മരട് ഫ്ലാറ്റ്; വിധി നടപ്പിലാക്കുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ, മാപ്പ് ചോദിച്ച ചീഫ് സെക്രട്ടറി
കൊച്ചി: മരടിൽ തീരദേശ പരിപാലന നിയമം പാലിക്കാതെ നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു കളയണമെന്ന കോടതി വിധി നടപ്പിലാക്കാൻ തയ്യാറാണെന്ന് സർക്കാരിന്റെ സത്യവാങ്മൂലം. വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൈക്കൊണ്ട നടപടികൾ സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ബാധ്യതയുണ്ടെന്നും പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് തരണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. . കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി മുന്നോട്ട് വെച്ചിട്ടുണ്ട്.
മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. സെപ്റ്റംബർ 20ന് കോടതി വിധി നടപ്പാക്കിയ ശേഷം റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദ്ദേശിച്ചിരുന്നത്. അല്ലാത്തപക്ഷം 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ഫ്ലാറ്റുടമകൾക്ക് ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് നോട്ടീസ് നൽകി, സ്ഥിതിഗതികൾ നേരിട്ട് കണ്ട് വിലയിരുത്തി തുടങ്ങിയ കാര്യങ്ങളാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നത്. ഫ്ലാറ്റ് പൊളിച്ചു നീക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് മദ്രാസ് ഐഐടി നടത്തിയ പഠന റിപ്പോർട്ടിനെ കുറിച്ചും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്. അതേസമയം പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം ഇളവുകൾ നൽകണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല.
അതിനിടെ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. ഫ്ലാറ്റൊഴിയണമെന്ന നഗരസഭയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി. ഹർജി ചൊവ്വാഴ്ചയാകും ഇനി പരിഗണിക്കുക. ഹോളിഫെയ്ത്ത് ഫ്ലാറ്റിലെ താമസക്കാരനായ റിട്ട. സൈനികൻ കെ കെ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications