മൻമോഹൻ സിംഗ് പാകിസ്താനിലേക്ക്, ഒപ്പം ക്യാപ്റ്റനും സംഘവും, കര്‍ത്താര്‍പൂര്‍ ഗുരുദ്വാര സന്ദർശിക്കും!
ദില്ലി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ-പാക് അതൃപ്തി പുകയുന്നതിനിടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് പാകിസ്താന് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്താനിലുളള കര്‍ത്താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലേക്കുളള സര്‍വ്വകക്ഷി സംഘത്തിലാണ് മന്മോഹന് സിംഗും ഭാഗമാകുക. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുളള സംഘമാണ് പാകിസ്താനിലുളള ഗുരുദ്വാര സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നത്.
ഗുരുനാനാക്കിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഗുരുദ്വാര സന്ദര്‍ശനം. അമരീന്ദര്‍ സിംഗ് ദില്ലിയിലെത്തിയാണ് മന്മോഹന് സിംഗിനെ ക്ഷണിച്ചത്. ക്ഷണം അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഷ്ട്രപതി രാം നാഥ് കോവിന്ദിനേയും ക്ഷണിച്ചിട്ടുണ്ടെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.
പ്രധാനമന്ത്രിയും രാഷ്ട്രപതിയും പഞ്ചാബ് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. നവംബര്‍ 9നാണ് ഗുരുദ്വാരയിലേക്കുളള ചരിത്രപരമായ യാത്ര. ഗുരു നാനാക്കിന്റെ 550ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മന്മോഹന് സിഗ് സുല്‍ത്താന്‍പൂര്‍ ലോധിയും സന്ദര്‍ശിക്കുമെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. മന്മോഹന് സിംഗിന്റെ ജന്മനാടായ ഗാ ഇന്ന് പാകിസ്താന്റെ ഭാഗമാണ്. പ്രധാനമന്ത്രിയായ പത്ത് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മന്മോഹന് സിംഗ് പാകിസ്താന് സന്ദര്‍ശിച്ചിട്ടില്ല.
മന്മോഹന് സിംഗിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് 2008ല്‍ പാക് തീവ്രവാദികള്‍ മുംബൈ ഭീകരാക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം കര്‍ത്താര്‍പ്പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പാകിസ്താന് മന്മോഹന് സിംഗിനെ ക്ഷണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാകിസ്താന്റെ ക്ഷണം നിരസിക്കും എന്നാണ് മന്മോഹന് സിംഗിന്റെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. . 2018 നവംബറിലാണ് ഇമ്രാന് ഖാന് കര്‍ത്താര്‍പൂര്‍ ഇടനാഴിക്ക് തറക്കല്ലിട്ടത്. അടുത്ത മാസം ഒന്‍പതിനാണ് ഉദ്ഘാടന ചടങ്ങ്.