ല. യുവാവ് ബന്ധുക്കൾക്കോ വീട്ടുകാർക്കോ പണം നൽകുന്നതിനെ യുവതി ചോദ്യം ചെയ്തിരുന്നു. വീട്ടുജോലികൾ ചെയ്യാനോ ഭർത്താവിന്റെ കാര്യങ്ങൾ തിരക്കാനോ യുവതി സമയം കണ്ടെത്തിയിരുന്നില്ല. ബെഡ്റൂമിന് പുറത്ത് അധികം ഇറങ്ങാറില്ല. ഫോൺ കൈയ്യിൽ ഇല്ലാതെ ഭാര്യയെ കാണാറില്ലെന്നും നരേന്ദ്രസിംഗ് ചൂണ്ടിക്കാട്ടുന്നു.

നിഷേധിച്ചു
നരേന്ദ്രസിംഗിന്റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം യുവതി നിഷേധിച്ചു. ഇതേ തുടർന്ന് ഇരുവർക്കുമായി അടുത്ത മാസം കൗൺസിലിംഗ് നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സൈബർ വില്ലൻ
മുൻ കാലങ്ങളിൽ സ്ത്രീധനവും, സ്വത്ത് തർക്കവും സംബന്ധിച്ചായിരുന്നു അധികവും കേസുകൾ ഉണ്ടാകാറുള്ളത്. എന്നാലിപ്പോൾ സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുടുംബബന്ധങ്ങൾക്ക് വിള്ളലേൽപ്പിച്ച് തുടങ്ങിയിട്ടുണ്ടെന്ന് ദില്ലി ഹൈക്കോടതി ജഡ്ജി ഹിമ കോഹ്ലി പറഞ്ഞു. സമൂഹ്യമാധ്യമങ്ങളിൽ അഭിരമിക്കുന്നവരുടെ പ്രതീക്ഷകളും ആ രീതിയിൽ രൂപപ്പെടും. പ്രതീക്ഷയും യാഥാർത്ഥ്യവും ഒന്നാകാതെ വരുന്നതാണ് പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണമെന്നും ജഡ്ജി പറഞ്ഞു.

ബംഗളൂരിലും
ജൂൺ ആദ്യമാണ് ഭാര്യയുടെ ഫേസ്ബുക്ക് ഉപയോഗവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബെംഗളൂരുവിൽ ദമ്പതികൾ ആത്മഹത്യ ചെയ്തത്. ബലഗുണ്ട് സ്വദേശികളായ അനൂപ് ,സൗമ്യ ദമ്പതികളാണ് ആത്മഹത്യ ചെയ്തത്. സൗമ്യ വീട്ടുകാര്യങ്ങൾ ശ്രദ്ധിച്ചിരുന്നില്ല, 3 വയസുള്ള ഇവരുടെ കുഞ്ഞിനെപോലും നോക്കാതെ ഭാര്യ സമൂഹമാധ്യമങ്ങളിൽ സമയം കളയുന്നതിൽ ഭർത്താവ് അസ്യസ്ഥനായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് കലഹത്തിന് കാരണം. അനൂപ് സൗമ്യയെ മർദ്ദിക്കുകയും ഇതിൽ മനം നൊന്ത് സൗമ്യ ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഭാര്യ മരിച്ചതറിഞ്ഞ് അനൂപും പിന്നാലെ ആത്മഹത്യ ചെയ്തു.












Click it and Unblock the Notifications