ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി വിദേശ രാജ്യങ്ങള്‍
ദില്ലി: പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദേശ രാജ്യങ്ങള്‍. റഷ്യ, കാനഡ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളാണ് ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ജനക്കൂട്ടം ഒഴിവാക്കുക, പ്രതിഷേധം നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പൗരന്മാര്‍ക്കായി മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലുള്ള അല്ലെങ്കില്‍ ഉടന്‍ തന്നെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന റഷ്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും ജനക്കൂട്ടത്തെ ഒഴിവാക്കണമെന്നും പ്രതിഷേധം നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശിക്കുന്നതായി റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ട്വിറ്ററില്‍ കുറിച്ചു.
ദേശീയ പൗരത്വ പട്ടിക ഉടൻ തയ്യാറാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി, പ്രതിഷേധം ശക്തം
ഡിസംബര്‍ 14ന് ദില്ലിയിലെ യുഎസ് എംബസിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് മുന്‍കരുതലുകള്‍ നല്‍കി. പ്രകടനങ്ങളും ആഭ്യന്തര കലഹങ്ങളും ഉള്ള പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും പ്രദേശത്തെ ആളുകളുമായി അടുത്തിടപഴകരുതെന്നും എംബസി ആവശ്യപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ മാറ്റിയെഴുതി യുകെ സര്‍ക്കാരും രംഗത്തെത്തി.
Recommended Video
അതേസമയം, വടക്കുകിഴക്കന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി സിംഗപ്പൂരിലെ വിദേശകാര്യ മന്ത്രാലയം (എംഎഫ്എ) കഴിഞ്ഞയാഴ്ച ഒരു നോട്ടീസ് നല്‍കി. അവിടേക്ക് യാത്ര ചെയ്യുന്ന സിംഗപ്പൂരിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. പ്രതിഷേധം നടക്കുന്ന അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ഡിസംബര്‍ 13ന് കാനഡയും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അക്രമാസക്തമായ പ്രതിഷേധം നടക്കുന്ന അസമിലേക്ക് പോകുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ഇസ്രായേലും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.