യുപിയിൽ പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊന്നു!
ഫിറോസാബാദ്: ഉത്തര്‍ പ്രദേശില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊന്നു. തിലക് നഗറില്‍ ഞായറാഴ്ചയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. പീഡനക്കേസിലെ പ്രതികളാണ് പെണ്‍കുട്ടിയുടെ അച്ഛനായ രാജീവ് കുമാറിനെ കൊലപ്പെടുത്തിയത് എന്നാണ് ആരോപണം. വെടിയേറ്റ് വീണ രാജീവ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
6 മാസങ്ങള്‍ക്ക് മുന്‍പാണ് ഷികോഹാബാദില് വെച്ച് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. എന്നാല്‍ പരാതിപ്പെട്ടിട്ടും പോലീസ് ഇതുവരെ അന്വേഷണം നടത്തുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
ഇരയായ പെണ്‍കുട്ടിയുടെ അമ്മയെ പ്രതി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. പോക്സോ ചുമത്തപ്പെട്ട കേസിന്റെ വിചാരണ വിചാരണ ചൊവ്വാഴ്ച നടക്കേണ്ടതാണെന്നും അതിനായി കോടതിയിലേക്ക് പോകും വഴിയാണ് രാജീവ് കുമാറിനെ കൊലപ്പെടുത്തിയത് എന്നും സഹോദരന് ബണ്ടി പറയുന്നു.
അന്വേഷണത്തില്‍ വീഴ്ച വരുത്തിയ രണ്ട് ഇന്‍സ്പെക്ടര്‍മാരടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതികളെ കുറിച്ച് പോലീസിന് വിവരം നല്‍കുന്നവര്‍ക്ക് 15,000 രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. കൊലപാതകത്തോടെ തുക 50,000 ആക്കി ഉയര്‍ത്തിയിരിക്കുകയാണ്. പ്രതികളെ കണ്ടെത്താന്‍ 5 പോലീസ് സംഘത്തെ നിയോഗിച്ചിരിക്കുന്നതായി ഫിറോസാബാദ് എസ്പി സച്ചീന്ദ്ര പാട്ടേല്‍ അറിയിച്ചു.