ഗാന്ധികുടുംബത്തിന് പുറത്തുള്ളൊരാൾക്കും അധ്യക്ഷനാകാം, പക്ഷെ...നിലപാട് വ്യക്തമാക്കി മണിശങ്കർ അയ്യർ
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കുമെന്ന തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ച് നിൽക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് മണിശങ്കർ അയ്യർ. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയമിക്കാം, പക്ഷെ ഗാന്ധി കുടുംബത്തിന്റെ സജീവമായ ഇടപെടൽ പാർട്ടിയിൽ തുടരണമെന്നാണ് മണി ശങ്കർ അയ്യറുടെ പ്രതികരണം.
കെസി വേണുഗോപാല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്?: പ്രസിഡന്‍റ് ദക്ഷിണേന്ത്യക്കാരനാവണമെന്ന് രാഹുലും
രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരുന്നതാണ് ഏറ്റവും ഉചിതം, പക്ഷെ രാഹുൽ ഗാന്ധിയുടെ തീരുമാനങ്ങളെയും ബഹുമാനിക്കാൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധികുടുംബത്തിൽ നിന്നൊരാൾ നേതൃസ്ഥാനത്തില്ലെങ്കിലും പാർട്ടി മുന്നേറും, എന്നാൽ ഗാന്ധി കുടുംബത്തിന്റെ സജീവമായ ഇടപെടൽ ഉണ്ടാകണം, രൂക്ഷമായ ഭിന്നതളും പ്രതിസന്ധികളും പരിഹരിക്കാൻ ഇത് സഹായിക്കുമെന്നും മണി ശങ്കർ അയ്യർ പ്രതികരിച്ചു.
കോൺഗ്രസ് മുക്ത ഭാരതമെന്നതു പോലെ ഗാന്ധി മുക്ത കോൺഗ്രസും ബിജെപിയുടെ ലക്ഷ്യമാണെന്നാണ് കരുതുന്നത്. ബിജെപിയുടെ കെണിയിൽ കെണിയിൽ കോൺഗ്രസ് വീണ് പോകരുത്, നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ളവർ കോൺഗ്രസ് അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ടെന്നും മണി ശങ്കർ അയ്യർ ഓർമിപ്പിച്ചു. രാഹുൽ ഗാന്ധി വാശി തുടർന്നാൽ വീണ്ടും ആ രീത തുടരാമെന്നും മണി ശങ്കർ അയ്യർ വ്യക്തമാക്കി.
രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടർന്നാലും ഇല്ലെങ്കിലും കോൺഗ്രസ് ശക്തമായ തിരിച്ച് വരവ് നടത്തുമെന്നും ഇന്ത്യയെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷിതമായ കൈകളിൽ പാർട്ടിയെ ഏൽപ്പിക്കാതെ രാഹുൽ ഗാന്ധിക്ക് സ്ഥാനമൊഴിയാനാവില്ലെന്ന് മുതിർന്ന നേതാവ് വീരപ്പ മൊയ്ലിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനമൊഴിയാൻ തീരുമാനിച്ചത്. മുതിർന്ന നേതാക്കളടക്കം അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ രാഹുൽ ഗാന്ധി തയാറായിട്ടില്ല. ദേശീയ നേതൃത്വത്തിലെ അനിശ്ചിതത്വം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.