മണിപ്പൂർ കലാപം; പാർലമെന്റിൽ മോദി പ്രസ്താവന നടത്തില്ല, പകരം അമിത് ഷാ വിശദീകരിക്കും
ഡൽഹി; മണിപ്പൂർ കലാപത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മണിപ്പൂർ വിഷയത്തിൽ പ്രതികരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതാണ് വിഷയമെന്നും അതിനാൽ അമിത് ഷാ വിശദമായ മറുപടി നൽകുമെന്നും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു.

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷം വലിയ പ്രതിഷേധമായിരുന്നു വ്യാഴാഴ്ച ഉയർത്തിയത്. സഭാ നടപടികളുമായി ഭരണപക്ഷം മുന്നോട്ട് പോകാൻ ഒരുങ്ങിയതോടെ 'മണിപ്പൂർ' എന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുകയായിരുന്നു. വിഷയം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട് എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയായിരുന്നു രാജ്യസഭയിൽ ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയത്.
ഇതോടെ വിഷയത്തിൽ അൽപസമയം ചർച്ച നടത്താൻ തയ്യാറാണെന്ന് രാജ്യസഭ ചെയർമാർ ജഗദീപ് ധൻകർ പറഞ്ഞു. 'മണിപ്പൂർ വിഷയത്തിൽ ഹ്രസ്വനേരം ചർച്ച വേണമെന്ന് വിവിധ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂർ ചർച്ച ചെയ്യണമെന്ന് അംഗങ്ങൾക്ക് താൽപ്പര്യമുണ്ട്. ചിലർ നൽകിയ നോട്ടീസുകൾ പരിഗണിച്ചിട്ടുണ്ട്, എപ്പോൾ ചർച്ച നടത്തണമെന്നത് സംബന്ധിച്ച് സഭാ നേതാവായ മന്ത്രി പിയൂഷ് ഗോയൽ അറിയിക്കും', അദ്ദേഹം പറഞ്ഞു. എന്നാൽ ഹ്രസ്വനേര ചർച്ചയല്ല ആവശ്യമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം കനപ്പിക്കുകയായിരുന്നു. ഇതോടെ സഭ പിരിയുകയാണെന്ന് ധൻകർ അറിയിച്ചു.
ലോക്സഭയിലും സമാനമായിരുന്നു സാഹചര്യം. ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ പ്രതികരിക്കുമെന്ന സർക്കാർ പ്രതികരണം അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി തന്നെ മറുപടി നൽകണമെന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ച് നിൽക്കുമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
സംഘർഷം ആരംഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും കഴിഞ്ഞ ദിവസമാണ് ആദ്യമായി പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായത്. കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് പെൺകുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ രാജ്യത്താകമാനം പ്രതിഷേധം ഉയർന്നതിന് പിന്നാലെയായിരുന്നു ഇത്. 'മണിപ്പൂരിലെ സംഭവം ഏതൊരു പരിഷ്കൃത സമൂഹത്തിനും ലജ്ജാകരമാണ്. ദേഷ്യത്തിലും സങ്കടത്തിലും എന്റെ ഹൃദയം നിറയുകയാണ്. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു',എന്നായിരുന്നു മോദിയുടെ വാക്കുകൾ.












Click it and Unblock the Notifications