കംപ്യൂട്ടർ ലാബിലും ക്ലാസ് മുറിയിലും ലൈംഗിക ചൂഷണം; മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി; അധ്യാപകനെതിരെ പരാതി
മംഗളൂരു: മംഗളൂരു യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ ലൈംഗിക ചൂഷണം നടത്തുന്നതായി വിദ്യാർത്ഥിനികളുടെ പരാതി. ലൈബ്രറി ആന്റ് ഇൻഫർമേഷൻ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഉമേഷ് നായിക്കിനെതിരെയാണ് വിദ്യാർത്ഥിനികൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അധ്യാപകൻ അനാവശ്യമായി ശരീരത്തിൽ സ്പർശിക്കുകയും എതിർക്കാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. പരാതി നൽകിയിട്ടും അധ്യാപകനെതിരെ യൂണിവേഴ്സിറ്റി നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു.

അനാവശ്യ സ്ഫർശനം
സംശയങ്ങൾ പറഞ്ഞുകൊടുക്കാനെന്ന വ്യാജേന ഉമേഷ് നായിക് വിദ്യാർത്ഥിനികളുടെ അടുത്തെത്തുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്യുമെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ക്ലാസെടുക്കുന്നതിനിടയിൽ ശരീരഭാഗങ്ങളിലേക്ക് ഇയാൾ തുറിച്ച് നോക്കി നിൽക്കും. കംപ്യൂട്ടർ ലാബിലെത്തിയാൽ പഠിപ്പിക്കുകയാണെന്ന വ്യാജേന മുഖം കുനിച്ച് കഴുത്തിൽ ഉരസാറുണ്ടായിരുന്നുവെന്നും വിദ്യാർത്ഥിനികൾ പറയുന്നു. കോളേജ് യുവജനോത്സവത്തിനിടെ വിദ്യാർത്ഥിനികൾ വസ്ത്രം മാറുന്നത് ഇയാൾ ക്യാമറയിൽ പകർത്താൻ ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്.

നടപടിയില്ല
2017 നവംബറിൽ വിദ്യാർത്ഥിനികൾ യൂണിവേഴ്സിറ്റിയിലെ ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സ്പർശിൽ പരാതി നൽകി. ഇതിന്റെ ഒരോ കോപ്പി വീതം വൈസ് ചാൻസിലർക്കും രജിട്രാർക്കും അയച്ചു. എന്നാൽ പരാതി ലഭിച്ചിട്ടും അധ്യാപകനെതിരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. സ്പർശ് കമ്മിറ്റി വിദ്യാർത്ഥിനികളുടെ പരാതി അന്വേഷിച്ച് സിൻഡിക്കേറ്റിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ സസ്പെന്റ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഉമേഷ് നായിക് സ്പർശ് കമ്മിറ്റിയുടെ സാധുതയെ ചോദ്യം ചെയ്തു. ഇതോടെ പുതിയ കമ്മിറ്റി രൂപികരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസിലർ കെ.ബൈരപ്പ നിർദ്ദേശം നൽകുകയായിരുന്നു. ഇതാണ് നടപടി വൈകാൻ കാരണമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഭീഷണി
വിദ്യാർത്ഥിനികൾ പരാതി നൽകിയത് അറിഞ്ഞതോടെ അധ്യാപകൻ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും തോൽപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. താൻ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ട് മനപ്പൂർവം കുടുക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനികൾക്കെതിരെ പരാതി നൽകുമെന്നും ഇയാൾ പറഞ്ഞതായി പെൺകുട്ടികൾ ആരോപിക്കുന്നു.

അധ്യാപകൻ പറയുന്നത്
15 വർഷമായി താൻ മംഗളൂരു യൂണിവേഴ്സിറ്റിയിലാണ് പഠിപ്പിക്കുന്നത്. ഇതുവരെ തനിക്കെതിരെ ഒരു പരാതിയും ആരും ഉന്നയിച്ചിട്ടില്ല. രണ്ട് പെൺകുട്ടികളുടെ പിതാവ് കൂടിയായ താൻ വിദ്യാർത്ഥിനികളെ ഒരിക്കലും മോശം രീതിയിൽ കണ്ടിട്ടില്ലെന്നും ഉമേഷ് നായിക് പറയുന്നു. താൻ എസ് ടി വിഭാഗത്തിൽപെട്ട ആളായതുകൊണ്ട് കോളേജിൽ പലർക്കും തന്നോട് വിരോധമുണ്ട്. എന്നെ കോളേജിൽ നിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്ന ചില അധ്യാപകരുണ്ട്. അവരാണ് കുട്ടികളെക്കൊണ്ട് കള്ളക്കഥ ചമച്ചതെന്നും ഉമേഷ് നായിക് ആരോപിക്കുന്നു. പരാതി നൽകിയ കുട്ടികൾ എല്ലാവരും താൻ പഠിപ്പിക്കുന്ന വിഷയത്തിൽ പരാജയപ്പെട്ടിരുന്നുവെന്നും അധ്യാപകൻ പറയുന്നു.












Click it and Unblock the Notifications