അട്ടയെ പോലെ മുഖ്യമന്ത്രിക്കസേരയിൽ കടിച്ച് തൂങ്ങുന്നു, പരീക്കറിനെതിരെ കോൺഗ്രസ്
ഗോവ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിക്കുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഗോവയില്‍ ഭരണ സ്തംഭനമാണ് എന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നത്. പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യവും ശക്തമാണ്.
ബിജെപിക്കുളളില്‍ തന്നെ പരീക്കര്‍ക്കെതിരെ കലാപം നടക്കുന്നു. അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്കുളള ഏറ്റുമുട്ടലുകളും മറ്റൊരു വഴിക്ക് നടക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ പരീക്കര്‍ തയ്യാറായിട്ടില്ല. അധികാരം നിലനിര്‍ത്താനുളള പരീക്കറുടെ തന്ത്രമെന്തെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ കോണ്‍ഗ്രസ് നേതാവ്.
പരീക്കറിനെതിരെ കോൺഗ്രസ്
മനോഹര്‍ പരീക്കറിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജെയ്പാല്‍ റെഡ്ഡി ഉന്നയിച്ചിരിക്കുന്നത്. പരീക്കര്‍ അട്ടയെ പോലെ മുഖ്യമന്ത്രിക്കസേരയില്‍ കടിച്ച് തൂങ്ങി നില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റാഫേല്‍ ഇടപാട് ഉയര്‍ത്തിക്കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്താണ് പരീക്കര്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ജെയ്പാല്‍ റെഡ്ഡി ആരോപിച്ചു.
അധികാരത്തിൽ കടിച്ച് തൂങ്ങുന്നു
റാഫേല്‍ ഇടപാട് നടക്കുമ്പോള്‍ മനോഹര്‍ പരീക്കര്‍ ആയിരുന്നു കേന്ദ്രത്തില്‍ പ്രതിരോധ മന്ത്രി. അതുകൊണ്ട് തന്നെ കരാറിലെ ഇടപാടുകള്‍ സംബന്ധിച്ച് പരീക്കര്‍ക്ക് എല്ലാ വിവരങ്ങളും അറിയാം. ഇക്കാരണം കൊണ്ടാണ് പരീക്കര്‍ക്ക് അധികാരത്തില്‍ തുടരാന്‍ സാധിക്കുന്നത്. അധികാരത്തില്‍ കടിച്ച് തൂങ്ങുന്ന പരീക്കര്‍ക്ക് ധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കാന്‍ എന്താണ് അവകാശമെന്നും റെഡ്ഡി ചോദിച്ചു.
അത്ര വലിയ നേതാവാണോ
ഗോവയില്‍ ബിജെപിക്ക് മുഖ്യമന്ത്രിയാക്കുന്നതിന് പരീക്കര്‍ അല്ലാതെ മറ്റൊരു നേതാവും ഇല്ലേ എന്നും റെഡ്ഡി ചോദിച്ചു. രാജ്യത്തെ മഹാന്മാരായ നേതാക്കളായ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരേക്കാളും വലിയ നേതാവാണോ പരീക്കര്‍ എന്നും കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു. ഗാന്ധിയേക്കാള്‍ വലിയ ഒരേ ഒരു നേതാവ് ബുദ്ധനാണ്. ഗാന്ധിയെ വധിച്ച ശേഷവും രാജ്യം മുന്നോട്ട് പോകുന്നുണ്ടെന്നും റെഡ്ഡി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കണം
പരീക്കര്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കണം എന്നും റെഡ്ഡി ആവശ്യപ്പെട്ടു. ഗോവയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് റാലിയില്‍ സംസാരിക്കുകയായിരുന്നു ജെയ്പാല്‍ റെഡ്ഡി. ഗോവയിലെ ഭരണ സ്തംഭനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. അസുഖബാധിതനായ പരീക്കര്‍ അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞ് തിരിച്ച് എത്തിയതിന് ശേഷമാണ് ഗോവയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായത്.
മൂക്കിൽ ട്യൂബിട്ട് വേദിയിൽ
ചികിത്സയ്ക്ക് ശേഷം വിശ്രമ ജീവിതം നയിച്ച പരീക്കര്‍ പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മൂക്കില്‍ ട്യൂബിട്ട നിലയില്‍ ആണ് പരീക്കര്‍ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് പാലങ്ങള്‍ കാണാന്‍ എത്തിയത്. അസുഖബാധിതനായ പരീക്കറെ ഇത്തരത്തില്‍ വേദിയില്‍ എത്തിച്ചതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.