സ്ത്രീകളെ നഗ്നരായി നടത്തിച്ച സംഭവം; മണിപ്പൂരിൽ വൻ പ്രതിഷേധ റാലി
ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിനെതിരെ മണിപ്പൂരിൽ കൂറ്റൻ പ്രതിഷേധ റാലി. ചുരാചന്ദ്പൂരിലാണ് ഖാലി നടന്നത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്ത് വലിയ പ്രതിഷേധം ഉയരുകയും സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
മണിപ്പൂരിൽ കുക്കി വിഭാഗത്തിലെ രണ്ട് സ്ത്രീകളെയായിരുന്നു നഗ്നരാക്കി റോഡിൽ കൂടി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്.മെയ് നാലിന് കാൻഗ്പോക്പി ജില്ലയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതിന്റെ 26 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെ രാജ്യത്താകമാനം വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്.

ഇതിന് പിന്നാലെ സംഭവത്തിൽ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കടുത്ത വിമർശനമാണ് കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഉന്നയിച്ചത്. 'സർക്കാർ എത്രയും പെട്ടെന്ന് ഇടപെടേണ്ട സമയമാണിത്. സാമുദായിക സംഘർഷങ്ങളിൽ സ്ത്രീകളെ ആയുധമാക്കുന്നത് അംഗീകരിക്കാനാകില്ല. പുറത്തുവന്ന വീഡിയോകൾ വല്ലാതെ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. സർക്കാർ നടപടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ ഞങ്ങൾ ഇടപെടും', എന്നായിരുന്നു കോടതി താക്കീത് നൽകിയത്.
അതേസമയം കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗും പ്രതികരിച്ചു. 'മണിപ്പൂരിലെ സംഭവം ഏതൊരു പരിഷ്കൃത സമൂഹത്തിനും ലജ്ജാകരമാണ്. ദേഷ്യത്തിലും സങ്കടത്തിലും എന്റെ ഹൃദയം നിറയുകയാണ്. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകും', എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
സംഭവത്തിൽ ഇതുവരെ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.പേച്ചി അവാങ് ലെയ്കായിയിലെ ഹുയിറേം ഹെറോദാസ് മെയ്തേയ് (32 ) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ കേസിലെ മുഖ്യപ്രതിയാണെന്നാണ് വിവരം. തൗബൽ ജില്ലക്കാരനാണ് ഇയാളെന്നും റിപ്പോർട്ടുണ്ട്. പ്രചരിച്ച വീഡിയോയിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറയിച്ചു.
അക്രമികൾക്കെതിരെ തൗബാൽ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി പോലീസ് സ്‌റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി ബീരേൻ സിംഗ് പറഞ്ഞിരുന്നു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണിതെന്നും പ്രചരിക്കുന്ന വീഡിയോയിൽ വസ്തുതയുണ്ടെങ്കിൽ കുറ്റവാളികളെ പിടികൂടി പരമാവധി ശിക്ഷ നൽകുമെന്നുമായിരുന്നു മുഖ്യമന്ത്രി ബിരേൻ സിംഗ് വ്യക്തമാക്കിയത്.












Click it and Unblock the Notifications