ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനില ഗുരുതരം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും
പനാജി: ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മനോഹര്‍ പരീക്കറെ നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പരീക്കറുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നീക്കം ബിജെപി നേതൃത്വം നടത്തുന്നത്. തിരക്കിട്ട ചര്‍ച്ചകളില്‍ ഗോവ ബിജെപിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഏഴ് മാസത്തോളമായി മനോഹര്‍ പരീക്കര്‍ ചികിത്സയിലാണ്. പാന്‍ക്രിയാസ് ക്യാന്‍സറിനെ തുടര്‍ന്ന് ആദ്യം കാന്‍ഡോലിമിലെ ആശുപത്രിയിലാണ് പരീക്കറെ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തെ എയിംസിലേക്ക് മാറ്റി. പരീക്കറുടെ ആരോഗ്യനിലയില്‍ പാര്‍ട്ടി നേതാക്കളും അണികളും ആശങ്കയിലാണ്.
ആരോഗ്യനില ഗുരുതരം
ഏറെ നാളുകളായി മനോഹര്‍ പരീക്കര്‍ അസുഖ ബാധിതനാണ്. ഇക്കഴിഞ്ഞ ആറാം തിയ്യതിയാണ് പരീക്കര്‍ ചികിത്സ കഴിഞ്ഞ് അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയത്. തുടര്‍ന്ന് കാന്മോലിമിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് ബുധനാഴ്ച പരീക്കറെ ദില്ലിയിലെ എയിംസിലേക്ക് മാറ്റിയത്.
എയിംസിൽ ചികിത്സ
ഗോവയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് പരീക്കറെ ദില്ലിയിലെത്തിച്ചത്. ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയാന്‍ പരീക്കര്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നുമാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പുതിയ മുഖ്യമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നിരന്തരം പരീക്കറുമായി ബന്ധപ്പെടുന്നുണ്ട്. അതിനിടെ പരീക്കര്‍ ചികിത്സകള്‍ക്കായി സംസ്ഥാനത്ത് നിന്നും മാറി നില്ക്കുമ്പോള് പകരക്കാരനായി ആളെ കണ്ടെത്താനുള്ള ആലോചനകളിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ഒരു താല്‍ക്കാലിക മുഖ്യമന്ത്രിയെ നിയമിക്കാനാണ് ബിജെപി നേതൃത്വം ആലോചിക്കുന്നതെന്നാണ് സൂചന.
തിരക്കിട്ട ചർച്ചകൾ
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പാര്‍ട്ടി നിരീക്ഷകന് വിജയ് പുരാണിക്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവര്‍ അടങ്ങുന്ന കേന്ദ്ര സംഘത്തെ നേതൃത്വം തിങ്കളാഴ്ച ഗോവയിലേക്ക് അയച്ചേക്കും. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ആരെങ്കിലുമാവും അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഗോവയിലേക്ക് എത്തുകയെന്നും സൂചനകളുണ്ട്.
പകരം ദവാലിക്കറോ
ഗോവയിലെ ബിജെപിയുടെ സഖ്യഭരണകക്ഷിയായ മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടി നേതാവ് സുധിന്‍ ദവാലിക്കറിന്റെ പേരാണ് പരീക്കറിന് പകരമായി താല്‍ക്കാലിക മുഖ്യമന്ത്രി ്സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നത്. പരീക്കര്‍ സര്‍ക്കാരിലെ ഏറ്റവും മുതിര്‍ന്ന മന്ത്രി കൂടിയാണ് സുധിന്‍ ദവലിക്കര്‍. ഇനി 18 മാസത്തെ കാലാവധിയാണ് ഗോവന്‍ സര്‍ക്കാരിന് മുന്നിലുള്ളത്.
കേന്ദ്ര സംഘം വന്ന ശേഷം
എന്നാല്‍ ദവാലിക്കറിന്റെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നും കേന്ദ്ര നിരീക്ഷകരെത്തി ബിജെപി എംഎല്‍എമാരുമായും സഖ്യകക്ഷികളുമായും കൂടിയാവലോചന നടത്തിയ ശേഷം മാത്രമാകും അന്തിമ തീരുമാനമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. പരീക്കര്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും നേതൃമാറ്റത്തിന്റെ പ്രശ്നമില്ലെന്നും ധവാലിക്കര്‍ വ്യക്തമാക്കി.
പ്രത്യേക ഉപദേശക സമിതി
മന്ത്രിമാരുമായും സഖ്യകക്ഷി നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത പരീക്കര്‍ പ്രകടിപ്പിച്ചത്. കേന്ദ്ര പ്രതിരോധന മന്ത്രി സ്ഥാനം രാജി വെച്ചാണ് മനോഹര്‍ പരീക്കര്‍ ഗോവയിലെ സഖ്യകക്ഷി സര്‍ക്കാരിന്റെ തലവനായി എത്തിയത്. നേരത്തെ പരീക്കര്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയപ്പോള്‍ പ്രത്യേക ഉപദേശക സമിതിയാണ് ഭരണനിര്‍വ്വഹണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്.
പ്രളയത്തിൽ മുങ്ങിപ്പോയ ജസ്ന, പോലീസിന് പുതിയ വിവരങ്ങൾ, അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്
മോദിയെ ഇടിക്കാൻ മോഹൻലാലും ഇറങ്ങിയോ? ഗണപതിയുടെ ചിത്രമിട്ടത് പാളി, ഇത് പഞ്ച് മോദി ചലഞ്ചോ?