മണിപ്പൂരിലെ ജനങ്ങൾക്ക് ജീവിയ്ക്കേണ്ടെ, ഓൺലൈൻ പണമിടപാടും നടക്കില്ല
ജനക്കൂട്ടം യാത്രക്കാരെ തടഞ്ഞ് സാധനങ്ങൾ കൊള്ളയടിച്ചതിനെതുടർന്നാണ് മണിപ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
ഇംഫാൽ: ശരിയ്ക്കും ഒറ്റപ്പെട്ട അവസ്ഥയിലാണ് സപ്തസഹോദരിമാരില്‍ ഒരാളായ മണിപ്പൂര്‍. സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമാണ് സംസ്ഥാനത്തെ അവസ്ഥ . ഇന്റര്‍നെറ്റ് നിരോധനം ഒരാഴ്ചത്തേക്ക് കൂടി നീട്ടി കൊണ്ട് മുഖ്യമന്ത്രി ഒഖാം ലിബോബി സിംഗ് ഉത്തരവിട്ടിരിക്കുന്നു. ഇതിന് പുറമേ ഇംഫാലില്‍ നിന്നും ദിമാപ്പൂരിലേക്കും ജിരിബാമിലേക്കുമുള്ള പ്രധാന റോഡുകള്‍ അടച്ചു.
ഡിസംബര്‍ 12ന് ദേശീയ പാതയില്‍ വെച്ച് ഒരു വാഹനത്തിലെ 22 പേരെ ആള്‍ക്കൂട്ടം ആക്രമിയ്ക്കുകയും കൊള്ളയടിയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മണിപ്പൂരില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചത്. തുടര്‍ന്ന് സുരക്ഷയ്ക്കായി കേന്ദ്രം 4,000 അര്‍ദ്ധസൈനികരെയും വിന്യസിച്ചു. ഇംഫാലിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഫ്യൂ ഇന്നലെ വൈകീട്ടോടെ അവസാനിച്ചെങ്കിലും നോട്ട് നിരോധനവും, പുറകേ ഇന്റര്‍നെറ്റ് നിരോധനവും ജനങ്ങളെ ശരിയ്ക്കും വലച്ചിരിക്കുകയാണ്. ഫോണ്‍ മെസേജുകള്‍ വഴി കലാപത്തിന് ആഹ്വാനം നടത്തുന്നെന്ന ഇന്‍ലിജന്‍സിന്‌റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്.
സംസ്ഥാനത്തേക്ക് അരിയും അവശ്യ വസ്തുക്കളും എത്തിക്കുന്ന പ്രധാന റോഡുകളാണ് അടച്ചത്. മിക്ക ബാങ്കുകളും പ്രവര്‍ത്തിക്കുന്നില്ല. ഇന്റര്‍നെറ്റ് കൂടി ഇല്ലാതായതോടെ ഫോണ്‍വഴിയും പേയ്‌മെന്‌റ് നടത്താന്‍ പറ്റില്ല.
ദേശീയപാത 2 തുറന്ന് കൊടുക്കുന്നതിനായി സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് കുറ്റപ്പെടുത്തി. പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിക്കണമെന്ന് കിരണ്‍ റിജ്ജു ആവശ്യപ്പെട്ടു.