എബോള വൈറസ്, ദില്ലിയില്‍ യുവാവ് നിരീക്ഷണത്തില്‍
ദില്ലി: എബോള ബാധിതനെ ദില്ലി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. എബോള രോഗം ഭേദമായശേഷം ലൈബീരിയയില്‍നിന്ന് ദില്ലിയിലെത്തിയ ഇരുപത്തിയാറുകാരനെയാണ് ദില്ലി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. പൂര്‍ണമായും ഭേദമായില്ലെന്ന സംശയത്തിനെ തുടര്‍ന്ന് ഇയാളെ വിമാനത്താവളത്തിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. രോഗം പടരാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നടപടി എടുത്തതെന്ന് അധികൃതര്‍ പറയുന്നു. ഇയാള്‍ക്ക് കര്‍ശന നീരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നവംബര്‍ 10 നാണ് 26 വയസ്സ് പ്രായമുള്ള ഇന്ത്യക്കാരന്‍ ദില്ലി വിമാനത്താവളത്തിലിറങ്ങിയത്. എബോള വൈറസ് ഏറ്റവുമധികം ബാധിച്ച ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നായ ലൈബീരിയയില്‍ ജോലി ചെയ്യവെ എബോള ബാധിതനായ ഇയാള്‍ രോഗം സുഖപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. രോഗം സുഖപ്പെട്ടതായി തെളിയിക്കുന്ന ലൈബീരിയന്‍ സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. എന്നാല്‍ മുന്‍ കരുതലെന്ന നിലയില്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ ബീജത്തില്‍ എബോള വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. എന്നാല്‍ രക്തത്തില്‍ വൈറസ് കണ്ടെത്തിയിട്ടില്ല. രോഗംഭേദമായാലും 90 ദിവസം വരെ ശരീര ദ്രവങ്ങളിലൂടെ രോഗംപടരാനുള്ള സാധ്യതയുണ്ട്. ലൈംഗിക ബന്ധത്തിലൂടെയും ഇത് പകരും. ഇതുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടി എടുത്തതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യുവാവ് രോഗമുക്തനാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മുന്‍കരുതലെന്ന നിലയിലാണ് ചികിത്സയ്ക്ക് വിധേയനാക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു. രോഗം പൂര്‍ണമായും മാറുന്നത് വരെ ഇയാള്‍ കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കും. 5000ത്തിലധികം ആളുകള്‍ ഇതുവരെ എബോള വൈറസ് ബാധയേറ്റ് മരിച്ചതായാണ് കണക്ക്. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് രോഗം ഏറ്റവുമധികം പടര്‍ന്നു പിടിച്ചിരിക്കുന്നത്. 45,000ലധികം ഇന്ത്യന്‍ പൗരന്‍മാര്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ താമസിക്കുന്നുണ്ട്.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകര്‍ന്ന ഒരു രോഗമാണ് എബോള. ചിമ്പാന്‍സി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാല്‍ എന്നിവയിലാണ് പ്രധാനമായും എബോള വൈറസ് ഉണ്ടായത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു. എബോള വൈറസ് ഇന്ത്യയിലെത്തിയാല്‍ വന്‍ പ്രതിസന്ധിക്ക് കാരണമാകുമെന്ന് വിദഗ്ദര്‍ പറയുന്നു.