മണിപ്പൂരില്‍ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് അമിത് ഷാ; സമാധാനത്തിന് മുന്‍ഗണന
ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷത്തില്‍ നിര്‍ണായക യോഗം ചേര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരില്‍ സമാധാനവും, സമൃദ്ധിയും കൊണ്ടുവരുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കുന്ന കലാപകാരികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
സുരക്ഷാ സേനയോട് നടപടി കടുപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂര്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സിഎപിഎഫ്, ഇന്ത്യന്‍ സൈന്യം. എന്നിവരുമായി ചേര്‍ന്ന് മണിപ്പൂരിലെ സാഹചര്യങ്ങള്‍ അദ്ദേഹം വിലയിരുത്തി. സുരക്ഷാ യോഗത്തിലാണ് നിര്‍ണായക കാര്യങ്ങള്‍ സംസാരിച്ചത്.

അതേസമയം എല്‍പിജി, പെട്രോള്‍, അരി, മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ എളുപ്പത്തില്‍ ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ അളവില്‍ തന്നെ ഇവ എത്തിക്കാനാണ് നിര്‍ദേശം. വന്‍ വിലയെ നിയന്ത്രിച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അമിത് ഷാ നിലവില്‍ മണിപ്പൂര്‍ സന്ദര്‍ശനത്തിലാണ്. സംസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്.
ഇന്ന് അമിത് ഷാ ചൂരചാന്ദ്പൂര്‍ സന്ദര്‍ശിച്ചു. ഇവിടെയാണ് കലാപം അതിരൂക്ഷമായി അനുഭവപ്പെട്ടത്. കുക്കി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കാനാണ് അമിത് ഷാ എത്തിയത്. ഹെലികോപ്ടറിലാണ് അമിത് ഷാ എത്തിയത്. ഒപ്പം ഐബി മേധാവിയും ഹോം സെക്രട്ടറിയുമുണ്ടായിരുന്നു.അമിത് ഷാ സഭാ നേതാക്കളെയും, ബുദ്ധിജീവികളെയും സമാധാന ശ്രമങ്ങളുടെ ഭാഗമായി കണ്ടിട്ടുണ്ട്.
തുടര്‍ന്നാണ് കുക്കി വിഭാഗത്തെ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ ശ്രമിച്ചത്. മെയ്തികളെയും കുക്കികളെയും പരമാവധി അനുനയിപ്പിക്കാനാണ് അമിത് ഷായുടെ ശ്രമം. ബുധനാഴ്ച്ച മോറെയും, കാങ്‌ഗോപ്കിയും അമിത് ഷാ സന്ദര്‍ശിക്കുന്നുണ്ട്. വിവിധ വിഭാഗങ്ങളുമായി മോറെയില്‍ അദ്ദേഹത്തിന് കൂടിക്കാഴ്ച്ചയുണ്ട്.
ഇംഫാലില്‍ സുരക്ഷാ പുനപ്പരിശോധന യോഗവും നാളെ നടക്കും. അതേസമയം കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുബാംഗങ്ങളിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും ലഭ്യമാക്കും. അതേസമയം ധനസഹായ തുക കേന്ദ്രവും, സംസ്ഥാനവും തുല്യമായി പങ്കിടും. അമിത് ഷായും, മുഖ്യമന്ത്രി ബിരേന്‍ സിംഗും കഴിഞ്ഞ ദിവസം രാത്രി നടത്തിയ ചര്‍ച്ചയിലാണ് ഇങ്ങനൊരു തീരുമാനമുണ്ടായത്. ഒരു മാസത്തോളമായി മണിപ്പൂരില്‍ കലാപം തുടരുകയാണ്.
ഇതിനോടകം എണ്‍പത് പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മെയ് മൂന്നിന് ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിന് ശേഷമാണ് മണിപ്പൂരില്‍ കലാപം ആളിക്കത്തിയത്. മെയ്തി വിഭാഗത്തില്‍ പട്ടികവിഭാഗം പദവി നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷങ്ങള്‍.












Click it and Unblock the Notifications