ദില്ലിയിൽ എൻആർസി വന്നാൽ ആദ്യം പുറത്താകുക മനോജ് തിവാരിയെന്ന് കെജ്രിവാൾ; നാണമില്ലേയെന്ന് മറുപടി
ദില്ലി: ദില്ലിയിലും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കണമെന്ന ബിജെപി എംപി മനോജ് തിവാരുടെ പ്രസ്താവനയെ പരിഹസിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിൽ എൻആർസി നടപ്പിലാക്കിയാൽ ആദ്യം പുറത്ത് പോകേണ്ടി വരുന്നയാൾ മനോജ് തിവാരി ആയിരിക്കും എന്നായിരിന്നു കെജ്രിവാളിന്റെ പരിഹാസം. കെജ്രിവാളിന് മറുപടിയുമായി മനോജ് തിവാരി രംഗത്ത് എത്തിയതോടെ പരാമർശം വിവാദമായി.
ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക്ക്; തിരഞ്ഞെടുപ്പിന് മുമ്പേ ഇംപീച്ച്മെന്റിന് നീക്കം!
കെജ്രിവാളിന്റെ പരാമർശത്തെ ലജ്ജാവഹമെന്നാണ് മനോജ് തിവാരി വിശേഷിപ്പിച്ചത്. അനധികൃത കുടിയേറ്റക്കാരേയും മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവരെയും കണ്ടെത്തുന്നതിനാണ് ദേശീയ പൗരത്വ രജിസ്റ്റർ എന്ന് കെജ്രിവാൾ മറന്നു പോയോ എന്ന് മനോജ് തിവാരി ചോദിച്ചു. നിങ്ങൾ ബീഹാറിൽ നിന്നോ , ഹരിയാനയിൽ നിന്നോ മധ്യപ്രദേശിൽ നിന്നോ ഉള്ളവരാണെങ്കിൽ നിങ്ങൾ എൻആർസിയുടെ ഭാഗമാകുമോ? തന്റെ പ്രസ്താവന ഓർത്ത് കെജ്രിവാൾ തലതാഴ്ത്തണമെന്നും മനോജ് തിവാരി വിമർശിച്ചു.
രാജ്യ തലസ്ഥാനത്തെ സാഹചര്യങ്ങൾ നിലവിൽ അപകരമാണെന്നും ദില്ലിയിൽ അടിയന്തരമായി എൻആർസി നടപ്പിലാക്കണമെന്നുമായിരുന്നു മനോജ് തിവാരി ആവശ്യം ഉന്നയിച്ചത്. എൻആർസി അന്തിമ പട്ടിക അസം പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു തിവാരുടെ പ്രസ്താവന. ഇതിൽ പ്രതികരണമായാണ് എൻആർസി നടപ്പിലാക്കിയാൽ ആദ്യം പുറത്ത് പോകേണ്ടി വരിക മനോജ് തിവാരിയാണെന്ന് കെജ്രിവാൾ പ്രതികരിച്ചത്.
രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനായി അസമിൽ തയ്യാറാക്കിയ പൗരത്വ രജിസ്റ്റർ പ്രകാരം 19 ലക്ഷം ആളുകളെയാണ് അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയത്. പൗരത്വ രജിസ്റററിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. അതേസമയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എൻആർസി നടപ്പിലാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.