അമ്മയും മകനും മണ്ഡലം മാറി, പ്രിയങ്കയ്ക്ക് സീറ്റില്ല, ബിജെപിയുടെ ''സർപ്രൈസ്'' സ്ഥാനാർത്ഥി പട്ടിക
Recommended Video
ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാന ഘട്ടത്തിലാണ്. നിർണായക തിരഞ്ഞെടുപ്പിൽ കരുതലോടെയാണ് സ്ഥാനാർത്ഥി നിർണയം. നിരവധി സർപ്രൈസുകൾ ഒളിപ്പിച്ച് വച്ചതായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക.
Read More: Lok Sabha Election 2019: ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളെ കുറിച്ച് അറിയാനുള്ളതെല്ലാം....
ഉത്തർപ്രദേശിൽ പ്രിയങ്കയെന്ന തുറുപ്പ് ചീട്ട് ഇറക്കിയതിന് പിന്നാലെ കോൺഗ്രസ് വരുൺ ഗാന്ധിയെ ലക്ഷ്യം വയ്ക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി. വരുൺ ഗാന്ധിയും അമ്മ മനേകാ ഗാന്ധിയും .സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചപ്പോൾ മറ്റു ചില പ്രമുഖ നേതാക്കൾക്കടക്കം സീറ്റ് നിഷേധിച്ചിട്ടുണ്ട്
സീറ്റുകൾ വെച്ചുമാറി
വരുൺ ഗാന്ധിയും അമ്മ മനേകാ ഗാന്ധിയും ഇക്കുറി തിരഞ്ഞടെുപ്പിൽ സീറ്റുകൾ വെച്ചുമാറിയിരിക്കുകയാണ്. മനേകയുടെ സിറ്റിംഗ് സീറ്റായ ഉത്തർപ്രദേശിലെ പിലിഭിത്തിൽ ഇക്കുറി വരുൺ ഗാന്ധി മത്സരിക്കും. വരുൺ ഗാന്ധിയുടെ മണ്ഡലമായ സുൽത്താൻപൂരിൽ അമ്മ മനേകാ ഗാന്ധിയും മത്സരിക്കും.
മനേകയുടെ ആശയം
സീറ്റുകൾ വെച്ചുമാറിയതിന്റെ എന്തെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടില്ല. സീറ്റുകൾ പരസ്പരം വെച്ചുമാറുകയെന്നത് മനേകാ ഗാന്ധിയുടെ ആശയമാണെന്നാണ് സൂചന. സുൽത്താൻപൂരിൽ വരുണിന്റ വിജയസാധ്യത മങ്ങിയതിനെ തുടർന്നാണ് മനേകയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. കുടുംബവേരുകളുള്ള പിലിഭിത്തിലേക്ക് മടങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.
പ്രതീക്ഷ പോര
വരുൺ ഗാന്ധി ഇത്തവണ സുൽത്താൻപൂരിൽ നിന്നും വിജയിക്കുന്ന കാര്യം കഷ്ടമാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയുടെ തൊട്ടടുത്ത മണ്ഡലമാണ് സുൽത്താൻപൂർ. 2014ൽ കോൺഗ്രസ് സ്ഥാനാർത്ഥി അമിതാ സിംഗിനെയാണ് വരുൺ ഗാന്ധി പരാജയപ്പെടുത്തിയത്.
സ്ഥാനാർത്ഥികളില്ല
ഗൊരഖ്പൂർ, ഫിൽപൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതാണ് മറ്റൊരു ചർച്ചാ വിഷയം. 2018ൽ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ഈ രണ്ട് സീറ്റുകളും ബിജെപിക്ക് നഷ്ടമായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്നു ഗൊരഖ്പൂർ, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയായിരുന്നു ഫുൽപ്പൂർ എംപി. ഇവർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
മറ്റ് മണ്ഡലങ്ങളിലും
ഗൊരഖ്പൂരിനെയും ഫുൽപ്പൂരിനെയും ഒഴിച്ചിട്ട് തൊട്ടടുത്ത മണ്ഡലങ്ങളിലെല്ലാം ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. യുപി മന്ത്രി റിതാ ജോഷിയാണ് ഫുൽപ്പൂരിന് തൊട്ടടുത്ത മണ്ഡലമായ അലഹബാദിൽ നിന്നും മത്സരിക്കുന്നത്. ഗൊരഖ്പൂരിന്റെ അയൽ മണ്ഡലമായ ബൻസ്ഗോണിൽ സിറ്റിംഗ് എംപിയായ കമലേഷ് പസ്വാനും മത്സരിക്കും.
രാംപൂരിൽ കനത്ത പോരാട്ടം
കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന സിനിമാ താരവും മുൻ എംപിയുമായ ജയപ്രദയാണ് ഉത്തർപ്രദേശിലെ രാംപൂരിൽ സ്ഥാനാർത്ഥിയാകുന്നത്. 2004, 2009 തിരഞ്ഞെടുപ്പുകളിൽ എസ്പി ടിക്കറ്റിൽ മത്സരിച്ച് ജയപ്രദ വിജയിച്ച് മണ്ഡലമാണ് രാംപൂർ. ഒരുകാലത്ത് ജയപ്രദയുടെ വഴികാട്ടിയും പിന്നീട് മുഖ്യ ശത്രുവുമായി മാറിയ അസം ഖാനാണ് എതിർസ്ഥാനാർത്ഥി.
മുഖ്യ ശത്രു
സമാജ് വാദി പാർട്ടിയിലെ സിറ്റിംഗ് എംപിയായിരുന്നിട്ട് കൂടി അസം ഖാൻ തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് അടുത്തിടെ ജയപ്രദ വെളിപ്പെടുത്തിയത്. തനിക്ക് നേരെ ആസിഡ് ആക്രമണം നടത്താൻ അസംഖാൻ ശ്രമിച്ചിരുന്നതായും ജീവന് തന്നെ ഭീഷണിയുണ്ടായിരുന്നതായും ജയപ്രദ ആരോപണം ഉന്നയിച്ചിരുന്നു. ജയപ്രദയും അസംഖാനും നേർക്കുനേർ വരുന്നതോടെ രാംപൂരിൽ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്.
സിറ്റിംഗ് എംപിക്ക് സീറ്റില്ല
ബരബാങ്കി ലോക്സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയായ പ്രിയങ്കാ റാവത്തിന് ബിജെപി ഇക്കുറി സീറ്റ് നൽകിയിട്ടില്ല. മണ്ഡലത്തിലെ ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും മോശമായി പെരുമാറുന്നുവെന്ന ആരോപണം പ്രിയങ്കയ്ക്കെതിരെ ഉയർന്നിരുന്നു. ഇതാണ് സീറ്റ് നിഷേധത്തിന് കാരണമെന്നാണ് സൂചന.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ