മംഗളൂരു പോലീസ് വെടിവെപ്പ്; പോലീസിനെതിരെ ഹോക്കോടിയുടെ രൂക്ഷ വിമർശനം, അറസ്റ്റ് ചെയ്തവർക്കെല്ലാം ജാമ്യം
ബെംഗളൂരു: മംഗളുരുവിൽ പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവെപ്പിൽ കർണാടക പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊലീസിന്‍റെ അതിക്രമം മറയ്ക്കാൻ നിരപരാധികളെ കുടുക്കുകയാണോ വേണ്ടതെന്ന വിമർശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. അതേസമയം മംഗളുരു പൊലീസ് അറസ്റ്റ് ചെയ്ത മുഴുവൻ പേർക്കും ഹൈക്കോടതി ജാമ്യം നൽകി.
സിഎഎ വിരുദ്ധപ്രക്ഷോഭത്തിനിടെ കലാപം അഴിച്ചുവിട്ടുവെന്നും, പൊതുമുതൽ നശിപ്പിച്ചുവെന്നും ആരോപിച്ച് ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് വെടിവെപ്പിൽ രണ്ട് പേരായിരുന്നു കൊല്ലപ്പെട്ടത്. ഒരാൾ വെടിയേറ്റ് ഗുരുതരാവസ്ഥയിലാകുകയും ചെയ്തിരുന്നു. ഡിസംബർ 19-നാണ് മംഗളുരുവിൽ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ ആൾക്കൂട്ടത്തിന് നേരെ പൊലീസ് വെടിവയ്ക്കുന്നത്.

ഇതിന് ശേഷം, മേഖലയിൽ മുഴുവൻ കർഫ്യൂ ഏർപ്പെടുത്തിയ മംഗളുരു പോലീസ്, സ്ഥലത്തെ മൊബൈൽ ഇന്‍റർനെറ്റ് സേവനം പൂർണ്ണമായും 48 മണിക്കൂർ നേരത്തേക്ക് റദ്ദാക്കുകയും ചെയ്തിരുന്നു. പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് പേരുടെയും കുടുംബങ്ങളുമായി സംസാരിക്കാൻ ശ്രമിച്ചതിന് കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരെ പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു.
അറസ്റ്റിലായവർക്കെതിരെ വ്യാജ തെളിവുകൾ കെട്ടിച്ചമയ്ക്കാൻ മനഃപൂർവം ശ്രമമുണ്ടായി എന്നതിന് രേഖകളുണ്ട്. ഇതിലൂടെ ഈ നിരപരാധികളുടെ സ്വാതന്ത്ര്യമാണ് നിങ്ങൾ ഇല്ലാതാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിലായവർക്ക് എതിരെ മുമ്പും ക്രിമിനൽ കേസുകളുണ്ടായിരുന്നോ എന്നതല്ല, ഇപ്പോൾ ഇവിടെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങളിൽ അറസ്റ്റിലായവർക്ക് പങ്കുണ്ടോ എന്നതിന് കൃത്യമായ, നേരിട്ടുള്ള ഒരു തെളിവും ഹാജരാക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം ദുരുദ്ദേശപരവും നിഷ്പക്ഷമല്ലാത്തതുമാണെന്നും കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
നിരവധിപ്പേർ തടിച്ച് കൂടിയ കലാപസമാനമായ ഒരു അന്തരീക്ഷം. അവിടെ ചില കുറ്റങ്ങൾ ചുമത്തി ചിലരെ മാത്രം അറസ്റ്റ് ചെയ്തെങ്കിൽ അവരിൽ ഓരോരുത്തർക്കും എതിരെ ചുമത്തപ്പെട്ട കുറ്റങ്ങളെന്തെന്ന് കൃത്യമായി വ്യക്തമാക്കാനുള്ള ചുമതല പോലീസിനുണ്ട്. എന്നാൽ ഇവിടെ അങ്ങിനെയല്ല, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും, മുസ്ലിം സമുദായത്തിലുള്ളവരാണ് എന്നതുകൊണ്ടും മാത്രമാണ് ഇവിടെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയെന്നും കോടതി വ്യക്തമാക്കി. പോലീസ് നൽകിയ ഫോട്ടോകളിലും സിസിടിവി ദൃശ്യങ്ങളിലും തോക്കുമായി പ്രതിഷേധത്തിന് വന്ന ആരും തന്നെ നിൽക്കുന്നത് കാണാനില്ലെന്നും കോടതി വ്യക്തമാക്കി. ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ മേഖലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവരെല്ലാം. ഒരു മാസത്തോളമായി 21 പേർ ജയിലിലായിരുന്നു.












Click it and Unblock the Notifications