മംഗളൂരു കോര്‍പ്പറേഷനില്‍ ബിജെപിയുടെ വന്‍ തിരിച്ചുവരവ്; കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിച്ചെടുത്തു
ബെംഗളൂരു: കര്‍ണാടകയിലെ 14 നഗരതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചെങ്കിലും ബിജെപി ക്യാമ്പുകളില്‍ ആവേശം ഉയര്‍ത്തിയത് മംഗളൂരു കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിക്കാനായതാണ്.
മംഗളൂരു ടൗണ്‍ പഞ്ചായത്തുകളായ ജോഗ്, കുന്ദഗോള എന്നിവിടങ്ങളിലും മുന്നേറാന്‍ ബിജെപിക്ക് സാധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മംഗളൂരു കോര്‍പ്പറേഷന്‍ ഭരണം കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സാധിച്ചത് വലിയ നേട്ടമായിട്ടാണ് ബിജെപി വിലിയിരുത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
സീറ്റ് നില
തിരഞ്ഞെടുപ്പ് നടന്ന 14 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 418 സീറ്റുകളില്‍ 151 ല്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപിക്ക് വിജയിക്കാനായത് 125 സീറ്റില്‍. ജെഡിഎസ് 63 സീറ്റിലും സിപിഎം ഒരു സീറ്റിലും സ്വതന്ത്രര്‍ 55 സീറ്റിലും മറ്റുള്ളവര്‍ 23 സീറ്റിലും വിജയിച്ചു.
രണ്ടാം തവണ
ആകെയുണ്ടായിരുന്ന 60 വാര്‍ഡില്‍ 44 ലും ജയിച്ചാണ് മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ ഭരണം ബിജെപി കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്തത്. കോര്‍പ്പറേഷനില്‍ ഇത് രണ്ടാംതവണയാണ് ബിജെപിക്ക് അധികാരം ലഭിക്കുന്നത്.
തിരിച്ചടിയുടെ കാരണം
കഴിഞ്ഞ തവണയുണ്ടായിരുന്ന 20 സീറ്റില്‍ നിന്നാണ് ബിജെപി ഇത്തവണ 44 സീറ്റില്‍ എത്തിയത്. ഗ്രൂപ്പ് വഴക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചയും തിരിച്ചടിയായ കോണ്‍ഗ്രസിന് കേവലം 14 സീറ്റുകളില്‍ മാത്രമാണ് ഇത്തവണ വിജയം നേടാന്‍ സാധിച്ചത്.
ബിജെപി പിടിച്ചെടുത്തു
കഴിഞ്ഞ തവണ 35 സീറ്റുകള്‍ നേടിയായിരുന്നു മംഗളൂരു സിറ്റി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന്‍റെ 11 സീറ്റുകള്‍ ബിജെപിയും 4 സിറ്റുകള്‍ സ്വതന്ത്രര്‍ അടക്കമുള്ളവരും പിടിച്ചെടുത്തു. രണ്ട് സീറ്റില്‍ എസ്ഡിഐക്കും വിജയിക്കാന്‍ സാധിച്ചു.
സിപിഎമ്മിനും നഷ്ടം
ജെഡിഎസിന് കയ്യിലുണ്ടായിരുന്നു രണ്ട് സീറ്റും സിപിഎമ്മിന് ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടമായി. കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാക്കളില്‍ പലരും ഇത്തവണ പരാജയത്തിന്‍റെ രുചിയറിഞ്ഞു. മുന്‍ മേയര്‍മാരായ ഹരിനാഥ്, അബ്ദുള്‍ അസീസ് എന്നിവരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുത്തി.
ഗ്രൂപ്പ് പോര്
ഉപമേയറായിരുന്ന കെ മുഹമ്മദ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്മനാഭ അമീന്‍, പ്രകാസ് ബി സാലിയന്‍, ഡികെ അശോക് കുമാര്‍ (കദ്രി) തുടങ്ങിയ പ്രമുഖരും തോറ്റു. സീറ്റ് നിര്‍ണ്ണയം മുതല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് വ്യക്തമായിരുന്നു. പ്രചാരണത്തിലേക്ക് ഇത് നീട്ടതോടെയാണ് പല പ്രമുഖരും തോറ്റത്.
വിള്ളലുകള്‍
എംഎല്‍എ ഐവാന്‍ ഡിസൂസയും മുന്‍ എംഎല്‍എ എജെആര്‍ ലോബോയും തമ്മില്‍ സീറ്റ് നിര്‍ണ്ണയത്തിന്‍റെ കാര്യത്തില്‍ തുടക്കത്തില്‍ തന്നെ പരസ്യമായി പോരടിക്കാന്‍ തുടങ്ങിയിരുന്നു. മേഖലയിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാങ്കിയെങ്കിലും വിഭാഗീയതയുടെ വിള്ളലുകള്‍ അതുപോലെ തന്നെ നിലനില്‍ക്കുകയു ചെയ്തു.
ചര്‍ച്ചയാവും
മംഗളൂര്‍ സിറ്റി കോര്‍പ്പറേഷനിലേക്ക് ഏഴ് തവണ നടന്ന തിരഞ്ഞെടുപ്പില്‍ 5 തവണയും അധികാരത്തിലിരുന്നത് കോണ്‍ഗ്രസായിരുന്നു. 4 തവണ ഒറ്റക്കും ഒരു തവണ ജെഡിഎസുമായി ചേര്‍ന്നും കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ ഭരിച്ചു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലെ തിരിച്ചടി വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും.
മുഖ്യമന്ത്രി പദവും 14 മന്ത്രിമാരും ശിവസേനയ്ക്ക്, എൻസിപിക്കും കോൺഗ്രസിനും ഉപമുഖ്യമന്ത്രിയെന്ന് സൂചന
കോഴിക്കോട് യുഎപിഎ അറസ്റ്റ്; ഞങ്ങൾ മാവോയിസ്റ്റുകളല്ലെന്ന് അലനും താഹയും, കസ്റ്റഡി കാലാവധി നീട്ടി