മണിപ്പൂർ ആളിക്കത്തുന്നു: കൂടുതല്‍ സേനയെ വിന്യസിച്ച് കേന്ദ്രം, ഇന്ന് ഡല്‍ഹിയില്‍ നിർണ്ണായക യോഗം
ഇംഫാല്‍: സംഘർഷം രൂക്ഷമായ മണിപ്പൂരിലേക്ക് കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ച് കേന്ദ്ര സർക്കാർ. 5000 ത്തില്‍ അധികം സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന കേന്ദ്ര സായുധ പൊലീസ് സേന (സി എ പി എഫ്) യുടെ 50 കമ്പനികളേയാണ് മണിപ്പൂരിലേക്ക് അധികമായി വിന്യസിച്ചിരിക്കുന്നത്. ഒരു ഇടവളേക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘർഷം ശക്തമാകുകയും നിരവധിപേർക്ക് ജീവന്‍നഷ്ടമാകുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതല്‍ സേനയെ വിന്യസിച്ചിരിക്കുന്നത്.
ജിരിബാം ജില്ലയിൽ തുടങ്ങിയ സംഘർഷം ഇംഫാല്‍ അടക്കമുള്ള മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിച്ചതാണ് നിലവിലെ സംഘർഷം രൂക്ഷമാക്കിയത്. നവംബർ 12 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക ഉത്തരവിലൂടെ 20 സി എ പി എഫ് , 15 സി ആർ പി എഫ് 15, അഞ്ച് ബി എസ് എഫ് കമ്പനികളെ സംസ്ഥാനത്ത് അധികമായി എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 50 കമ്പനി സി എ പി എഫ് സേനയെക്കൂടി കലാപം അടിച്ചമർത്താനായി വിന്യസിച്ചിരിക്കുന്നത്.

ഈയാഴ്ചയോടെ 50 കമ്പനികളെ കൂടി മണിപ്പൂരിലേക്ക് എത്തിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. 35 യൂണിറ്റുകൾ സി ആർ പി എഫിൽ നിന്നും ബാക്കിയുള്ളവ ബി എസ് എഫില്‍ നിന്നുമായിരിക്കുമെന്നാണ് വാർത്താ ഏജന്‍സിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നത്. ആകെ 218 സി എ പി എഫ് കമ്പനി സേനയാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. സി ആർ പി എഫ് ഡയറക്ടർ ജനറൽ എ ഡി സിംഗിന് പുറനെ കേന്ദ്ര സായുധ പോലീസ് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും നിലവില്‍ മണിപ്പൂരിലുണ്ട്.
അതേസമയം,മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് സുപ്രധാനമായ യോഗം ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. കലാപം അടിച്ചമർത്തി സംസ്ഥാനത്തെ സമാധാന അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് യോഗത്തില്‍ തീരുമാനമുണ്ടായേക്കും. സംസ്ഥാനത്ത് ക്രമസമാധാനവും സമാധാനവും പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മണിപ്പൂരിൽ വിന്യസിച്ചിരിക്കുന്ന എല്ലാ സുരക്ഷാ സേനകൾക്കും നിർദ്ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കാണാതായ സ്ത്രീകളുടേയും കുട്ടികളുടേയും മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെയും അക്രമങ്ങളെയും തുടർന്നാണ് മണിപ്പൂരിലെ സ്ഥിതിഗതികൾ കൂടുതല്‍ രൂക്ഷമായത്. ജിരിബാമിൽനിന്ന് സായുധ വിഭാഗക്കാർ തട്ടിക്കൊണ്ടുപോയ ഇവരെ പിന്നീട് കൊലപ്പെടുത്തുകയായിരുന്നു. മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച ആറുപേരും. തുടർന്നുണ്ടായ അക്രമ സംഭവങ്ങളില്‍ മന്ത്രിമാർ അടക്കം 13 എം എല്‍ എമാരുടെ വീടുകളും ആക്രമികള്‍ തകർത്തിട്ടുണ്ട്.












Click it and Unblock the Notifications