തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനിക വേഷത്തിലെത്തി ബിജെപി എംപി, തരംതാണ നടപടിയെന്ന് പ്രതിപക്ഷം
ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനിക വേഷത്തിലെത്തിയ ബിജെപി നേതാവ് മനോജ് തിവാരിക്കെതിരെ രൂക്ഷമായ വിമർശനം. ദില്ലിയിൽ ബിജെപി സംഘടിപ്പിച്ച വിജയ് സങ്കൽപ്പ് ബൈക്ക് റാലിയിലാണ് ദില്ലി ബിജെപി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി സൈനിക വേഷത്തിൽ എത്തിയത്.
ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണവും ഇന്ത്യ നൽകി തിരിച്ചടിയുമെല്ലാം ബിജെപി നേതാക്കൾ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നില നിൽക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മനോജ് തിവാരി സൈനിക വേഷത്തിലെത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
റാലിയിൽ പങ്കെടുക്കുന്നവരെ സൈനിക വേഷത്തിൽ അഭിസംബോധന ചെയ്യുന്നതിന്റെയും ബുള്ളറ്റിൽ റാലിയിൽ പങ്കെടുക്കുന്നതിന്ററെയും ചിത്രങ്ങൾ മനോജ് തിവാരി തന്നെ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. മനോജി തിവാരിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ജീവൻ പണയം വെച്ച് സൈന്യം അതിർത്തിയിൽ നടത്തിയ പോരാട്ടങ്ങളെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രെയിൻ ട്വിറ്ററിൽ കുറിച്ചു. ജവാന്മാരെ മുൻനിർത്തി ബിജെപി രാഷ്ട്രീയം കളിക്കുന്നു, എന്നിട്ട് രാജ്യസ്നേഹത്തെ പറ്റി പ്രസംഗിക്കുകയാണെന്നും തൃണമൂൽ എംപി വിമർശിച്ചു. പുൽവാമ ആക്രമണത്തിന് പിന്നാലെ മനോജ് തിവാരി അലഹബാദിലെ ഒരു സംഗീത പരിപാടിയിൽ പങ്കെടുത്തതും വലിയ വിവാദമായിരുന്നു.
സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ വിശദികരണവുമായി തീവാരി രംഗത്ത് എത്തി. താൻ സൈന്യത്തെയോർത്ത് അഭിമാനിക്കുന്നു, സൈന്യത്തോടുള്ള ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ചാണ് താൻ സൈനിക വേഷത്തിലെത്തിയതെന്ന് മനോജ് തിവാരി പ്രതികരിച്ചു. ഇങ്ങനെയാണെങ്കിൽ നാളെ ഞാൻ നെഹ്റു ജാക്കറ്റ് ഇട്ടാൽ അത് നെഹ്റുവിനെ അപമാനിക്കുന്നതാണെന്ന് നിങ്ങൾ പറയുമല്ലോയെന്നും തിവാരി ട്വീറ്റ് ചെയ്തു.
മോദി ഏറ്റവും വലിയ നുണയന്; വ്യോമാക്രമണത്തിന്റെ തെളിവുകള് പുറത്തുവിടണമെന്ന് ദിഗ് വിജയ് സിങ്