വിജയ് മല്യയ്ക്ക് കോടികൾ തരപ്പെടുത്തി നൽകിയത് മൻമോഹൻ സിംഗ്...? തെളിവുമായി ബിജെപി
മല്യ മൻമോഹൻ സിംഗിന് നൽകിയ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടികളുടെ വായ്പ ശരിയാക്കി നൽകിയതെന്നാണ് ആരോപണം
ദില്ലി: മദ്യരാജാവ് വിജയ് മല്യയ്ക്ക് കോടിക്കണക്കിന് രൂപ ലോണ്‍ ശരിയാക്കി കൊടുത്തത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗെന്ന് ബിജെപി. വലിയ തുക ലോണ്‍ അനുവദിയ്ക്കണം എന്ന് ആവശ്യപ്പെട്ട് മല്യ കത്ത് അയച്ചതിന്‌റെ അടിസ്ഥാനത്തില്‍ മുന്‍മോഹന്‍ സിംഗ് ഇടപെട്ടാണ് തത്തുല്യമായ ഈട് ഇല്ലാതെ മല്യയ്ക്ക് വായ്പ അനുവദിച്ചതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. മന്‍മോഹന്‍ സിംഗിന്‌റെ ഇടപെടല്‍ കൊണ്ടാണ് ,മല്യയ്ക്ക് രക്ഷപ്പെടാനായതെന്നും ബിജെപി വക്താവ് സമ്പിത് പത്ര കുറ്റപ്പെടുത്തി.
കിംഗ്ഫിഷര്‍ എയര്‍വേസ് നഷ്ടത്തിലായിരിക്കുമ്പോള്‍ തന്നെയാണ് മല്യയ്ക്ക് ബാങ്കുകൾ 9,000 കോടി രൂപ വായ്പയായി നല്‍കിയത്. ഉപഭോക്താവിന്‌റെ സാമ്പത്തിക നില പരിശോധിക്കാതെ ഇത്ര വലിയ തുക നല്‍കിയത് ഉന്നത ഇടപെടല്‍ കൊണ്ടാണ്. ഇതേ കാരണം കൊണ്ട് തന്നെയാണ് ആദായ നികുതി വകുപ്പ് മല്യയുടെ സ്വത്ത് വിവരങ്ങളെ കുറിച്ച് അന്വേഷണം നടത്താതിരുന്നതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.
കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാഅംഗമായിരുന്നു വിജയ് മല്യ. ബിജെപി പ്രതിനിധി ആയാണ് ഇദ്ദേഹം രാജ്യസഭയില്‍ എത്തിയത്. കിട്ടാക്കടത്തെ തുടര്‍ന്ന് ബാങ്കുകള്‍ ജപ്തി നടപടിക്ക് ഒരുങ്ങുകയും, സിബിഐ അറസ്റ്റ് വാറണ്ട് പുറപ്പെടുവിയ്ക്കുകയും ചെയ്തപ്പോഴേക്കും മല്യ നാട് വിട്ടിരുന്നു. ഇപ്പോള്‍ അദ്ദേഹം കുടുംബസമേതം ലണ്ടനില്‍ ആണ് താമസിക്കുന്നത്.
സാധാരണക്കാരന്‌റെ ഓരോ രൂപയും കണക്ക് ചോദിക്കുന്ന ആദായ നികുതി വകുപ്പും, കുടിശ്ശിക വരുത്താന്‍ അനുവദിയ്ക്കാത്ത ബാങ്കുകളും കോടികള്‍ തട്ടിയെടുത്ത് ഒരാള്‍ കടന്ന് കളഞ്ഞിട്ടും മൗനം പാലിച്ചത് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും.