ലോക്സഭാ തിരഞ്ഞെടുപ്പ്: പഞ്ചാബിൽ മൻമോഹൻ സിംഗിനെ മത്സരിപ്പിക്കാൻ പാർട്ടി, സിംഗിന് മൌനം!!
ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ പഞ്ചാബിൽ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ ധാരണയായില്ല. പഞ്ചാബിലെ അമൃത്സറിൽ നിന്ന് നിന്ന് മത്സരിക്കാൻ മൻമോഹൻ സിംഗ് സമ്മതമറിയിക്കാത്തതാണ് തിരിച്ചടിയായിട്ടുള്ളത്. അതേ സമയം അമൃത്സറിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ മൻമോഹൻ സിംഗിന് താൽപ്പര്യമില്ലെന്ന സൂചനകളുമുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കളുൾപ്പെടെ ഇക്കാര്യം മൻ മോഹനോട് അഭ്യർത്ഥിച്ചിരുന്നു.
അമൃത്സറിൽ നിന്ന് മൻമോഹൻ സിംഗ് മത്സരിക്കുന്നത് പഞ്ചാബ് ജനതക്ക് താൽപ്പര്യവും സന്തോഷവും ഉണ്ടാക്കുമെന്ന വിലയിരുത്തലാണ് പഞ്ചാബ് കോൺഗ്രസിന്റേത്. അതേസമയം 82 കാരനയാ മുൻ പ്രധാനമന്ത്രി പാർട്ടിയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രതികരിച്ചുവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ 2009ലെ പൊതു തിരഞ്ഞെടുപ്പിൽ നിന്ന് ആരോഗ്യ പ്രശ്നം ചൂണ്ടിക്കാണിച്ച് മൻമോഹൻ വിട്ടുനിൽക്കുകയായിരുന്നു.
2014ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി അമരീന്ദർ സിംഗാണ് അമൃത്സറിൽ മത്സരിച്ചത്. ബിജെപി സ്ഥാനാർത്ഥിയായി അരുൺ ജെയ്റ്റ്ലിയാണ് അമൃത്സറിൽ ജനവിധി തേടിയത്. എന്നാൽ ജെയ്റ്റ്ലിക്ക് തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്.

1991 മുതൽ രാജ്യസഭാംഗമായിരുന്ന സിംഗിന്റെ കാലാവധി ജൂൺ 14ന് അവസാനിക്കും. 1999 ൽ സൌത്ത് ദില്ലിയിൽ നിന്ന് മത്സരിച്ചെങ്കിലും ഒരു ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും സിംഗ് വിജയിച്ചിരുന്നില്ല. ബിജെപിയുടെ വികെ മൽഹോത്രയോട് മത്സരിച്ച് പരാജയപ്പെടുകയായിരുന്നു. അടുത്ത രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൻമോഹൻ സിംഗിനെ രാജ്യസഭയിലെത്തിക്കാനുള്ള ശേഷി നിലവിലെ സ്ഥിതിയിൽ കോൺഗ്രസിനില്ല. ഇതിന് ആൾ ഇന്ത്യ യൂണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ഉൾപ്പെടെയുള്ള കക്ഷികളുടെ പിന്തുണയും കോൺഗ്രസിന് ആവശ്യമായി വരും.












Click it and Unblock the Notifications