കുതിരക്കച്ചവടം വേണ്ട; മെയ് 23ന് ശേഷം ബിജെപി എംഎൽഎമാർ കോൺഗ്രസിലെത്തുമെന്ന് കെസി വേണുഗോപാൽ
ബെംഗളൂരു: മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കർണാടകയിൽ നിരവധി ബിജെപി എംഎൽഎമാർ കോൺഗ്രസിൽ എത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോൺഗ്രസിന് കുതിരക്കച്ചവടം നടത്തേണ്ട ആവശ്യമില്ല, ഇതൊന്നും ഇല്ലാതെ തന്നെ സ്വഭാവികമായി ബിജെപി എംഎൽഎമാർ കോൺഗ്രസിൽ എത്തുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കർണാടകയിൽ സഖ്യ സർക്കാരിന് ഭീഷണിയുണ്ടെന്ന വാദത്തെ കെസി വേണുഗോപാൽ തള്ളിക്കളഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി കർണാടകയിൽ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷെ കോൺഗ്രസും ജെഡിഎസും ഒന്നിച്ച് നിന്നു, ഞങ്ങൾ സർക്കാർ രൂപികരിച്ചു, ഒരു വർഷമായി ഞങ്ങൾ ഇവിടെ ഭരിക്കുന്നു, ഇനിയും ഇവിടെ തുടരും കെസി വേണുഗോപാൽ പറഞ്ഞു.

കഴിഞ്ഞ വർഷം മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണവും ശക്തമായിരുന്നു. ബിജെപി അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ സഖ്യ സർക്കാരിനെ താഴെയിറക്കാനായി 18 എംഎൽഎമാർക്കായി 200 കോടി രൂപ കോഴ വാഗ്ദാനം ചെയ്തതായും കഴിഞ്ഞ മാസം ആരോപണം ഉയർന്നിരുന്നു.
അതേ സമയം കർണാടകയിൽ ബിജെപി സർക്കാർ രൂപികരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെന്ന് യെദ്യൂരപ്പ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. കർണാടകയിലെ 10 ബിജെപി എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സമീർ അഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ 13 ബിജെപി എംഎൽഎമാരും 7 ജെഡിഎസ് എംഎൽഎമാരുമായി ചർച്ച നടത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
224 അംഗ സഭയിൽ 37 എംഎൽഎമാരാണ് ജെഡിഎസിനുള്ളത്. കോൺഗ്രസിന് 80 എംഎൽഎമാരും ഉണ്ട്. സ്വതന്ത്ര്യന്മാരുടെ ഉൾപ്പെടെ പിന്തുണയോടെയാണ് ജെഡിഎസ്-കോൺഗ്രസ് സഖ്യം കേവല ഭൂരിപക്ഷമായ 113 കടന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications