പ്രതിസന്ധി തീർക്കാൻ കോൺഗ്രസ്, ഇടക്കാല അധ്യക്ഷനാകാൻ മുൻ പ്രധാനമന്ത്രി? കെസി വേണുഗോപാലിനും ലോട്ടറി!
ദില്ലി: കശ്മീര്‍ അടക്കം രാജ്യം നിര്‍ണായകമായ വിഷയങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി തന്നെ തുടരുകയാണ്. രണ്ട് മാസങ്ങളായി കോണ്‍ഗ്രസിന് ദേശീയ അധ്യക്ഷനില്ല. പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ മുറുമുറുപ്പുകള്‍ ശക്തമായിട്ടുണ്ട്. പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറിക്കഴിഞ്ഞു.
പാര്‍ട്ടിയിലെ പ്രശ്‌നം ഒഴിഞ്ഞിട്ട് രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം ഇല്ല എന്ന അവസ്ഥയാണിപ്പോള്‍ കോണ്‍ഗ്രസിന്. ശനിയാഴ്ച പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്. മുന്‍ പ്രധാനമന്ത്രിയാവും കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാത്തിരിക്കുന്നത് ഇരുൾ നിറഞ്ഞ ഭാവി
പാര്‍ട്ടിയെ നയിക്കാന്‍ നേതാവ് ഇല്ലാതെ രണ്ട് മാസത്തോളമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാണ്. കശ്മീര്‍ വിഷയത്തില്‍ വോട്ടെടുപ്പ് നടക്കും മുന്‍പ് പാര്‍ട്ടിയുടെ രാജ്യസഭാ ചീഫ് വിപ്പ് വരെ രാജി വെച്ചത് കോണ്‍ഗ്രസ് ഇന്നകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നു. രാജ്യമെമ്പാടുമുളള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നേതൃത്വത്തില്‍ വിശ്വാസമില്ലാത്ത അവസ്ഥ. ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് നല്ല ഭാവിയല്ല എന്ന ആശങ്ക ശശി തരൂര്‍ അടക്കമുളള നേതാക്കള്‍ മുന്നോട്ട് വെച്ചുകഴിഞ്ഞു.
ഇടക്കാല അധ്യക്ഷനെ തിരഞ്ഞെടുക്കും
ശനിയാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പാര്‍ട്ടിക്ക് ഇടക്കാല അധ്യക്ഷനെ ആണ് തിരഞ്ഞെടുക്കുക. ഇത് പ്രതിസന്ധിക്കുളള താല്‍ക്കാലിക പരിഹാരം എന്ന നിലയ്ക്കാണ്. ഈ ഇടക്കാല അധ്യക്ഷനെ എഐസിസി സമ്മേളനത്തില്‍ സ്ഥിരപ്പെടുത്തുകയോ അതല്ലെങ്കില്‍ മറ്റൊരാളെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയോ ചെയ്യും. ഇത് കൂടാതെ ഒരു വര്‍ക്കിംഗ് പ്രസിഡണ്ടിനെ നിയമിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
പല പേരുകളും ഉയരുന്നു
അധ്യക്ഷ പദവിയിലേക്ക് നിരവധി പേരുകള്‍ ഇതിനകം ഉയര്‍ന്ന് വന്നിട്ടുണ്ട്. മുതിര്‍ന്ന നേതാവ് വേണമെന്നും അതല്ല യുവരക്തമാണ് ആവശ്യമെന്നും രണ്ടഭിപ്രായങ്ങള്‍ കോണ്‍ഗ്രസിനകത്തുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗയേയും സുശീല്‍ കുമാര്‍ ഷിന്‍ഡയേയും പോലെയുളള നേതാക്കളേയാണ് ഒരു വിഭാഗം നിര്‍ദേശിക്കുന്നത്. യുവനേതാവ് വേണം എന്ന വാദം ഉയര്‍ത്തുന്നവര്‍ മുന്നോട്ട് വെക്കുന്നത് സച്ചിന്‍ പൈലറ്റിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടേയും പേരുകളാണ്.
ഒടുവിൽ മൻമോഹനിലേക്ക്
ഇത് കൂടാതെ പ്രിയങ്ക ഗാന്ധിക്ക് വേണ്ടിയുളള മുറവിളികളും ശക്തമാണ്. എന്നാല്‍ ഇവരിലേക്കൊന്നും പോകാതെ സമവായ നീക്കമെന്നോണം മറ്റൊരു പേരാണ് ചര്‍ച്ചകളും അവസാന ഘട്ടത്തില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രധാനമന്ത്രി കൂടിയായയ ഡോ മന്‍മോഹന്‍ സിംഗിനെ ഇടക്കാല അധ്യക്ഷനായി നിയോഗിക്കാനാണ് കോണ്‍ഗ്രസ് ആലാചിക്കുന്നത് എന്നാണ് സൂചന. പാര്‍ട്ടിയിലെ എല്ലാ വിഭാഗത്തിനും സ്വീകാര്യനായ നേതാവ് എന്നതാണ് മന്‍മോഹന് അനുകൂലമായ പ്രധാന ഘടകം.
സോണിയയുടെ ഒപ്പം
മന്‍മോഹന്‍ സിംഗിനെ രാജ്യസഭയില്‍ എത്തിക്കാനും ഒരു വശത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് മന്‍മോഹനെ അയക്കാനുളള ശ്രമത്തിനൊപ്പം ഡിഎംകെ നില്‍ക്കാതെ വന്നതോടെ രാജസ്ഥാനില്‍ നിന്ന് ഒരു കൈ നോക്കാനാണ് കോണ്‍ഗ്രസ് നീക്കം. നോട്ട് നിരോധനം അടക്കമുളള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ ശക്തമായ നിലപാട് എടുത്ത നേതാവായ മന്‍മോഹന്‍ സിംഗ് പാര്‍ട്ടിക്കുളളിലെ സോണിയ ഗ്യാംഗിലെ പ്രധാനി കൂടിയാണ്.
വേണുഗോപാലിന്റെ പേരും
ഇടക്കാല പ്രസിഡണ്ടിനെ കൂടാതെ ഒരു വര്‍ക്കിംഗ് പ്രസിഡണ്ടിനേയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ശനിയാഴ്ച തിരഞ്ഞെടുത്തേക്കും. സംഘടനാ ചുമതലയുളള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആയിരിക്കും വര്‍ക്കിംഗ് പ്രസിഡണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാന്ധി കുടുംബത്തോട്, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയോട് അടുത്ത് നില്‍ക്കുന്ന നേതാവാണ് കെസി വേണുഗോപാല്‍. മന്‍മോഹന്‍ സിംഗ് ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കെസി വേണുഗോപാല്‍ ആ കസേരയിലേക്ക് വരാനും സാധ്യത ഉണ്ട്.
എതിർപ്പുയർത്തി ഒരു വിഭാഗം
അങ്ങനെ വന്നാല്‍ വര്‍ക്കിംഗ് പ്രസിഡണ്ടായി മുകുള്‍ വാസ്‌നികോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ സുശീല്‍ കുമാര്‍ ഷിന്‍ഡെയോ വന്നേക്കും. എന്നാല്‍ കെസി വേണുഗോപാലിന് മുന്നില്‍ തടസ്സമാവുക മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പാകും. കഴിഞ്ഞ ദിവസം കെസി വേണുഗോപാല്‍ ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നുവെങ്കിലും ചിലര്‍ പങ്കെടുത്തിരുന്നില്ല. കര്‍ണാടകയുടെ ചുമതലയുളള കെസി വേണുഗോപാലിന് കര്‍ണാടക സര്‍ക്കാര്‍ താഴെ വീണത് പാര്‍ട്ടിക്കുളലിലെ ഇമേജ് ഇടിച്ചിട്ടുണ്ട്.