നഷ്ടപരിഹാരം വേണ്ട; മകളെ പിച്ചിചീന്തിയവരെ തൂക്കിലേറ്റു; കരള് പിളർക്കും ഈ അച്ഛന്റെ വാക്കുകൾ
മന്ദ്സോർ: മധ്യപ്രദേശിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിഷേധം കത്തുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
എന്റെ മകൾക്ക് നീതി ലഭിക്കണം, എനിക്ക് നഷ്ടപരിഹാരം ആവശ്യമില്ല. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണം എന്ന് മാത്രമാണ് തന്റെ ആവശ്യം-പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം മധ്യപ്രദേശ് സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പെൺകുട്ടിയുടെ പിതാവ്.
വീട്ടിലേക്ക് പോകുമ്പോൾ
കുട്ടിയുടെ അമ്മൂമ്മയാണ് പതിവായി സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവരാറ്. സംഭവ ദിവസം അൽപ്പം വൈകിയാണ് ഇവർ സ്കൂളിൽ എത്തിയത്. കുട്ടി കൂട്ടുകാരോടൊപ്പം പോയിരിക്കാമെന്ന് കരുതി അമ്മൂമ്മ വീട്ടിലെത്തിയെങ്കിലും പെൺകുട്ടി എത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാവുകയായിരുന്നു. ഇവർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടി പഠിക്കുന്ന സ്കൂളിൽ നിന്നും 700 മീറ്റർ അകലെയുള്ള വനപ്രദേശത്ത് അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടിയെ കണ്ടത്.
ക്രൂരപീഡനം
സ്കൂൾ ബാഗ്, ചോറ്റുപാത്രം ഒഴിഞ്ഞ ബിയർ കുപ്പി എന്നിവ സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ക്രൂരമായ പീഡനത്തിനാണ് പെൺകുട്ടി ഇരയായതെന്ന് പോലീസ് പറഞ്ഞു. മൂർച്ചയേറിയ ആയുധങ്ങൾകൊണ്ട് പെൺകുട്ടിയെ മുറിവേൽപ്പിച്ചിട്ടുണ്ട്. അത്യാവശ്യമായി കൂട്ടിക്കൊണ്ടുചെല്ലാൻ മുത്തച്ഛൻ വിട്ടതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ഇൻഡോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി ഇപ്പോൾ.
പ്രതികൾ
ഇർഫാൻ (20), ആസിഫ്(24) എന്നിവർ ചേർന്നാണ് കുട്ടിയെ ക്രൂരമായപീഡനങ്ങൾക്ക് ഇരയാക്കിയത്. അറസ്റ്റിലായ ഇർഫാനിൽ നിന്നും രക്തക്കറപുരണ്ട വസ്ത്രങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. 5 സഹോദരിമാരുടെ ഏറ്റവും ഇളയ സഹോദരനാണ് ഇർഫാൻ. ട്രക്കിലെ സഹായിയാണ് ഇയാൾ. മകൻ കുറ്റക്കാരാനാണെന്ന് തെളിഞ്ഞാൽ വധശിക്ഷ നൽകണമെന്ന് ഇർഫാന്റെ പിതാവ് സാഹിർ പറഞ്ഞു. ആസിഫ് വിവാഹിതനും നാലും ഒന്നും വയസുള്ള രണ്ട് കുട്ടികളുടെ പിതാവുമാണ്.
സ്കൂളിനെതിരെ
പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിനെതിരെയും പരാതി ഉയർന്നിരുന്നു. പോലീസിൽ പരാതി നൽകേണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞതായും ആരോപണമുണ്ട്. സ്കൂളിലെ സിസിടിവി ക്യാമറകൾ ഉച്ചയ്തക്ക് 2 മണിക്ക് ശേഷം പ്രവർത്തിച്ചിരുന്നില്ല. കരണ്ട് പോയതാണ് കാരണമെന്നാണ് കാരണം പറഞ്ഞത്. കുട്ടി അപരിചതായ ഒരാളോടൊപ്പം പോയത് അധ്യാപകരോ സെക്യൂരിട്ടിയോ ശ്രദ്ധിക്കാതിരുന്നതിനെ കുറിച്ചും വിമർശനം ഉയർന്നിട്ടുണ്ട്. പെൺകുട്ടിയുടെ തുടർ വിദ്യാഭ്യാസചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതിഷേധം
പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ശനിയാഴ്ച പ്രവർത്തിച്ചിരുന്ന സ്കൂളുകൾ പ്രതിഷേധക്കാർ അടച്ചുപൂട്ടി. പ്രതികൾ പെൺകുട്ടിയുടെ കൈകൾ മുറിച്ചുമാറ്റിയെന്നും പെൺകുട്ടി കൊല്ലപ്പെട്ടുമെന്നുമിള്ള വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രതിഷേധക്കാർ അക്രമാസക്തരായത്. പീഡനത്തിനിരയായ പെൺകുട്ടിക്ക് പിന്തുണയറിയിച്ച് മുസ്ലീം സമുദായാംഗങ്ങളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഇത്തരം ക്രിമിനലുകൾക്ക് ജാതിയോ മതമോ ഇല്ല. ഇവരുടെ കുടുംബങ്ങളെ സമുദായം ബഹിഷ്കരിക്കുമെന്നും സമുദായ നേതാവ് ഭുരാഭായ് മേവ് പറഞ്ഞു.