'കശ്മീരിന് ഉടൻ സ്വാതന്ത്ര്യം, ഒപ്പം ഇന്ത്യയിലെ മുസ്ലീംകൾക്കും'! ഇന്ത്യ പാകിസ്താന് കൈമാറിയ തെളിവ് ഇത്
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ അതിര്‍ത്തി അശാന്തമായി തുടരുകയാണ്. ഇന്ത്യയുടെ 40 ജവാന്മാരുടെ ജീവനെടുത്ത ജെയ്‌ഷെ മുഹമ്മദിനെതിരെ ശക്തമായ നീക്കം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ നടത്തുന്നുണ്ട്. ഐക്യരാഷ്ട്ര സഭയില്‍ ഉപരോധ നീക്കം പരിഗണനയിലാണ്. എന്നാല്‍ പാകിസ്താന്‍ ഇതുവരെ ജെയ്‌ഷെ മുഹമ്മദിനെതിരെ ചെറുവിരല്‍ അനക്കാന്‍ മുതിര്‍ന്നിട്ടില്ല.
ജെയ്‌ഷെ മുഹമ്മദിനും തലവന്‍ മസൂദ് അസറിനും എതിരെ നടപടിയെടുക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും പ്രാവര്‍ത്തികമാക്കിയിട്ടില്ല. പുല്‍വാമയ്ക്ക് പിന്നില്‍ ജെയ്‌ഷെ ആണ് എന്നതിന് പാകിസ്താന്‍ ഇന്ത്യയോട് തെളിവ് ആവശ്യപ്പെട്ടിരുന്നു. മസൂദ് അസറിന്റെ നിര്‍ണായക ഓഡിയോ ക്ലിപ് അടക്കം ശക്തമായ തെളിവുകളാണ് ഇന്ത്യ കൈമാറിയിരിക്കുന്നത്.
കശ്മീരിന് വേണ്ടിയുളള യുദ്ധം
അതീവ സങ്കീര്‍ണമായ ചരിത്രവും പശ്ചാത്തലവുമാണ് കശ്മീരിന്റെത്. കശ്മീരിന് വേണ്ടി ഇന്ത്യയും പാകിസ്താനും നടത്തുന്ന അവകാശവാദങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. കശ്മീരിന്റെ പേരില്‍ എത്രയോ സൈനികരുടേയും സാധാരണക്കാരുടേയും ജീവന്‍ ഇതിനകം തന്നെ ബലി കൊടുത്ത് കഴിഞ്ഞിരിക്കുന്നു.
40 ജവാന്മാരുടെ ജീവൻ
എന്നിട്ടും കശ്മീര്‍ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താന്‍ ഇതുവരെ ഒരു സര്‍ക്കാരിനും സാധിച്ചിട്ടില്ല. അതിന് രാജ്യം ഏറ്റവും ഒടുവില്‍ കൊടുത്ത വിലയാണ് പുല്‍വാമയില്‍ കൊല്ലപ്പെട്ട 40 പട്ടാളക്കാരുടെ വിലപ്പെട്ട ജീവന്‍. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആണ് പുല്‍വാമയില്‍ ആക്രമണം നടത്തിയത്.
നിർണായക തെളിവ്
ഇത് പാകിസ്താന്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് തെളിയിക്കുന്ന നിരവധി തെളിവുകള്‍ ഇന്ത്യയുടെ പക്കലുണ്ട്. അവ പാകിസ്താന് കൈമാറുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിലൊന്ന് ജെയ്‌ഷെ തലവന്‍ സാക്ഷാല്‍ മസൂദ് അസറിന്റെ ഓഡിയോ ക്ലിപ്പ് ആണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
മസൂദ് അസറിന്റെ ഓഡിയോ
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ ഓഡിയോ ക്ലിപ് ആണ്. കശ്മീരില്‍ വന്‍ ആക്രമണം നടത്താനുളള പദ്ധതി ജെയ്‌ഷെ മുഹമ്മദിനുണ്ട് എന്ന സൂചന നല്‍കുന്നതാണ് ഈ ഓഡിയോ.. പുല്‍വാമയ്ക്ക് ഏകദേശം 10 ദിവസം മുന്‍പുളളതാണ് ഈ ഓഡിയോ.
'പാകിസ്താൻ അപൂർണം'
മസൂദ് അസര്‍ തന്റെ സംഘടനാഗംങ്ങളോട് സംസാരിക്കുന്നതാണ് ഈ ഓഡിയോയില്‍ ഉളളത്. കശ്മീര്‍ ഇല്ലാതെ പാകിസ്താന്‍ അപൂര്‍ണമാണ് എന്ന് മസൂദ് അസര്‍ ഓഡിയോയില്‍ പറയുന്നു. കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്ക് മസൂദ് അസര്‍ ആദരാഞ്ജലിയും അര്‍പ്പിച്ചു.
'കശ്മീരിന് ഉടനെ സ്വാതന്ത്ര്യം'
ഫെബ്രുവരി 5നാണ് മസൂദ് അസര്‍ തന്റെ സംഘാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത് എന്നാണ് സൂചന. കശ്മീരിന് ഉടന്‍ തന്നെ സ്വാതന്ത്ര്യം ലഭിക്കുമെന്നും മസൂദ് അസര്‍ പറയുന്നു. മാത്രമല്ല ഇന്ത്യയിലെ മറ്റ് മുസ്ലീംങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിക്കുമെന്നും മസൂദ് അസര്‍ ഓഡിയോയില്‍ പറയുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യ ചർച്ചയ്ക്ക് വരും
അമേരിക്കയുടെ അഫ്ഗാനിലെ ഇടപെടലിനോട് ഇന്ത്യയുടെ കശ്മീരിലെ ഇടപെടലുമായി മസൂദ് അസര്‍ താരതമ്യം ചെയ്യുന്നുമുണ്ട്. അഫ്ഗാനിസ്ഥാനില്‍ സമവായ ചര്‍ച്ചയ്ക്ക് അമേരിക്ക എത്തി. അതുപോലെ അടുത്ത കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തിന് മുന്‍പ് സമവായ ചര്‍ച്ചയ്ക്ക് വരാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും.
'ഒരു മാസം മതി വിജയത്തിന്'
കശ്മീരിലെ എല്ലാ മുസ്ലീംകളും ഇന്ത്യയ്ക്ക് എതിരെ ഒന്നിക്കുകയാണ് എങ്കില്‍ വിജയത്തിന് ഒരു മാസം മതിയാകും എന്നും മസൂദ് അസര്‍ ഓഡിയോയില്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുല്‍വാമയെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കുന്നില്ല എങ്കിലും അസറിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് കശ്മീരിലെ ആക്രമണം തന്നെയാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വിലയിരുത്തുന്നു.
40 ഭീകരരുടെ പട്ടിക
ഈ ഓഡിയോ സന്ദേശം പുല്‍വാമയില്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് ഡീകോഡ് ചെയ്യാന്‍ ഇന്റലിജന്‍സിന് സാധിച്ചിരുന്നില്ല. ബലാക്കോട്ടില്‍ പരിശീലനം നടത്തിയ പാകിസ്താനില്‍ നിന്നുളള നാല്‍പ്പതോളം ഭീകരുടെ പേരടങ്ങിയ പട്ടികയും തെളിവായി പാകിസ്താന് ഇന്ത്യ കൈമാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാമത്തെ ഓഡിയോ
പതിനേഴിനും 23നും ഇടയില്‍ പ്രായമുളളവരാണ് ഈ ഭീകരവാദികളെല്ലാവരും. പാകിസ്താനിലെ എട്ട് ജില്ലകളില്‍ നിന്നാണ് ഇവര്‍ തീവ്രവാദ പരിശീലനത്തിന് വേണ്ടി ബലാക്കോട്ടില്‍ എത്തിയത്. അനന്തരവനായ ഉസ്മാന്‍ ഹൈദര്‍ കൊല്ലപ്പെട്ട ശേഷമുളള മസൂദ് അസറിന്റെ ഓഡിയോയും ഇന്ത്യ പാകിസ്താന് കൈമാറിയിട്ടുണ്ട്.
ഉസ്മാന്റെ പാത പിന്തുടരൂ
ഉസ്മാന്റെ പാത പിന്തുടാന്‍ ഭീകരവാദികളോട് മസൂദ് അസര്‍ ആവശ്യപ്പെടുന്നതാണ് ഈ ഓഡിയോ ക്ലിപ്പില്‍ ഉളളതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബലാക്കോട്ടില്‍ നിന്നും ജമ്മു കശ്മീരിലെ കുപ്വാരയിലേക്ക് എത്താന്‍ ഭീകരര്‍ ഉപയോഗിക്കുന്ന 4 വഴികള്‍ ഉള്‍പ്പെടെയുളള വിവരങ്ങളും ഇന്ത്യ പാകിസ്താന് തെളിവായി കൈമാറിയിട്ടുണ്ട്.
മണിക്കൂറുകൾക്കകം ജെയ്ഷെ മദ്രസയിലെ ആളുകളെ മാറ്റി! വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ പുറത്ത്