മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി
Recommended Video
മംഗളൂരു: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരുന്ന മംഗളൂരൂവില്‍ മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്തു വെച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ നടന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹം വെന്‍ലോക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷ്ണര്‍ ഹര്‍ഷയുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടായത്. ആദ്യം മാധ്യമപ്രവര്‍ത്തകരോട് സ്ഥലത്ത് നീന്ന് നീങ്ങാന്‍ ആവശ്യപ്പെടുകയും പിന്നീട് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പോലീസ് പിടിച്ചെടുത്തു
കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാമറ അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് വെച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് വരികയായിരുന്നു ഇവര്‍.
ജാഗ്രതാ നിര്‍ദ്ദേശം
അതേസമയം, മംഗളൂരുവില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിര്‍ത്താന്‍ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസും നിര്‍ത്തിവെച്ചു.
കര്‍ഫ്യൂ
സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. വെടിവെപ്പിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കര്‍ഫ്യൂ നീട്ടുകയായിരുന്നു.
സമാധാനം പാലിക്കണം
കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലബുറഗി, മൈസൂരു, ഹാസന്‍, ബെല്ലാറി, ഉത്തര കന്നഡ ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങളോട് സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ അഭ്യര്‍ത്ഥിച്ചു.
സംഘര്‍ഷം ആരംഭിച്ചത്
നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ മംഗളൂരുവില്‍ ഇന്നലെ ആയിരക്കണക്കിന് ആളുകള്‍ പ്രധിഷേധ പ്രകടനവുമായി രംഗത്ത് എത്തിയിരുന്നു. കമ്മീഷ്ണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പോലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും ഗ്രനേഡ് ഉപയോഗിക്കുകയും ചെയ്തു. പിന്നീടായിരുന്നു വെടിവെപ്പ് നടന്നത്.
അവധി
ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. റബർ ബുള്ളറ്റ് വെച്ചാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മംഗലാപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി: യുപിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് നിരോധനം; ദില്ലിയില്‍ ഇന്നും പ്രതിഷേധം
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന് , 16 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിൽ