വീണ്ടും മാൻഹോൾ ദുരന്തം: ഒരാളെ രക്ഷിക്കാനിറങ്ങി... എഴ് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു; വഡോദരയിൽ
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഹോട്ടലിന്റെ ഭൂഗര്‍ഭ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ ശുചീകരണ തൊഴിലാളികളും മൂന്ന് പേര്‍ ഹോട്ടല്‍ ജീവനക്കാരും ആണ്.
വഡോദരയില്‍ നിന്ന് 30 കിലോമീറ്റര്‍ മാറിയുള്ള ഫാര്‍ട്ടിക്യുവില്‍ ആണ് സംഭവം. മാന്‍ഹോളില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങാന്‍ വൈകിയപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ബാക്കി ആറ് പേരും. വിഷവാതകം ശ്വസിച്ചാണ് ഇവരെല്ലാം കൊല്ലപ്പെട്ടത്.
തോട്ടിപ്പണി ഇനിയുണ്ടാവില്ല, പകരം റോബോട്ട്, കൈയ്യടിക്കാം ഈ യുവാക്കളുടെ പ്രയത്‌നത്തിന്!
ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. കയറ് കെട്ടിയാണ് മാന്‍ഹോളില്‍ തൊഴിലാളികള്‍ ഇറങ്ങിയിരുന്നത്. ഒരാള്‍ക്ക് തിരികെ കയറാന്‍ സാധിക്കാതെ വന്നു. ഇതോടെയാണ് ബാക്കി ആറ് പേരും മാന്‍ഹോളില്‍ ഇറങ്ങിയത്. മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.
ഹസ്സന്‍ അബ്ബാസ് ഇസ്മായില്‍ ബരോനിയ എന്ന വ്യക്തിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ ഹോട്ടല്‍. അപകട ശേഷം ഉടമ ഒളിവിലാണ്.
കൊല്ലപ്പെട്ട എല്ലാവരുടേയും ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.