ലോക്ക് ഡൗണില്‍ ജോലിയും പണവുമില്ല, യുപിയില്‍ ഗൃഹനാഥന് ആത്മഹത്യ ചെയ്തു, യോഗി സർക്കാരിനെതിരെ പ്രിയങ്ക
ലക്നൗ: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഗൃഹനാഥന് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഭാനുപ്രകാശ് എന്ന 50കാരനാണ് ആത്മഹത്യ ചെയ്തത്. ലോക്ക് ഡൗണ്‍ നീട്ടിയതോടെ ജോലിനഷ്ടപ്പെട്ടു. തന്റെ കുടുംബത്തെ നോക്കാന്‍ ഒരു വഴിയുമില്ലെന്ന് കുറിപ്പ് എഴുതിവച്ചാണ് ഭാനുപ്രകാശ് ആത്മഹത്യ ചെയ്തത്. ലഖിംപൂര്‍ ഖേരി ജില്ലയിലെ റെയില്‍വെ ട്രാക്കിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഷാജഹാന്‍പൂരിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഭാനുപ്രകാശ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടു. അസുഖബാധിതയായ അമ്മ, ഭാര്യ, നാല് മക്കള്‍ എന്നിവരെല്ലാം ഇദ്ദേഹത്തിന്റെ വരുമാനത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
'സര്‍ക്കാര്‍ റേഷന്‍ കടയില്‍ നിന്നും നല്കിയ അരി, ഗോതമ്പ് എന്നിവ വീട്ടിലുണ്ട്. ഈ സാധനങ്ങള്‍ എത്തിച്ചുതന്ന റേഷന്‍ ഷാപ്പുകള്‍ക്ക് നന്ദി. എന്നാല്‍ തന്റെ കൈയില്‍ മറ്റ് അത്യാവശ്യസാധനങ്ങളായ പഞ്ചസാര, ഉപ്പ്, പാല് എന്നിവ വാങ്ങിക്കാന്‍ പണമില്ല- ഭാനുഗുപ്തയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. തന്റെ പ്രായമായ അമ്മ അസുഖബാധിതയാണ്. അമ്മയെ ചികിത്സിക്കാന്‍ തനിക്ക് നിവൃത്തിയില്ല. ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും യാതൊരുവിധ സഹായവും ലഭിച്ചില്ലെന്ന് ഭാനു ഗുപ്ത ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അതേസമയം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ലഖിംപൂര്‍ ഖേരി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
അതേസമയം, ഭാനുപ്രകാശിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഭാനുപ്രകാശ് എ്ന്നയാള്‍ ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തിരിക്കുന്നു. നിര്‍ഭാഗ്യകരമായ സംഭവം. അദ്ദേഹത്തിന്റെ ജോലി നഷ്ടമായി. അദ്ദേഹത്തിന്റെ അമ്മയ്ക്ക് ചികിത്സ തേടേണ്ടിയിരിക്കുന്നു. അവരുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് റേഷന്‍ മാത്രമേ ലഭിച്ചുള്ളൂ. എന്നാല്‍ മറ്റ് ആവശ്യങ്ങളുണ്ടെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഒരു വര്‍ഷം ആഘോഷിക്കുന്ന കത്ത് പോലെ ഇത് നിങ്ങളുടെ കൈകളില്‍ എത്തച്ചേരാനിടയില്ല. പക്ഷേ ഇത് നിങ്ങള്‍ വായിക്കണം- പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ബിജെപിയെ വിമര്‍ശിച്ചായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
അതേസമയം, ഭാനുഗുപ്തയുടെ മരണത്തില്‍ അന്വേഷണം നടത്തിയെന്ന് ലഖിംപൂര്‍ ഖേരി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. അദ്ദേഹത്തിന് റേഷന്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഈ മാസം അദ്ദേഹത്തിന്റെ കുടുംബത്തിന് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ധാന്യത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ആത്മഹത്യ കുറിപ്പ് റെയില്‍വെ ട്രാക്കില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. മരണ കാരണങ്ങള്‍ അന്വേഷിക്കുമെന്നും മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാര്‍ പറഞ്ഞു.