മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!
ഗുവാഹട്ടി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അട്ടിമറി ഭീഷണിയുടെ മുള്‍മുനയിലാണ്. പിന്നിൽ ബിജെപിയെന്നാണ് കോൺഗ്രസ് ആരോപണം. രാജസ്ഥാനുളള മറുപടി മണിപ്പൂരിൽ നൽകുകയാണ് കോൺഗ്രസ്. ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസിന്റെ വന്‍ നീക്കം. മണിപ്പൂരിലെ ബീരേന്‍ സിംഗ് സര്‍ക്കാരിനെ വീഴ്ത്താനാണ് കരുനീക്കം നടക്കുന്നത്.
ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കും. ഭരണപക്ഷത്തെ ചില എംഎല്‍എമാര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികാരം പിടിച്ചെടുക്കാനുളള കോണ്‍ഗ്രസിന്റെ നിര്‍ണായക ചുവടുവെയ്പ്പ്. വിശദാംശങ്ങള്‍ ഇങ്ങനെ..
എംഎല്‍എമാരുടെ കൂറുമാറ്റം
മണിപ്പൂരില്‍ അനേകം ദിവസങ്ങളായി ഭരണ-രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും എംഎല്‍എമാര്‍ കൂറുമാറ്റം നടത്തുകയാണ്. മൂന്ന് വര്‍ഷം മാത്രം പ്രായമായിട്ടുളള ബിജെപി സര്‍ക്കാരിന് അടുത്തിടെ 9 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചിരുന്നു. ബിജെപി എംഎല്‍എമാര്‍ അടക്കമാണ് പിന്തുണ പിന്‍വലിച്ചത്.
സർക്കാരിനുളള പിന്തുണ പിൻവലിച്ചു
3 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നാല് എംഎല്‍മാരും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും ഒരു സ്വതന്ത്ര എംഎല്‍എയും ബിജെപി സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കുകയും കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.
അവിശ്വാസ പ്രമേയ നോട്ടീസ്
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് ഇതോടെയാണ് അധികാരത്തില്‍ വരാനുളള നീക്കങ്ങള്‍ ശക്തമാക്കിയത്. ആഗസ്റ്റ് 10ന് മണിപ്പൂര്‍ നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിന് തുടക്കം കുറിക്കുകയാണ്. ഈ ഘട്ടത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ് സ്പീക്കറെ സമീപിച്ച് കഴിഞ്ഞു.
കോണ്‍ഗ്രസിന് ആത്മവിശ്വാസം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ മേഘാചന്ദ്രയും ലോകേശ്വറും ആണ് സ്പീക്കറെ കണ്ട് അവിശ്വാസ പ്രമേയത്തിനുളള നോട്ടീസ് നല്‍കിയത്. സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് അവിശ്വാസ പ്രമേയം വിജയിക്കുമെന്ന കാര്യത്തില്‍ പൂര്‍ണമായ ആത്മവിശ്വാസം ഉണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് നിംഗോബാം ഭൂപേന്ദ്ര മൈതേയ് വ്യക്തമാക്കി.
തിരിച്ചെത്തിച്ച് ബിജെപി
9 ഭരണകക്ഷി എംഎല്‍എമാര്‍ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ച ഘട്ടത്തില്‍ തന്നെ നിയമസഭാ സമ്മേളനം വിളിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചിരുന്നു. ഈ ഘട്ടത്തില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ബിജെപി കേന്ദ്ര നേതൃത്വം ദ്രുതഗതിയില്‍ ഇടപെടല്‍ നടത്തി. ഇതിന്റെ ഫലമായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നാല് എംഎല്‍മാര്‍ ഭരണപക്ഷത്തേക്ക് തിരികെ എത്തി.
Recommended Video
കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
മൂന്ന് വര്‍ഷം മുന്‍പ് നടന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലായിരുന്നു. 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ ബിജെപി സഖ്യത്തിന് 25 സീറ്റുകള്‍ ലഭിച്ചു. നാഗാ പീപ്പിള്‍ ഫ്രണ്ടുമായി ചേര്‍ന്നായിരുന്നു ബിജെപി മത്സരിച്ചത്. ബിജെപിക്ക് ലഭിച്ചത് 21 സീറ്റുകള്‍. 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.
ഭരണം പിടിച്ചത് ബിജെപി
എന്നാല്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നാല് എംഎല്‍മാരുടേയും തൃണമൂല്‍ കോണ്‍ഗ്രസ്, ലോക് ജന്‍ ശക്തി പാര്‍ട്ടി എന്നിവയുടെ ഓരോ എംഎല്‍എമാരുടേയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ ബീരേന്‍ സിംഗ് സര്‍ക്കാര്‍ രൂപീകരിച്ചു. മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നും 7 എംഎല്‍എമാരെയും ബിജെപി സ്വന്തം പാളയില്‍ എത്തിക്കുകയുണ്ടായി.
എംഎല്‍എമാർക്ക് കോടതി വിലക്ക്
എന്നാല്‍ ഈ 7 എംഎല്‍എമാരെയും നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിലക്കിയിരിക്കുകയാണ്. ഇത് ബിജെപിക്ക് തിരിച്ചടിയാവും. ഭരണപക്ഷത്തിനുളള പിന്തുണ പിന്‍വലിച്ചവരില്‍ എന്‍പിപി മാത്രമേ ഇതുവരെ തിരികെ വന്നിട്ടുളളൂ. ബാക്കി 5 എംഎല്‍എമാര്‍ ഇപ്പോഴും പുറത്ത് നില്‍ക്കുകയാണ്.
സെക്യുലര്‍ പ്രോഗ്രസീവ് ഫ്രണ്ട്
ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമാണ് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. തങ്ങള്‍ക്കൊപ്പമുളള എംഎല്‍എമാരെ ചേര്‍ത്ത് സെക്യുലര്‍ പ്രോഗ്രസീവ് ഫ്രണ്ട് എന്ന പേരില്‍ മുന്നണി രൂപീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളെ ക്ഷണിക്കണം എന്നാണ് ഈ സഖ്യം ആവശ്യപ്പെടുന്നത്. 26 എംഎല്‍എമാരുടെ പിന്തുണയാണ് എസ്പിഎഫ് അവകാശപ്പെടുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ
അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 28 വോട്ടുകള്‍ ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് ലഭിച്ചത് 24 വോട്ടുകളാണ്. ഹൈക്കോടതി വിലക്കിയ എംഎല്‍എമാരില്‍ 4 പേരെ വോട്ട് ചെയ്യാന്‍ സ്പീക്കര്‍ അനുവദിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസില്‍ ചേര്‍ന്ന 3 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കി. തൃണമൂല്‍ എംഎല്‍എയേയും അയോഗ്യനാക്കിയിരിക്കുകയാണ്.