ചര്‍ച്ച തുടങ്ങി, എല്ലാം പ്രാഥമിക ഘട്ടത്തിലാണ്, സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന് പൃഥ്വിരാജ് ചവാന്
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന് പൃഥ്വിരാജ് ചവാന്. എന്‍സിപിയുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്ന് സൂചിപ്പിച്ച ചവാന് എല്ലാം പ്രാഥമിക ഘട്ടത്തിലാണെന്നും വ്യക്തമാക്കി. ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശിവസേന കോണ്‍ഗ്രസ് നേതാക്കളുമായും എന്‍സിപി നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട പൊതുമിനിമം പരിപാടി രൂപീകരിക്കാന്‍ സമയമെടുക്കുമെന്നാണ് സൂചന.
എന്‍സിപി മുഖ്യമന്ത്രി വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുന്നുണ്ട്. അജിത് പവാറിനാണ് ഈ ഫോര്‍മുല നടപ്പാക്കിയാല്‍ സാധ്യത. എന്നാല്‍ ശരത് പവാര്‍ മുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്ക് വേണ്ടെന്ന നിലപാടിലാണ്. അത് ശിവസേനയ്ക്ക് തന്നെ നല്‍കാനാണ് തീരുമാനം. എന്നാല്‍ ഉദ്ധവ് താക്കറെയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് യോജിപ്പില്ല. പകരം ആരെ കൊണ്ടുവരും എന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കമുള്ളത്.
മറാത്താ സംസ്കാരവുമായി ചേര്‍ന്ന് നില്ക്കുന്ന ഒരു നേതാവിനെയാണ് ഉദ്ധവ് ലക്ഷ്യമിടുന്നത്. ഇതിലൂടെ താക്കറെ കുടുംബം അധികാരത്തിന് വേണ്ടി മാത്രമാണ് ബിജെപിയെ കൈവിട്ടതെന്ന വാദം ഇല്ലാതാക്കാനാവും. മറാത്താ വാദത്തിലൂടെ പ്രാദേശിക വികാരം ശിവസേനയ്ക്ക് അനുകൂലമാക്കാനും ഉദ്ധവിന് സാധിക്കും. കഴിഞ്ഞ ദിവസം തന്നെ എന്‍സിപിയും കോണ്‍ഗ്രസും ചര്‍ച്ചകള്‍ തുടങ്ങിയിരുന്നുവെങ്കിലും മുഖ്യമന്ത്രി പദത്തില്‍ ചര്‍ച്ചകള്‍ ഉടക്കി നില്‍ക്കുകയാണ്.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റ്, അശോക് ചവാന്, മണിക്റാവു താക്കറെ എന്നിവര്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. എന്‍സിപിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായ ശേഷം ശിവസേനയുമായി ബാക്കി കാര്യങ്ങള്‍ സംസാരിക്കുമെന്ന് പൃഥ്വിരാജ് ചവാന് പറഞ്ഞു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി, സമയമെടുത്ത് മാത്രം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
രാഷ്ട്രപതി ഭരണത്തിന്റെ പേരിൽ ഫട്നാവിസ് മുതലക്കണ്ണീർ ഒഴുക്കുന്നു; എല്ലാം തിരക്കഥ അനുസരിച്ചെന്ന് സേന