ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ അറസ്റ്റ്; മണിപ്പൂരിൽ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം
ഇംഫാൽ: പോലീസ് അറസ്റ്റ് ചെയ്ത സഹപ്രവർത്തകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂർ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിഷേധം. സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരാണ് മുഖ്യമന്ത്രി ബിരേൺ സിംഗിന്റെ വസതിയിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
ആഗസ്റ്റ് 9-ാം തീയതിയാണ് മണിപ്പൂരിലെ പ്രമുഖ വാർത്താചാനലിലെ മാധ്യമ പ്രവർത്തകനായ കിശോർ ചന്ദ്ര വാങ്ഖേമിനെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടുവെന്നാരോപിച്ചാണ് കിശോർ ചന്ദ്രയെ അറസ്റ്റ് ചെയ്തത്.
മണിപ്പൂരിലെ ഐ എസ് ടിവി നെറ്റ് വർക്കിന്റെ അവതാരകനും സബ് എഡിറ്ററുമാണ് കിശോർ ചന്ദ്ര. സംസ്ഥാനത്ത് ആകെയുള്ള രണ്ട് കേബിൾ ടെലിവിഷൻ നെറ്റ് വർക്കുകളിൽ ഒന്നാണ് ഐ എസ് ടിവി.
കുമ്പസാര രഹസ്യം ചോർത്തി പീഡനം; ഒളിവിലായിരുന്ന രണ്ട് വൈദികർ കൂടി കീഴടങ്ങി
ജനങ്ങളെ അതിക്രമങ്ങൾക്ക് പ്രേരിപ്പിക്കുകയും ഭയപ്പെടുത്തകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ ചിത്രങ്ങൾ പങ്കുവെച്ചെന്നും ആരോപിക്കുന്നു.
കിശോർ ചന്ദ്രയെ 15 ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. എന്താണ് കുറ്റമെന്ന് പോലും വ്യക്തമാക്കാതെ കിശോർ ചന്ദ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഭാര്യ രഞ്ജിത ആരോപിച്ചു. എത് പോസ്റ്റുകളുടെ പേരിലാണ് അറസ്റ്റെന്ന് വ്യക്തമാക്കിയിട്ടില്ല.
കിശോർ ചന്ദ്രയെ എത്രയും വേഗം വിട്ടയക്കണമെന്ന് മണിപ്പൂർ വർക്കിംഗ് ജേണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് ബ്രോജേന്ദ്രോ നിൻഗോംബം മുഖ്യമന്ത്രി ബിരേൺ സിംഗിനോട് ആവശ്യപ്പെട്ടു. മണിപ്പൂരിലെ വിവിധ ഭാഗത്ത് നിന്നുള്ള മാധ്യമപ്രവർത്തകരാണ് പ്രതിഷേധ റാലിയിൽ പങ്കെടുക്കാനായി തലസ്ഥാനത്ത് എത്തിയിരുന്നത്.
ഐസിസ് ആശയപ്രചരണവും റിക്രൂട്ട്മെന്റും; ഹൈദരാബാദിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ