മനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ, മുഖ്യമന്ത്രി ഗുരുതരാവസ്ഥയിലെന്ന് പ്രാദേശിക മാധ്യമങ്ങൾ
Recommended Video
പനാജി: മനോഹര്‍ പരീക്കര്‍ അസുഖബാധിതനായതിന് ശേഷം ഗോവയില്‍ ബിജെപിക്ക് കഷ്ടകാലമാണ്. മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണ് നട്ടിരിക്കുന്നവരുടെ തമ്മിലടിയാണ് പാര്‍ട്ടിയില്‍ കണ്ടത്. എന്നാല്‍ രോഗിയായിട്ടും പരീക്കര്‍ തന്നെ മുഖ്യമന്ത്രിക്കസേരയില്‍ തുടരുകയാണ്.
പരീക്കറുടെ അവസ്ഥ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടെന്ന് കോണ്‍ഗ്രസ് ഒരു വശത്ത് മുറവിളി ഉയര്‍ത്തുന്നു. അതിനിടെ മുുന്‍മന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ ചേരുന്ന സാഹചര്യത്തെ ബിജെപിക്ക് നേരിടേണ്ടതുണ്ട്. പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമായിക്ക് മുഖ്യമന്ത്രി പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരീക്കറുടെ രോഗവും ബിജെപിയും
2018 ഫെബ്രുവരിയിലാണ് മനോഹര്‍ പരീക്കര്‍ രോഗബാധിതനായത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച പരീക്കര്‍ ദില്ലിയിലും മുംബൈയിലും അമേരിക്കയിലുമടക്കം ചികിത്സ തേടി. ഗോവയില്‍ ഭരണം സ്തംഭിച്ചു. അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ ബിജെപിക്കുളളില്‍ സജീവമായി. അത് തമ്മിലടിയിലേക്കും വിഭാഗീയതയിലേക്കുമെത്തി.
രാജി വെക്കാതെ പരീക്കർ
എന്നാല്‍ രാജി വെയ്ക്കാന്‍ പരീക്കര്‍ തയ്യാറായിരുന്നില്ല. പൊതുപരിപാടികളില്‍ നിന്ന് മാറി നിന്നുവെങ്കിലും പരീക്കര്‍ മുഖ്യമന്ത്രിക്കസേരയില്‍ മുറുകെ പിടിച്ചു. കോണ്‍ഗ്രസ് വലിയ പ്രതിഷേധം ഇക്കാര്യത്തില്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കാണുകയുണ്ടായില്ല.
ട്യൂബിട്ട് പരിപാടികളിൽ
അതിനിടെ മൂക്കില്‍ ട്യൂബും ഇട്ട് പരീക്കര്‍ പരീക്കര്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മുഖ്യമന്ത്രി പദവി ഏറ്റെടുത്തു. മാത്രമല്ല മണ്ഡോവിയിലെ പാലം ഉദ്ഘാടനം ചെയ്യാന്‍ എത്തുകയും ചെയ്തു. ശാരീരികമായി അവശനെങ്കിലും അടല്‍ ബൂത്ത് കാര്യകര്‍ത്ത സമ്മേളനത്തില്‍ അമിത് ഷായ്ക്ക് ഒപ്പം പങ്കെടുക്കുകയും ചെയ്തു.
വീണ്ടും ആശുപത്രിയിൽ
അതിനിടെ മുന്‍ പ്രതിരോധ മന്ത്രി കൂടിയായ പരീക്കര്‍ റാഫേല്‍ വിവാദത്തിലും കുടുങ്ങി. രാഹുല്‍ ഗാന്ധി പരീക്കറെ ഗോവയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് പരീക്കര്‍ ഇപ്പോഴുളളത്.
ഗുരുതരമെന്ന് മാധ്യമങ്ങൾ
ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പരീക്കറെ കഴിഞ്ഞ ദിവസം രാത്രി പ്രവേശിപ്പിച്ചത്. പരീക്കറുടെ ആരോഗ്യനില വഷളായെന്നും ജീവന്‍ രക്ഷാ ഉപകരങ്ങള്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്നും ഗോവയിലെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മന്ത്രിയുടെ പ്രതികരണം
എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി വിജയ് സര്‍ദേശായി ആശുപത്രിയില്‍ എത്തി പരീക്കറെ സന്ദര്‍ശിച്ചിരുന്നു. പുറത്ത് പ്രചരിക്കുന്നത് പോലെ അത്ര അപകടകരമല്ല മുഖ്യമന്ത്രിയുടെ ആരോഗ്യ നില എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ജീവന്‍രക്ഷാ ഉപകരങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്ന വാര്‍ത്ത തെററാണ്.
ബിജെപി പ്രതിസന്ധിയിൽ
വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുളളത് എന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സാധാരണയുളള പരിശോധന മാത്രമാണ് മുഖ്യമന്ത്രിക്ക് നടത്തുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പരീക്കറുടെ ആരോഗ്യനില വീണ്ടും വഷളാവുന്നതോടെ ബിജെപിയില്‍ വീണ്ടും തമ്മിലടി തുടങ്ങാനാണ് സാധ്യത.