മരട് ഫ്ലാറ്റ് പൊളിക്കൽ: സ്ഫോടക വസ്തുക്കൾ നിറച്ചുതുടങ്ങി, ആശങ്കയോടെ പ്രദേശവാസികൾ
കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിച്ചു നീക്കുന്നതിന് മുമ്പായി വീടൊഴിയാൻ തുടങ്ങിയിരിക്കുകയാണ് പ്രദേശവാസികൾ. സ്ഫോടനം നടക്കുന്ന ദിവസം നാല് മണിക്കൂർ നേരത്തേയ്ക്ക് മാറി നിൽക്കാനാണ് നിർദ്ദേശമെങ്കിലും ഫ്ലാറ്റുകളോട് തൊട്ട് താമസിക്കുന്നവർ വീടൊഴിയുകയാണ്. വീട്ടു സാധനങ്ങളുമായാണ് ഇവർ താമസം മാറുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടുകൾക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാലാണ് തീരുമാനം.
ഫ്ലാറ്റുകൾ പൊളിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ഫ്ലാറ്റുകളോട് ചേർന്നുള്ള മിക്ക വീടുകളിലും വിള്ളൽ വീഴ്ന്നിരുന്നു. ഇതോടെയാണ് പ്രദേശവാസികളുടെ ആശങ്ക വർദ്ധിച്ചത്. സ്ഫോടനത്തിന്റെ ആഘാതം എത്രയാകുമെന്നത് സംബന്ധിച്ച് അധികൃതർ കൃത്യമായ വിവരം നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

അതേ സമയം ഫ്ലാറ്റുകൾ പൊളിക്കാനുള്ള സ്ഫോടക വസ്തുക്കൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ആദ്യദിനം ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയമാണ് തകർക്കുക. ഫ്ലാറ്റിൽ സ്ഫോടക വസ്തുക്കൾ നിറച്ച് തുടങ്ങി. ജനുവരി 11 മുതലാണ് ഫ്ലാറ്റുകൾ പൊളിച്ചുതുടങ്ങുക. നിയന്ത്രിത സ്ഫോടനം നടത്തുന്ന ദിവസം 10 മിനിറ്റ് നേരം മാത്രമെ ഗതാഗത നിയന്ത്രണം ഉണ്ടാവുകയുള്ളു. അതേ സമയം നാട്ടുകാർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് സ്ഫോടനങ്ങൾക്ക് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഓരോ ഫ്ലാറ്റുകളുടെയും 200 മീറ്റർ പരിധിയിൽ ഉള്ളവരെയാണ് സ്ഫോടന ദിവസം ഒഴിപ്പിക്കുന്നത്.












Click it and Unblock the Notifications