സോണിയാ ഗാന്ധിക്ക് ക്ഷണമില്ല, ട്രംപിനുള്ള അത്താഴ വിരുന്നിൽ പങ്കെടുക്കില്ലെന്ന് മൻമോഹൻ സിംഗും
ദില്ലി: അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന് വേണ്ടിയൊരുക്കുന്ന അത്താഴ വിരുന്നിൽ നിന്നും വിട്ടു നിൽക്കാൻ കോൺഗ്രസ് തീരുമാനം. അത്താഴ വിരുന്നിൽ പങ്കെടുക്കില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും അറിയിച്ചു. രാഷ്ട്രപതി ഭവനിലാണ് ട്രംപിനും മെലാനിയയ്ക്കും അത്താഴ വിരുന്ന് ഒരുക്കുന്നത്.
അത്താഴ വിരുന്നിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് മൻമോഹൻ സിംഗ് രാഷ്ട്രപതിയുടെ ഓഫീസിനെ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മൻമോഹൻ സിംഗിന്റെ നടപടി. എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അത്താഴ വിരുന്നിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം എന്നാണ് സൂചന.

ട്രംപിന്റെ സന്ദർശന വേളയിൽ പ്രതിപക്ഷത്തെ ഒരു നേതാവുമായി കൂടിക്കാഴ്ച ഉൾപ്പെടുത്തിയിട്ടില്ല. ഗുലാം നബി ആസാദും ആധിർ രഞ്ജൻ ചൗധരിയും നേരത്തെ തന്നെ അത്താഴ വിരുന്നിനുള്ള ക്ഷണം നിരസിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ അത്താഴ വിരുന്നിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന മൻമോഹൻ സിംഗ് പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. അഹമ്മദാബാദിൽ സംഘടിപ്പിച്ച നമസ്തേ ട്രംപ് പരിപാടിയിൽ പ്രൗഡ ഗംഭീരമായ സ്വീകരണമാണ് ട്രംപിന് ലഭിച്ചത്. മൊരേട്ട സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്ക് പിന്നാലെ ട്രംപ് ആഗ്രയിൽ താജ് മഹലിലും സന്ദർശനം നടത്തി.












Click it and Unblock the Notifications