മനോഹർ പരീക്കറിന് ആദരവർപ്പിക്കാൻ രാജ്യം: തിങ്കളാഴ്ച ദേശീയ ദുഃഖാചരണം, പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗം
ദില്ലി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തിൽ രാജ്യത്ത് തിങ്കളാഴ്ച ദേശീയ ദുഃഖാചരണം. ദില്ലിയിലും എല്ലാ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടെ തലസ്ഥാനങ്ങളുും ദുഃഖ സൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. മാർച്ച് 18ന് രാവിലെ പത്ത് കേന്ദ്ര ക്യാബിനറ്റ് ചേരും. ഞായറാഴ്ച വൈകിട്ടോടെയാണ് 63കാരനായ മനോഹർ പരീക്കർ മരണമടയുന്നത്. 2018 ഫെബ്രുവരി മുതൽ പാൻക്രിയാറ്റിക് ക്യാൻസറിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്നു. മാർച്ച് 17ന് വൈകിട്ട് പനജിയിലെ സ്വകാര്യവസതിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു, അന്ത്യം 63ാം വയസ്സില്‍, അനുശോചനവുമായി രാഷ്ട്രപതി
മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിംഗിൽ ബിരുദം നേടിയ പരീക്കർ ഗോവയിലെ ബിജെപി നേതാക്കളിൽ കരുത്തുറ്റ സാന്നിധ്യം തന്നെയായിരുന്നു. ആർഎസ്എസ് പ്രചാരകിൽ നിന്നുള്ള യാത്രയാണ് അദ്ദേഹത്തെ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് വരെയെത്തിച്ചത്. 1994ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പരീക്കറിന്റെ കന്നിയംഗം. നാല് തവണ മുഖ്യമന്ത്രി പദവി അലങ്കരിച്ചിട്ടുള്ള പരീക്കർ ഒരുതവണ പ്രതിരോധ മന്ത്രിയായിരുന്നിട്ടുണ്ട്. ഗോവ മുഖ്യമന്ത്രിയാവുന്നതിന് വേണ്ടി പ്രതിരോധമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.